അമൃത്സര്‍: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന ജനതന്ത്ര യാത്രയ്ക്ക് അമൃത്സറില് തുടക്കമായി. അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ഉള്‍പ്പെടെ 25- ലധികം ആവശ്യങ്ങള്‍ ഉന്നയിച്ചും അഴിമതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ബോധവത്ക്കരിക്കാനുമാണ് ഹസാരെ ജനതന്ത്രയാത്ര നയിക്കുന്നത്. പഞ്ചാബില്‍ വിവിധ സ്ഥലങ്ങളിലായി ഏട്ട് റാലികളില്‍ അണ്ണാ ഹസാരെ ജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ജനതന്ത്രയാത്ര.
ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടാണ് ഹസാരെ യാത്രയ്ക്ക് തുടക്കം കുറിച്ചത്. സംഘടിതമായ നീക്കംകൊണ്ടു മാത്രമേ രാജ്യത്തെ അഴിമതി തുടച്ചു നീക്കാന്‍ കഴിയൂ എന്ന് ഹസാരെ പറഞ്ഞു. അഞ്ചു മാസത്തിനുശേഷം ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന സര്‍ക്കാരിന്റെ അന്ത്യം അതോടെ പൂര്‍ണമാകുമെന്നും ഹസാരെ പറഞ്ഞു.
കരസേന മുന്‍ മേധാവി വി.കെ.സിംഗും റാലിയുടെ സമാരംഭചടങ്ങില്‍ പങ്കെടുത്തു. ലോക്പാലിനുവേണ്ടി ശക്തമായ പോരാട്ടം നടത്തിയ ഹസാരെ അരവിന്ദ് കേജ്രിവാള് ഉള്‍പ്പെടെയുള്ള സംഘംഗങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം നടത്തുന്ന മറ്റൊരു ശക്തമായ പ്രക്ഷോഭമാണ് ജനതന്ത്ര യാത്ര. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന് കേജ്രിവാളിന്റെ അഭിപ്രായത്തോട് വിജോയിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കേജ്രിവാള് ഹസാരെയുമെന്നിച്ചുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഹസാരെയുടെ സംഘത്തില്‍ നിന്ന് വേര്‍പിരിഞ്ഞ കേജ്രിവാള് ദല്‍ഹിയില്‍ ജലത്തിനും വൈദ്യുതിയ്ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ നിരാഹാര സമരത്തിലാണ്. ആം ആദ്മി പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ സംഘടന രൂപീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേജ്രിവാള് പോരാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: