ചെന്നൈ: കാര്‍ഷിക സമ്പദ്ഘടനയില്‍ ഒരുകാലത്ത് ഇന്ത്യന്‍ ഗോക്കള്‍ പ്രധാന പങ്ക് വഹിച്ചിരുന്നതായി ഗോസംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പുല്‍മേടുകള്‍ കുറഞ്ഞതിന്റെയും വമ്പിച്ച നഗരവത്കരണത്തിന്റെയും സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും ഫലമായാണ് രാജ്യത്ത് നാടന്‍പശുക്കള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. വിദേശ ഇനത്തില്‍പ്പെട്ട പശുക്കളുടെ ഇറക്കുമതിയും ഒരു കാരണമാണെന്ന് ഗോസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നാടന്‍പശുക്കളെ ഒഴിവാക്കി വിദേശപശുക്കളുടെ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ടെങ്കിലും ശ്രീ പദ്മേദ ഗോധം മഹാതീര്ഥയുടെ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ പശുക്കളുടെ പ്രാധാന്യം ഉറപ്പിക്കാന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. കീത്ത് വുഡാര്ജിന്റെ ഡെവിള്‍ ഇന്‍ ദ മില്‍ക്ക് : ഇല്‍നസ്, ഹെല്‍ത്ത് ആന്റ് പൊളിറ്റിക്സ് എ1 ആന്റ് എ2 മില്‍ക്ക് എന്ന പുസ്തകത്തില്‍ നിന്നുമാണ് അവര്‍ ഇതിന്റെ വാദഗതികള്‍ ഉദ്ധരിക്കുന്നത്. നമ്മള് ഇന്ന് കുടിക്കുന്ന പാലിലെ പ്രോട്ടീനുകള്‍ വരുത്തിവയ്ക്കുന്ന രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ പുസ്തകമാണിതെന്ന് സംഘടനയുടെ പ്രവര്ത്തകന് എസ്.എസ്. രാജ്പുരോഹിത് പറഞ്ഞു. ഹൃദ്രോഗങ്ങള്‍, ടൈപ്പ് 1 പ്രമേഹം, ഓട്ടിസം, സ്കീസോഫ്രീനിയ തുടങ്ങിയ നിരവധി രോഗങ്ങളാണ് ഈ പാല് ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആരോഗ്യപ്രശ്നങ്ങള്‍ ചെറിയ പ്രോട്ടീന്ഘടകവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്. എ 1 ബീറ്റ് കേസിന് എന്ന പാല് പ്രോട്ടീന്‍ ദഹിച്ചശേഷമാണ് ഇത് സംഭവിക്കുന്നത്. അപകടകാരിയായ ഈപ്രോട്ടീന് അമേരിക്കയിലും വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള പശുക്കളുടെ പാലിലാണ് കണ്ടെത്തിയത്. എ 1 ബീറ്റ കേസിന് അടങ്ങിയ പാല് സാധാരണയായി അറിയപ്പെടുന്നത് എ 1 പാല് എന്നാണ്. അതില്ലാത്തതാണ് എ 2 പാല്. എല്ലാ പാലും ഒരുകാലത്ത് എ 2 ആയിരുന്നു. ആയിരക്കണക്കിന് വര്‍ഷം മുമ്പ് യൂറോപ്പിലെ കന്നുകാലികളില്‍ വന്ന ജനിതകമാറ്റം ഇതിനും മാറ്റം വരുത്തി. ഇതില്‍ വിശേഷപ്പെട്ട കാര്യം ഇപ്പോഴും ഇന്ത്യയിലെ നാടന്‍പശുക്കളുടെ പാല് എ 2 ആണെന്നതാണ്. എന്നാലീ സത്യം ഇന്ത്യന്‍ സര്‍ക്കാര്‍ മാത്രം അംഗീകരിക്കുന്നില്ലെന്ന് രാജ്പുരോഹിത് പറയുന്നു.
ഇന്ത്യയിലിന്ന് യൂറോപ്പിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും എ 1 പാല് നല്കുന്ന പശുക്കളെ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ പശുക്കളെ ഒഴിവാക്കി നമ്മുടെ പൗരന്മാരുടെ ആരോഗ്യം ഇല്ലായ്മ ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവിടുത്തെ പശുക്കള്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച പഠനങ്ങളൊന്നും ഇതുവരെ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നതാണ് സത്യം. ഇന്ന് ഇന്ത്യയില്‍ ടൈപ്പ് 1 പ്രമേഹം വര്‍ധിച്ചിരിക്കുന്നത് എ 1 പാലിന്റെ ഉപഭോഗം കൂടിയതുകൊണ്ടാണെന്ന് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇന്ത്യന്‍ വംശത്തില്‍പ്പെടുന്ന പശുക്കളുടെ എണ്ണം കുറയുന്നത് ഇന്ത്യന്‍ കാളകളുടെ എണ്ണത്തിലും കുറവു വരുത്തുന്നു. കൂടാതെ ഈ കാളകള്‍ക്ക് സാമ്പത്തിക ലാഭത്തിന് കഴിവില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ അറവുശാലകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വ്യവസായവത്കരണവും പുല്‍മേടുകളുടെ പ്രാധാന്യത്തെക്കുറിച്ച് സര്‍ക്കാരിനുള്ള അജ്ഞതയും മറ്റു കാരണങ്ങളാണ്. ഒരിക്കല്‍ പുല്‍മേടുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറിയാല്‍ പിന്നെ പാവപ്പെട്ട കര്‍ഷകര്‍ക്ക് പോറ്റാനാകാതെ പശുക്കളെ വില്‍ക്കേണ്ടി വരുന്നു. അവര്‍ നഗരങ്ങളിലെ ചേരികളിലേക്ക് കുടിയേറുന്നതായും രാജ്പുരോഹിത് വിശദീകരിച്ചു.
കന്നുകാലികളെ സൗജന്യമായി വിതരണം ചെയ്യുകയോ കൃഷി സബ്സിഡി നല്‍കുകയോ അല്ല വേണ്ടത്. മറിച്ച് പുല്‍മേടുകളും ഹരിത ശൃംഖലയും തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതി തയ്യാറാക്കി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: