2009 മെയ് മാസത്തില്‍ ‘ഐല’ എന്ന കൊടുംചുഴലിക്കാറ്റ് കിഴക്കേ ഭാരതത്തിലെ സുന്ദര്‍ബന്‍ പ്രദേശത്തെ ആയിരക്കണക്കിന് ഹെക്ടര്‍ നെല്‍പ്പാടങ്ങളെ ഉപ്പുവെള്ളത്തിലാഴ്ത്തിയപ്പോള് ഉപ്പിനെ അതിജീവിക്കുവാന്‍ ശേഷിയുള്ള മൂന്നുതരം നെല്‍വിത്തുകള്‍ കൃഷിചെയ്ത ചില പാരമ്പര്യ കര്‍ഷകര്‍ മാത്രമാണ് രക്ഷപ്പെട്ടത്. “അത്ഭുതകരമായ അത്യുല്‍പ്പാദനക്ഷമതയുള്ള” സങ്കരവിത്തുകളായിരുന്നില്ല അവ.
ഒഡിഷയിലെ (ഒറീസ്സ) ഒരു ഉള്‍നാടന്‍ഗ്രാമത്തില്‍ ഏറെ പ്രയാസപ്പെട്ട് ഒരാള്‍ സംരക്ഷിച്ച പാരമ്പര്യ നെല്വിത്തിനങ്ങളില്പ്പെട്ടവയായിരുന്നു ഉപ്പുവെള്ള കെടുതിയെ അതിജീവിച്ചത്. ഡേബാല്ദേവ് റായ്ഗഢ് ജില്ലയിലെ തന്റെതന്നെ ചെറിയവീട്ടില്‍ സംരക്ഷിച്ചുപോരുന്ന 750 തരം നെല്‍വിത്തുകള്‍ ദുര്ല്ലഭമായിത്തീര്ന്ന ദേശീയ ഇനങ്ങളാണ്. പരിശീലനം സിദ്ധിച്ച കാര്‍ഷിക വിദഗ്ദ്ധരുടെ സഹായത്തോടെയല്ല അദ്ദേഹം തന്റെ വിത്തുബാങ്ക് സംരക്ഷിച്ചുപോരുന്നത്.
ലോകത്തിലെ അത്യപൂര്‍വ്വ നെല്‍വിത്തുകളുടെ കേദാരമായ ഒഡിഷയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രനെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (സിആര്‍ആര്‍ഐ) ആദ്യത്തെ ഡയറക്ടറായിരുന്ന ഡോ. റിച്ചാറിയയും പാരമ്പര്യ നെല്‍വിത്തുകള്‍ പാശ്ചാത്യരുടെ കൈപ്പിടിയിലാവരുതെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിച്ച ദേശാഭിമാനിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തേടി ‘അവാര്‍ഡു’കളൊന്നും ചെന്നില്ലെന്നു മാത്രമല്ല, അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്ന് തെറിക്കുകയും ചെയ്തു. ആ ഡോ. റിച്ചാറിയയുടെ പതിപ്പാണ് ഡോ. ഡേബല്ദേവ് എന്നുപറയാം. കല്‍ക്കത്ത സര്‍വ്വകലാശാലയിലും കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും ഗവേഷണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. റിച്ചാറിയയ്ക്ക് സാധിക്കാതെ പോയ, പാരമ്പര്യനെല്വിളകളുടെ യഥാര്‍ത്ഥമായ സംരക്ഷണം ഇദ്ദേഹം സാധിച്ചുകൊണ്ടിരിക്കുകയാണെന്നു പറയാം.
ഏതാണ്ട് അര ഹെക്ടര്‍ കൃഷിഭൂമിയിലാണ് അദ്ദേഹം വിവിധ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്നത്. ഓരോ ഇനം വിത്തിനും കേവലം നാല് ചതുരശ്രമീറ്റര്‍ ഭൂമിയാണ് നീക്കിവെയ്ക്കുവാനുള്ളത്. ഒരിനവും മറ്റൊരിനവും കൃഷി ചെയ്യുന്നതിന്നിടയ്ക്ക് ചുരുങ്ങിയത് 110 മീറ്റര്‍ അകലം വേണമെന്നാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡം എന്നോര്‍ക്കുക. ഓരോ ഇനം നെല്‍വിത്തുകള്‍ പാകിയ സ്ഥലത്തെയും ദേവ് സംരക്ഷിക്കുന്നത് ചുറ്റും പുഷ്പിക്കുന്ന ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ചുകൊണ്ടാണ്. ഓരോ ഇനം നെല്‍വിത്തില്‍ നിന്നും വിളവെടുത്തു കഴിഞ്ഞാല്‍ അല്പം വിത്തുകള്‍ അദ്ദേഹം മണ്പാത്രങ്ങളില് ശേഖരിച്ച് വെച്ചശേഷം ബാക്കിവരുന്നത് കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ നല്‍കുകയാണ് പതിവ്. ‘കറന്റ് സയന്‍സ്’ എന്ന പ്രമുഖ സയന്‍സ് പ്രസിദ്ധീകരണം ദേവിന്റെ വിത്തു സംരക്ഷണ രീതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരപരാഗണം (ക്രോസ് പോളിനേഷന്) തടയുവാന്‍ ഈന്തപ്പന ഓരോ ഇനം നെല്‍വിത്തു കൃഷിചെയ്യുന്ന സ്ഥലത്തിനും ചുറ്റുമായി നട്ടുപിടിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി ഏറെ താല്പര്യമുണര്ത്തിയിട്ടുണ്ട്. 100 ശതമാനവും ജനിതകശുദ്ധിയുള്ള നെല്‍വിത്തുകളാണ് അദ്ദേഹം കര്‍ഷകര്‍ക്ക് നല്കിപ്പോരുന്നത്.
ദേവിന്റെ “വ്രീഹി” എന്ന ദുര്‍ല്ലഭ നെല്‍വിത്ത് ബാങ്ക് രണ്ട് തുറകളില്‍ നിന്നുള്ള ഭീഷണികളെയാണ് നേരിടുന്നത്. മനഃസാക്ഷിയില്ലാത്ത കര്ഷകന് തനിക്കു ദേവില്‍നിന്നു ലഭിച്ച അത്യപൂര്‍വ്വ നെല്‍വിത്ത് ബഹുരാഷ്ട്രകുത്തകകള്‍ക്ക് കൈമാറുന്നതും ഐസിഎആര്‍, സിആര്‍ആര്‍ഐ എന്നീ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതയും താല്പര്യക്കുറവുമാണ് ഈ ഭീഷണികള്‍. നട്വര്‍ഭായി എന്ന ആ മുന്അദ്ധ്യാപകന്റെ 360 ദുര്‍ല്ലഭ നെല്‍വിത്ത് ഇനങ്ങളില്‍ നിന്ന് ‘കാലിജീരി’ എന്ന അത്യപൂര്‍വ്വയിനം ചെന്നൈയിലെ ഒരു ശാസ്ത്രജ്ഞന് കൈക്കലാക്കുകയും ആ ഇനത്തിന്റെ യഥാര്‍ത്ഥ അവകാശം തനിയ്ക്കാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വിസ്മരിച്ചുകൂടാ. ഡോ. ദേവിന്റെ കാലം കഴിഞ്ഞാലും അദ്ദേഹം ശേഖരിച്ച ഇനങ്ങള്‍ ലാഭക്കൊതിയന്മാരുടെ കൈകളില്‍പ്പെടാതെ സംരക്ഷിക്കുവാന്‍ ഏതെങ്കിലും ദേശാഭിമാനമുള്ള സര്‍ക്കാറേതര സംഘടന മുന്നോട്ട് വന്നേതീരൂ. എന്നാല്‍ മാത്രമേ ഭാരതത്തിന്റെ അതി ധന്യമായ ജൈവവൈവിദ്ധ്യം മറ്റാരുടെയും കൈകളിലായിപ്പോവാതിരിക്കുകയുള്ളു.
ഡോ. ദേവിനെ പോലെ നെല്‍വിത്തുകളിലെ നാടന്‍ ജൈവവൈവിദ്ധ്യം നിലനിര്‍ത്തുവാനും സംരക്ഷിക്കുവാനും 80 വയസ്സുകാരനായ റിട്ടയേര്‍ഡ് അദ്ധ്യാപകന് നട്വര്‍ഭായി നടത്തുന്ന ശ്രമങ്ങളും സ്തുത്യര്‍ഹമാണ്. ഒഡിഷയിലെ കട്ടക് ജില്ലയില്‍പ്പെട്ട നിയാലിയ്ക്കടുത്ത നാറിഷ്ഠ ഗ്രാമക്കാരനായ അദ്ദേഹം തന്റെ പക്കലുള്ള അപൂര്‍വ്വ നാടന്‍ നെല്‍വിത്തുകളില്‍ ചിലത് ഏക്രയ്ക്ക് രണ്ട് ടണ്‍ വിള നല്കുവാന് പോന്നവയാണെന്ന് അവകാശപ്പെടുന്നു. “ഇറക്കുമതി ചെയ്ത സങ്കരവിത്തിന”ങ്ങളില്‍ നിന്ന് ലഭിക്കുന്നതിലേറെ വിളവ് ജൈവകൃഷിയിലൂടെ ഉണ്ടാക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇപ്പോള്‍ 360 ദുര്‍ല്ലഭ ഇനങ്ങള്‍ (90 ശതമാനവും ഒഡിഷയില്‍ നിന്നുള്ളവ) കൈവശമുള്ള നട്വര്‍ഭായിയുടെ ലക്ഷ്യം 500 ഇനങ്ങള്‍ സംഭരിക്കുക എന്നതാണ്. ഡോ. റിച്ചാറിയ 25000ത്തിലേറെ ഇനങ്ങള്‍ സംഭരിച്ചതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വലിയ കാര്യമായി തോന്നുകയില്ലെന്നത് വേറെ കാര്യം. ഭാരതത്തില്‍ ഇത്രയേറെ തനത് നെല്ലിനങ്ങള്‍ പാരമ്പര്യമായിത്തന്നെ നിലനില്ക്കുന്നു എന്ന അവിശ്വസനീയ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് ഡോ. റിച്ചാറിയയും ഡോ. ദേവും നട്വര്ഭായിയും സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ വെളിച്ചം വീശിയിരിക്കുന്നത്. നട്വര്‍ഭായിയുടെ കൈവശമുള്ള 360 ഇനങ്ങള്‍ മാത്രം കൃഷി ചെയ്താല്‍ വര്‍ഷത്തിലെ ഓരോ ദിവസവും ഒരു പുത്തന്‍ ഇനം അരി പാചകം ചെയ്ത ചോറുണ്ണുവാന്‍ കഴിയും എന്നോര്‍ക്കുക.
നെല്ലിന്റെ ജൈവവൈവിദ്ധ്യം ഡോ. റിച്ചാറിയ കണ്ടെത്തിയതിലും എത്രയോമടങ്ങ് കൂടുതലാണ് ഭാരതത്തിലുള്ളത്. ഇവിടെ 50000ത്തിനും മൂന്ന് ലക്ഷത്തിനും ഇടയ്ക്ക് നാടന്‍ നെല്വിത്തിനങ്ങളുണ്ട് എന്നാണ് അനുമാനം. എന്നിട്ടും നാം എന്തിന് വിദേശ ‘കുള്ളന്‍’മാരെ ഇറക്കുമതി ചെയ്യുന്നു? രുചിയും മണവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും പോഷക-ഔഷധഗുണങ്ങളും ഉള്ള തനിനാടന്‍ നെല്‍വിത്തുകളുള്ളപ്പോള്‍ നാം എന്തിന് ‘ഹരിതവിപ്ലവ’ത്തിന്റെ പേരില്‍ ഈ സമൃദ്ധിയെ നശിപ്പിക്കുന്ന മാര്‍ഗ്ഗം സ്വീകരിച്ചു? ഇപ്പോഴിതാ ജനിതകമാറ്റം വരുത്തിയ ഇനങ്ങളുമായി മോണ്‍സാന്റോയും എത്തിയിരിക്കുന്നു.
തനിനാടന്‍ വിത്തിനങ്ങള്‍ കൃഷി ചെയ്താല്‍ അത് ഭാരതീയ ജനതയെ തീറ്റിപ്പോറ്റാന്‍ തികയുമോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. നാടന്‍ നെല്‍വിത്തിനങ്ങള്‍ രാസവളത്തിന്റെ സഹായം കൂടാതെ മികച്ച വിളനല്കും എന്ന് നട്വര്‍ഭായി സ്വന്തം പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു പറയുന്നു. ഇട വിളയായി പയര്‍വര്‍ഗ്ഗങ്ങളും ചുരക്കയും കൃഷിചെയ്യാമെന്ന സാദ്ധ്യതയിലേക്കും മികച്ച കാലിത്തീറ്റ ലഭ്യമാവുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ചൂണ്ടുന്നു. ഇത്രയും മെച്ചങ്ങള്‍ നാടന്‍ നെല്‍വിത്തുകള്‍ ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്താല്‍ ഉണ്ടാവുമെന്നിരിക്കെ ആളുകള്‍ രാസവളങ്ങളും സങ്കരവിത്തിനങ്ങളും തുടര്‍ന്നും ഉപയോഗിക്കുന്നത് പലതരം ‘പ്രോത്സാഹന’ങ്ങള് വാഗ്ദാനം ചെയ്യപ്പെടുന്നതും അധികവിള സംബന്ധിച്ച പ്രചാരണവും കാരണമാണെന്നാണ് അദ്ദേഹം പറയുന്നത്. രാസവളപ്രയോഗംമൂലം പഞ്ചാബിലെയും മറ്റും വയലുകള്‍ നശിച്ചുപോയത് ഇക്കൂട്ടര്‍ ശ്രദ്ധിക്കുന്നില്ല.
ഹൈദരബാദില്‍ ഇയ്യിടെ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി “നമ്മുടെ വനങ്ങളിലെയും വയലുകളിലെയും ജൈവവൈവിദ്ധ്യം ഭാവിയിലെ പ്രശ്നപരിഹാരങ്ങള്‍ക്കുള്ള താക്കോലുകളാണെന്ന് പറഞ്ഞത് മധുരമായി തോന്നുന്നു. പാരമ്പര്യ ഇനം വിളകളെ പരിരക്ഷിക്കുവാന്‍ നീക്കങ്ങളുണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പക്ഷെ ഭാരതസര്‍ക്കാറിന്റെ കാര്‍ഷികനയങ്ങളും പരിപാടികളും വൈവിദ്ധ്യത്തെയും നാടന്‍ കൃഷിരീതികളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ മൊണ്‍സാന്റോ വിത്തുവ്യവസായത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ‘ഹരിതവിപ്ലവ’ത്തിന്റെയും മറ്റും ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്ത ആസൂത്രകര്‍ രംഗം അടക്കിവാഴുമ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വന്ധ്യമെന്നു തന്നെ കരുതേണ്ടിവരും.
ഡോ. കെ.പി. പ്രഭാകരന്‍നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: