രാജ്യതാല്പര്യം സംരക്ഷിക്കുന്നതില്‍ വ്യക്തമായ കാഴ്ചപ്പാടോ ഇച്ഛാശക്തിയോ ഇല്ലാത്ത യുപിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ അന്തസ്സ് അനുദിനം നഷ്ടമാകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല് നടന്ന വോട്ടെടുപ്പ്. മുന്നണി വിട്ടുപോയ ഡിഎംകെയെ വശത്താക്കാന്‍ പാര്‍ലമെന്റില്‍ ശ്രീലങ്കയ്ക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ പാടുപെട്ട കേന്ദ്രസര്‍ക്കാര്‍ ജെയിനെവയിലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഭേദഗതികള്‍ക്കൊന്നും മുതിരാതെയാണ് വോട്ടുചെയ്തത്. വോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് മാത്രം ജെയിനെവയിലെത്തിയ ഇന്ത്യന്‍ പ്രതിനിധി ദിലീപ് സിന്‍ഹ വാക്കാല്‍ പോലും ഭേദഗതിക്ക് ആവശ്യപ്പെട്ടില്ല. ശ്രീലങ്കയിലെ ‘മനുഷ്യാവകാശലംഘനങ്ങള്‍’ക്കെതിരെ അന്താരാഷ്ട്ര ഏജന്‍സിയുടെ അന്വേഷണം മാത്രമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തെന്ന ആരോപണം നിലനില്‍ക്കെയാണ് ഡിഎംകെ ആവശ്യപ്പെട്ട പ്രകാരമുള്ള, ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ കടുത്ത ഭാഷയിലുള്ള പ്രമേയത്തിന് ഇന്ത്യ ആവശ്യപ്പെടാതിരുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് വെളിയില്‍ വന്നു. യുഎന്‍ കൗണ്‍സിലില്‍ ഇന്ത്യ തണുപ്പന്‍ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ശ്രീലങ്കയുമായുള്ള സൗഹാര്‍ദ്ദ ബന്ധം നിലനിര്‍ത്തുന്നതിനോടൊപ്പം തമിഴ്പുലികള്‍ക്കെതിരെയുള്ള നടപടികളില്‍ പ്രതിഷേധിക്കുകയും ചെയ്തേപറ്റൂ എന്നാണ് വോട്ടെടുപ്പിന് ശേഷം വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പ്രതികരിച്ചത്.
ഇത് ശരിയായ നിലപാടാണ്. എന്നാല്‍ ഡിഎംകെയെ ഭയന്ന് ഇക്കാര്യം നേരത്തെ വ്യക്തമാക്കാതിരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ തെറ്റ്. അമേരിക്ക ശ്രീലങ്കയ്ക്കെതിരെ അവതരിപ്പിച്ചത് ദുര്‍ബലമായ പ്രമേയമാണെന്ന് ഒട്ടും വൈകാതെതന്നെ ഡിഎംകെ കുറ്റപ്പെടുത്തുകയുമുണ്ടായി. ഇന്ത്യ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കണമെന്ന ഡിഎംകെയുടെ ആവശ്യം പരിഗണിക്കാത്തതിലെ അമര്‍ഷവും ഡിഎംകെ പ്രകടിപ്പിച്ചു. ഇന്ത്യയുള്‍പ്പെടെ 25 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 13 അംഗങ്ങള്‍ എതിര്‍ത്തു. എട്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ശ്രീലങ്കയുടെ പരമാധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ശ്രീലങ്കന്‍ പ്രതിനിധി കൗണ്‍സിലില്‍ അറിയിച്ചു. 2012 ലെ സമ്മേളനത്തിലും അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചിരുന്നു. അന്ന് 23 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 15 രാജ്യങ്ങള്‍ എതിര്‍ക്കുകയും എട്ട് രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ അവസാന അഞ്ചു മാസത്തിനിടെ നാല്‍പ്പതിനായിരത്തോളം പേര് കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതില്‍ ഭൂരിഭാഗം പേരും ശ്രീലങ്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ലങ്കന്‍ സൈന്യം നടത്തിയ ക്രൂരമായ പീഡനങ്ങളുടെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ മരണം സംബന്ധിച്ച വീഡിയോയും ഇതില്‍ ഉള്‍പ്പെടും.
പ്രഭാകരന്റെ മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ബ്രിട്ടീഷ് ചാനല്‍ പുറത്തുവിട്ടതോടെയാണ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ തമിഴ്നാട് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിച്ചത്. ഇതിന്റെ പേരില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ തമിഴ്നാട് സംഘര്‍ഷഭരിതമാണ്. തമിഴ്നാട്ടിലെ ഡിഎംകെയെ സംബന്ധിച്ചിടത്തോളം തമിഴരുടെ പ്രശ്നങ്ങളെക്കാള്‍ സ്വന്തം രാഷ്ട്രീയ താല്പര്യമാണ് വലുത്. കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ജയലളിതക്കെതിരെ രാഷ്ട്രീയ വിജയം നേടാനുള്ള ഉപാധിയാക്കി ലങ്കന്‍ പ്രശ്നം അവതരിപ്പിക്കുകയാണ് ഡിഎംകെ ചെയ്യുന്നത്. ഇത് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെ ഡിഎംകെയെ എങ്ങനെയെങ്കിലും കൂടെനിര്‍ത്താനുളള വ്യഗ്രതയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ശ്രീലങ്കക്കെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ഇതിന് തെളിവാണ്. മറ്റൊരു രാജ്യത്തിന്റെ, അതും ഒരു അയല്‍രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാവും ഇതെന്ന് മനസിലാക്കിതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.
സ്വാഭാവികമായും പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സമാനമായ ഒരു ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത്. ഭരണം നിലനിര്‍ത്താന്‍ നയതന്ത്രരംഗത്തെപ്പോലും ദുരുപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: