മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ സുപ്രീംകോടതി വിധി മാനിക്കുന്നെന്നും കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്നും ബോളിവുഡ്താരം സഞ്ജയ് ദത്ത്. ഇന്നലെ രാവിലെ മുംബൈയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ വികാരാധീനനായാണ് സഞ്ജയ്ദത്ത് മാധ്യമങ്ങളോട് സംസാരിച്ചത്. രാജ്യത്തെയും പൗരന്മാരെയും താന്‍ സ്നേഹിക്കുന്നെന്ന് പറഞ്ഞ ദത്ത് സഹോദരി പ്രിയദത്തിനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരയുകയും ചെയ്തു.
നിയമത്തെയും സുപ്രീംകോടതിയേയും ബഹുമാനിക്കുന്നെന്നും തെറ്റിന് മാപ്പപേക്ഷിക്കുന്നെന്നും സഞ്ജയ് ദത്ത് പറഞ്ഞു. ഗവര്‍ണര്‍ക്ക് മാപ്പപേക്ഷ നല്‍കില്ലെന്നും കീഴടങ്ങുന്നതിന് മുമ്പ് ഏറെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാപ്പപേക്ഷക്ക് തന്നെക്കാള്‍ അര്‍ഹരായ ഏറെപ്പേര്‍ രാജ്യത്തുണ്ടെന്നും സഞ്ജയ്ദത്ത് ചൂണ്ടിക്കാണിച്ചു. വിഷമകരമായ അവസരങ്ങളില്‍ തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും സഞ്ജയ് നന്ദിപറഞ്ഞു. ഒരു നല്ല മനുഷ്യനായി ജീവിതം തുടരുകയായിരുന്നെന്നും എല്ലാഅര്‍ഥത്തിലും താനിപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവഴിക്കണമെന്നും സഞ്ജയ് പറഞ്ഞു.
ടാഡ കോടതി ആറു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച സഞ്ജയ്ദത്ത് ഒന്നരവര്‍ഷത്തോളം തടവിലായിരുന്നു. പിന്നീട് വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ദത്തിന് മാപ്പ് നല്‍കണമെന്ന് വിവിധ രാഷ്ട്രീയസംഘടനകളും ചലച്ചിത്രലോകത്തെ പ്രമുഖരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. കോടതിയുടെ ഉത്തരവ് എന്തായാലും അതിനെ ബഹുമാനിക്കുന്നതായും ഇത്തരം നിയമകാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സഞ്ജയ്ദത്തിനെതിരെയുള്ള കോടതിവിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നാണ് ബിജെപി നിലപാട്. സഞ്ജയ് ദത്തിന്റെ കാര്യത്തില്‍ കോടതി ഇപ്പോള്‍തന്നെ മൃദുനടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ച് പറഞ്ഞു. സഞ്ജയ് കോടതി വിധിയെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും പുഞ്ച് പ്രതികരിച്ചു. എന്നാല്‍ സഞ്ജയ് ദത്തിന് മാപ്പ് നല്കിയാല് കോടതിയെ സമീപിക്കുമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. വെറും മൂന്നര വര്‍ഷം മാത്രമാണ് ശിക്ഷാകാലാവധിയെന്നും ഇക്കാലയളവില്‍ സഞ്ജയ് ദത്തിന് ജയിലില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി. മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് അഞ്ച് വര്‍ഷം തടവ്ശിക്ഷയാണ് സഞ്ജയ്ദത്തിന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. വിചാരണക്കാലയളവില്‍ പതിനെട്ട് മാസം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി മൂന്നരവര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: