ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് ദീപക് ഭരദ്വാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഭരദ്വാജിനു നേരെ വെടിയുതിര്‍ത്ത പുരുഷോത്തം റാണയെയും സുനിലിനെയും ഇവര്‍ സഞ്ചരിച്ച സ്കോഡ കാറിന്റെ ഡ്രൈവര്‍ അമിതിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്ന അമിതിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുരുഷോത്തം റാണെയെയും സുനിലിനേയും കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. സുനില്‍ ഇന്ന് ദല്‍ഹി കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മാര്‍ച്ച് 26നാണ് ദല്‍ഹിയിലെ ഫാംഹൗസില്‍ വെച്ച് കാറിലെത്തിയ പ്രതികള്‍ ദീപകിനെ വെടിവെച്ചു കൊന്നത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ പോലീസിന് ഫാംഹൗസില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു.
വെടിവച്ച ശേഷം പ്രതികള്‍ തോക്ക് ചൂണ്ടി സുരക്ഷാ ഗാര്‍ഡിനെ ഭീഷണിപ്പെടുത്തി ഫാംഹൗസിന്റെ ഗെയിറ്റ് തുറന്ന് സ്കോഡ കാറില്‍ രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009ല്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ചയാളാണ് കോടീശ്വരനായ ദീപക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: