രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചിട്ട ഇറ്റാലിയന്‍ മറീനുകളെ ഒടുവില്‍ നിയമത്തിന്റെ വലയില്‍ കുരുക്കാന്‍ കഴിഞ്ഞതിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോടും പ്രതിപക്ഷരാഷ്ട്രീയത്തോടും നാം കടപ്പെട്ടിരിക്കുകയാണ്. അക്രമികളെ രക്ഷിക്കുന്ന തരത്തിലേക്ക് ഭരണകൂടം രാഷ്ട്രീയ തിരക്കഥയ്ക്കനുസരിച്ച് ആടാന്‍ തുടങ്ങിയപ്പോള്‍ നിസ്സഹായമായ ഒരവസ്ഥ സംജാതമായിരുന്നു. എന്നാല്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു മുമ്പില്‍ ഇറ്റലിക്ക് അടിയറവു പറയേണ്ടിവന്നിരിക്കുന്നു. അപ്പോഴും ഭരണകൂട രാഷ്ട്രീയം കോടതിയുടെ അധികാരപരിധിയില്‍ കടന്ന് അഭിപ്രായം പറഞ്ഞിരിക്കുന്നു എന്ന കാര്യം ഗൗരവാവഹമായിതന്നെ നില്ക്കുന്നു.
സാല്‍വത്തോറെ ജിറോണ്‍, ലത്തോറെ മാസിമിലിയാനോ എന്നീ ഇറ്റാലിയന്‍ മറീനുകള്‍ ഏത് രാഷ്ട്രീയത്തിന്റെ അകത്തളത്തിലാണ് രക്ഷപ്പെടാന്‍ ഒളിച്ചിരുന്നത് എന്ന കാര്യം ഭാരതവാസികള്ക്കൊക്കെ സുവ്യക്തമാണ്. നീതിന്യായ വ്യവസ്ഥിതി വിജയിക്കുമ്പോഴും ആശങ്കാജനകമായ ആ രാഷ്ട്രീയമുഖം നമുക്ക് മറക്കാനാവില്ല.
ഇറ്റലി എഴുതിയുണ്ടാക്കിയ തിരക്കഥയ്ക്കനുസരിച്ചായിരുന്നു കേരള പോലീസ് കൊലക്കുറ്റമാരോപിച്ച് വിചാരണ തടവുകാരാക്കിയ രണ്ട് ഇറ്റാലിയന്‍ നാവികര്‍ കടന്നുകളഞ്ഞത്. 2012 ഫെബ്രുവരി 15 നാണ് നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ സെന്റ് ആന്റണി എന്ന ബോട്ടിലെ രണ്ടു മത്സ്യത്തൊഴിലാളികളെ എന്റിക്ക ലക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ വെടിവെച്ചുകൊന്നത്. സിംഗപ്പൂരില്‍ നിന്നും ഈജിപ്തിലേക്കുപോയ കപ്പല്‍ സംഭവ സമയം അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തിന് 20.5 നോട്ടിക്കല്‍ മെയില്‍ അകലെയാണുണ്ടായിരുന്നത്. കോസ്റ്റ് ഗാര്‍ഡുമാര്‍ കസ്റ്റഡിയിലെടുത്ത നാവികരായ പ്രസ്തുത പ്രതികള്‍ 105 ദിവസം കസ്റ്റഡിയില്‍ കിടന്നശേഷം ജാമ്യത്തിലിറങ്ങിയത് ഇന്ത്യ വിട്ടുപോകരുതെന്ന വ്യവസ്ഥയിലായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകാരണം അവര്‍ക്ക് ക്രിസ്തുമസ്സിന് നാട്ടില്‍ പോകാന്‍ അനുമതി കിട്ടി. അങ്ങനെ പോയ അവര്‍ കൃത്യമായി തിരിച്ചുവരികയും ചെയ്തു. ദല്‍ഹിയിലും കേരളത്തിലുമൊക്കെ ഭരണസംവിധാനം ഈ പ്രതികള്‍ക്ക് എല്ലായ്പോഴും വിഐപി പരിഗണനയാണ് നല്കി വന്നത്. കഴിഞ്ഞമാസം ഇറ്റാലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തേണ്ട ആവശ്യത്തിനായി ലത്തോറ, ജിറോണ്‍ എന്നിവരെ വീണ്ടും ഇറ്റലിയിലേക്കുപോകാന് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു. സുപ്രീം കോടതി ഈ പശ്ചാത്തലത്തില്‍ നല്കിയ അനുമതി പ്രകാരമാണ് ഇതുണ്ടായത്. കേരളം എതിര്‍ത്തെങ്കിലും കേന്ദ്രം കോടതിയില്‍ ഇറ്റലിക്കാര്ക്കനുകൂലമായിരുന്നു. ദുരൂഹത ഉയര്‍ത്തുന്നതാണ് ഇക്കാര്യത്തിലെ കേന്ദ്ര നിലപാട്.
ഇന്ത്യയിലെ ഇറ്റാലിയന്‍ അമ്പാസഡര്‍ ദാനിയേല്‍ മാന്‍സിനിയുടെ ജാമ്യത്തിലാണ് കോടതി ഇവരെ വിട്ടയച്ചത്. 2013 ഫെബ്രുവരി 22 ന് സുപ്രീം കോടതി നല്കിയ അനുമതി പ്രകാരം നാല് ആഴ്ചയ്ക്കകം ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തേണ്ടതാണ്. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികള്‍ തിരിച്ചെത്തില്ലെന്നും അവര്‍ക്കു ബാധകമായത് ഇന്ത്യന്‍ നിയമമല്ലെന്നും ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പ്രസ്തുത നിലപാട് ഇന്ത്യയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമായിരുന്നു. സുപ്രീം കോടതി ദാനിയേല്‍ മാന്‍സിനി ഇന്ത്യവിട്ടു പോകുന്നത് മാര്‍ച്ച് 14 ന് തടയുകയും ചെയ്തു. പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായത് മറീനുകള്‍ തിരിച്ചെത്തിയതോടെ പരിഹരിക്കപ്പെട്ടു.
ഭൂമിയിലെ ഏറ്റവും ശക്തമായ കോടതി ഇന്ത്യയിലെ സുപ്രീം കോടതിയാണെന്ന് അന്താരാഷ്ട്ര നിയമ ഏജന്‍സികള്‍ പറയാറുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നിയമവാഴ്ചയുടെ അധീശത്വമാണ് ഇന്ത്യന്‍ ഭരണഘടനയുടെ പ്രാണവായു. തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പുനഃപരിശോധിക്കാനുള്ള അധികാരം പരമോന്നത നീതിപീഠത്തിനുള്ളതുകൊണ്ട് ഇന്ത്യന്‍ ജുഡീഷ്യറി പാര്‍ലമെന്റിനേക്കാള്‍ ഒരു പണത്തൂക്കം കൂടുതല്‍ അധികാരമുള്ളതെന്ന് വിലയിരുത്തപ്പെടാറുണ്ട്. ഇന്ത്യയേയും പരമോന്നത നീതിപീഠത്തേയും വെല്ലുവിളിച്ചും അപമാനിച്ചുമാണ് ഇറ്റലി നിലപാടെടുത്തിട്ടുള്ളത്. ഇറ്റലിയുടെ തീരുമാനം വന്‍ചതിയാണ്. നമ്മുടെ നാടിനെ ഇറ്റലി അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ കൊച്ചാക്കിയിരിക്കുന്നു. 127 കോടി ഇന്ത്യക്കാരുടെ അന്തസ്സിനും സ്വാഭിമാനത്തിനുമാണ് ഇറ്റാലിയന്‍ വഞ്ചനമൂലം മുറിവേറ്റിട്ടുള്ളത്. ശഠനോട് ശാഠ്യമെന്ന നിലപാട് നാം ഇനിയെങ്കിലും സ്വീകരിക്കേണ്ടതുണ്ട്. നയതന്ത്രമര്യാദ എന്നതിനര്‍ത്ഥം നേരുകേടും നെറികേടും കാണിക്കുക എന്നതല്ലെന്ന് ഇറ്റലിയെ പഠിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. പക്ഷേ ഏതോ ചാലകശക്തികള്‍ ഇക്കാര്യത്തില്‍ ഭരണയന്ത്രത്തിന് തടയിടുകയായിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാവികര്‍ ഇറ്റലിയില്‍നിന്നു തിരിച്ചുവരില്ലെന്ന് അറിയിച്ചതിനെ ശക്തമായി അപലപിക്കുകയും ഇതൊരു വലിയ നയതന്ത്രദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യ ഇരന്നു വാങ്ങിയ ദുരന്തമായി ഇതിനെ കണക്കാക്കുന്നതാണ് ശരി. നമ്മുടെ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ കരുതലില്ലായ്മയോ വഴിവിട്ട ഇറ്റാലിയന്‍ ആഭിമുഖ്യമോ ഒക്കെക്കൊണ്ടാണ് രാജ്യം ഇങ്ങനെ ദുര്‍ബലമായത്. ഇന്ത്യ ഭരിക്കുന്നത് ഇന്ത്യാക്കാരോ ഇറ്റലിയോ എന്ന ചോദ്യം ഉയര്‍ത്തുന്ന ചോദ്യകര്‍ത്താക്കളെ പഴിച്ചിട്ട് കാര്യമില്ല. എവിടെയോ ഒളിത്താവളത്തില്‍ മറച്ചുവച്ചിരിക്കുന്ന ഇറ്റാലിയന്‍ വിധേയത്വം ദല്‍ഹിയിലെ ഭരണ സിരാകേന്ദ്രങ്ങളിലെ അന്തേവാസികളെ വിറയ്ക്കുന്ന കൈകളും അറയ്ക്കുന്ന മനസ്സുമുള്ളവരുമാക്കിയതുകൊണ്ടുണ്ടായ പിഴവുകളാണ് നമ്മെ വെട്ടിലാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ ജയിലുകളില്‍ 3601 വിദേശതടവുകാര് വിചാരണ കാത്തുകിടക്കുന്നുണ്ട്. അവര്‍ക്കാര്‍ക്കും ലഭിക്കാത്ത പ്രത്യേക പരിഗണനയും നീതിയും എന്തുകൊണ്ട് രണ്ട് ഇറ്റാലിയന്‍ മറീനുകള്ക്കുമാത്രം ലഭിച്ചു ? നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരായ ഇന്ത്യയില്‍ ഇറ്റാലിയന്‍ നാവികര്മാത്രം എങ്ങനെ കുറച്ചധികം തുല്യരായി ? തിരുവോണവും ഹോളിയും ക്രിസ്തുമസ്സും, ബക്രീദുമൊക്കെ ആഘോഷിക്കാന്‍ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ക്ക് ഇടവേള ജാമ്യം നല്‍കിയോ പരോള്‍ നല്‍കിയോ കോടതികള്‍ വിട്ടയച്ച ചരിത്രമില്ല. സുപ്രീം കോടതിയെ യഥാര്‍ത്ഥ വസ്തുതകളും നിയമസ്ഥിതിയും യഥാവിധി ധരിപ്പിക്കുന്നതിലും ബോദ്ധ്യപ്പെടുത്തുന്നതിലും ഇന്ത്യന്‍ ഭരണകൂടം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന ചോദ്യത്തിനുത്തരമില്ല. കോടതിക്ക് എന്തുകൊണ്ട് ഇപ്പോഴത്തെ വിഷമസ്ഥിതിയുണ്ടായി എന്നതും നാടിനെ അലട്ടുകയാണ്. ഇറ്റലി പ്രശ്നത്തില്‍ ഭരണകൂട ഒത്തുകളി പ്രകടമാണ്. ഇതിന്റെ ഫലമോ നാടിനേറ്റ നാണക്കേടാണ്. നാവികരുടെ പ്രശ്നം അന്താരാഷ്ട്ര കോടതി പരിഗണിക്കേണ്ടതാണെന്ന് ഇപ്പോള്‍ ഇറ്റലി വാദിക്കുന്നു. ഇന്ത്യന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം പ്രത്യേക കോടതി യഥാസമയം രൂപീകരിച്ച് കേസ്സ് വിചാരണചെയ്യാതെ കാലവിളംബം സൃഷ്ടിച്ച സര്‍ക്കാരിന്റെ നിലപാട് നീതിനിഷേധമാണെന്നാണ് ലോകത്തിനു മുന്നില്‍ ഇറ്റലി പറയുന്നത്. ഈ വീഴ്ച ബോധപൂര്‍വ്വമായിരുന്നോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
1997ല്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് നല്കിയ വിധിപ്രകാരം ഇന്ത്യന്‍ ജയിലുകളിലുള്ള വിചാരണ തടവുകാര്‍ക്ക് വോട്ടവകാശമില്ല. ജനപ്രാതിനിധ്യനിയമത്തിലെ പ്രസക്തമായ വകുപ്പിന് സുപ്രീം കോടതി നല്കിയ വ്യാഖ്യാനമാണിത്. കരുതല്‍ തടവുകാര്‍ക്കു മാത്രമാണ് ഇന്ത്യയില്‍ വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ കുറ്റം ചെയ്യുന്ന പ്രതികള്‍ തടവിലാണെങ്കില്‍ അവര്‍ക്ക് വോട്ടവകാശമില്ലാത്ത സ്ഥിതിക്ക് ഇറ്റലിക്കാര്‍ക്ക് സുപ്രീം കോടതി വോട്ടുചെയ്യാന്‍ അനുമതി നല്‍കിയത് ശരിയായില്ല. ഇതിനു മുന്‍കയ്യെടുത്ത യുപിഎ ഭരണകൂടം പ്രതിക്കൂട്ടിലാണുള്ളത്. ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ടുചെയ്യാന്‍ ഇവര്‍ക്ക് സംവിധാനമുണ്ട്. പക്ഷേ ഇതൊക്കെ മറച്ചുവെയ്ക്കപ്പെടുകയാണുണ്ടായത്.
നയതന്ത്ര പ്രതിനിധിയായ ദാനിയേല്‍ മന്‍സിനിയെ വിട്ടുകൂടാ എന്ന് സുപ്രീംകോടതി പറഞ്ഞത് സ്വാഗതാര്‍ഹമാണ്. ഇന്ത്യന്‍ കോടതിക്കും നിയമത്തിനും വിധേയനായി സത്യവാങ്മൂലം നല്കി ജാമ്യം എടുത്ത ഒരാള്‍ക്ക് നയതന്ത്ര ഒഴിവ് വാദിച്ച് കോടതിയലക്ഷ്യ നടപടിയില്‍നിന്നും രക്ഷപ്പെടാനാവില്ല. ഇതറിയാമായിരുന്നിട്ടും വാക്കുമാറ്റി നാടിനെ വെട്ടിലാക്കിയ ഇറ്റാലിയന്‍ അംബാസഡര്‍ക്കെതിരെ കണ്ടമ്പ്റ്റ് ഓഫ് കോര്‍ട്ട് ഹര്‍ജി ഫയലാക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറായിട്ടില്ല. നയതന്ത്ര ഉദ്യോഗസ്ഥന്മാര്ക്ക് പ്രത്യേക പരിരക്ഷ നല്കുന്ന വിയന്ന രേഖ ഇറ്റാലിയന്‍ സ്ഥാനപതിയെ രക്ഷിക്കില്ല. ആതിഥേയ രാജ്യത്ത് കേസ്സില്‍പ്പെട്ടാല്‍ പരിരക്ഷയില്ലെന്ന് വിയന്ന കണ്വന്ഷന് 32-ാം വകുപ്പ് ഉദ്ഘോഷിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി സുപ്രീം കോടതി 18-3-13 ന് നയതന്ത്രപരിരക്ഷയ്ക്ക് ഇറ്റാലിയന്‍ സ്ഥാനപതി അര്‍ഹനല്ലെന്നും വ്യക്തിപരമായി കോടതിയലക്ഷ്യകേസ്സ് നേരിടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇപ്പോഴുയര്‍ന്ന ഇറ്റാലിയന്‍ കൊലച്ചതി നമ്മുടെ കരുതലില്ലായ്മയുടെ പരിണതഫലം കൂടിയാണ്. പുറമേ ഉരസലും അകമേ അനുനയവുമെന്ന നിലപാടാണ് ഇറ്റലി പ്രശ്നത്തില്‍ ഇന്ത്യ അവലംബിച്ചിട്ടുള്ളത്. ഇറ്റലിയോട് എന്തിന് ഇന്ത്യാ രാജ്യം പരമവാത്സല്യം കാട്ടുന്നു എന്ന ചോദ്യം മുഴച്ചുനില്ക്കുന്നു. ഇറ്റലിക്കാരി മാഡത്തിന്റെ പാര്‍ട്ടി ഇന്ത്യ ഭരിക്കുമ്പോള്‍ റോമില്‍ നിന്നും വഞ്ചനയുടെ കറുത്തപുക ഉയരാതിരിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. ഇറ്റാലിയന്‍ പ്രതികള്‍ ഇവിടെ ശിക്ഷിക്കപ്പെട്ടാലും അവര്‍ ശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതിയെന്നു വ്യവസ്ഥചെയ്യുന്ന കരാര്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ 2012 ഡിസംബറില്‍ ഒപ്പിട്ടു എന്ന അനൗദ്യോഗിക വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചുരുക്കത്തില്‍ കാര്യങ്ങള്‍ സംശയത്തിന്റെ കരിനിഴലിലാണുള്ളത്. മുന്‍പ് ക്വട്ടറോച്ചി എന്ന കുറ്റവാളിയായ ഇറ്റാലിയന്‍ ആയുധ ദല്ലാളിനെ ഇന്ത്യന്‍ നീതിക്രമത്തില്നിന്നു രക്ഷിച്ചവര്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ത്തുകൊണ്ട് ഇറ്റലിയെ രക്ഷിക്കുന്നതെന്ന് സാഹചര്യത്തെളിവുകള്‍ വിളിച്ചോതുന്നു. ഇന്ത്യയുടെ നയതന്ത്ര വിജയമാണ് മറീനുകളുടെ തിരിച്ചുവരവിന് ഇടയാക്കിയതെന്ന് കൊട്ടിഘോഷിക്കുന്ന ഭരണകൂടം എന്തേ ഇറ്റാലിയന്‍ അമ്പാസഡര്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയില്ല എന്ന ചോദ്യം അവശേഷിക്കുന്നു. എല്ലാം വെടക്കാക്കി തനിക്കാക്കുക എന്ന ശൈലിയാണ് ഭരണകൂടത്തിന്റേത്.
രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കേണ്ടവരല്ല രാജ്യത്തെ ഭരണാധിപന്മാര്. മത്സ്യത്തൊഴിലാളികളെ വെടിവെച്ചിട്ട ഇറ്റാലിയന്‍ നാവികര്‍ നാട്ടിലെത്തിയപ്പോള്‍ അവരെ ധീരകൃത്യം ചെയ്ത വീരയോദ്ധാക്കളായി ഇറ്റലി വരവേല്‍പ്പു നല്കി ആദരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രിതന്നെ അവര്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു. പക്ഷേ ഇന്ത്യ ഇതിലൊന്നും പ്രതിഷേധിച്ചില്ല. തുടക്കം മുതല്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവവും അലസതയുമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മറീനുകള്‍ തിരിച്ചുവരില്ലെന്ന സ്ഥിതി വന്നതോടെ എല്ലാം കോടതിയാണ് ചെയ്യേണ്ടതെന്ന നിലപാട് സ്വീകരിച്ച ഭരണകൂടം ഇപ്പോള്‍ ‘നയതന്ത്രവിജയ’ത്തിന്റെ പങ്കില്‍ ആഹ്ലാദിക്കുകയാണ്.
പാകിസ്ഥാന് ഇന്ത്യന്‍ സൈനികരുടെ തലയറുത്തുകൊണ്ടുപോയിട്ടും ദല്‍ഹിയിലെ ഭരണക്കാര്‍ മൗനത്തിന്റെ വല്മീകത്തിലൊളിക്കുകയാണുണ്ടായത്. രാഷ്ട്രത്തിന്റെ മാനബിന്ദുവായ പാര്‍ലമെന്റ് അക്രമിച്ച കേസ്സിലെ പ്രതിയെ നീതിപീഠ വിധിക്കനുസരിച്ച് വധശിക്ഷയ്ക്കു വിധേയനാക്കിയതിനെതിരേ പാകിസ്ഥാന് പാര്‍ലമെന്റ് ഇപ്പോള്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. നമ്മുടെ നാടിന്റെ നിലനില്‍പ്പാണ് ഇതുവഴിയൊക്കെ ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് കമ്യൂണിസത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയുംപേരില് സായുധ പോരാട്ടങ്ങളും സ്ഫോടനങ്ങളും നാട്ടിലുടനീളം നടക്കുന്ന കാലമാണിത്. ‘സോവര്നിറ്റിയെ’ വെല്ലുവിളിക്കുന്ന ഇത്തരം സംഭവങ്ങളോട് മൃദു സമീപനം സ്വീകരിക്കുന്ന ഇന്ത്യന്‍ ഭരണകൂടം ഇനിയെങ്കിലും അവരുടെ തെറ്റുതിരുത്തുകയാണ് വേണ്ടത്. തങ്ങളുടെ പ്രവൃത്തി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഒടുവില്‍ ഇറ്റലിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ ഭാരതീയര്‍ നെഞ്ചേറ്റുകതന്നെവേണം ! ഒപ്പം ഭരണകൂട രാഷ്ട്രീയ ദുഷ്ടലാക്കിന്റെ വികൃതമുഖം തിരിച്ചറിയുകയും.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: