യുഡിഎഫ് സര്‍ക്കാര്‍ പൊതുവെ പരാജയമാണെന്ന് തെളിയിക്കുന്നത് ജനകീയ പ്രശ്നങ്ങള്‍ക്ക് ബജറ്റിലോ സര്‍ക്കാര്‍ തലത്തിലോ പരിഹാരം തേടാത്തത്കൊണ്ട് മാത്രമല്ല, മറിച്ച് ഇവിടെ സ്ത്രീകളുടെ അരക്ഷിതത്വത്തിന് പുറമെ റോഡപകടങ്ങളും മരണങ്ങളും കൂടുന്നു എന്നതിനാലും ഗതാഗതക്കുരുക്ക് ജനജീവിതത്തിന്തന്നെ കുരുക്കാകുന്നു എന്നതുമൊക്കെക്കൊണ്ടാണ്. തൊഴിലില്ലായ്മയില്‍ കേരളം ഇന്ത്യയില്‍ നാലാം സ്ഥാനത്താണ്. കേന്ദ്രസര്‍ക്കാരിന്റെ നയഫലമായി വിലക്കയറ്റം ജീവിതം ദുസ്സഹമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴ അപ്രത്യക്ഷമായി കേരളം വരള്‍ച്ചയില്‍ പിടയുമ്പോള്‍ കര്‍ഷകരുടെ നഷ്ടം കോടികള്‍ കവിയുന്നു. ഇതിനെല്ലാമിടയിലും അഴിമതിയും ക്രിമിനല്‍ കുറ്റങ്ങളും കൊലപാതകങ്ങളും യഥേഷ്ടം അരങ്ങേറുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി വിഭാഗത്തിലെ 214 സ്ത്രീകളും പട്ടികവര്‍ഗത്തിലെ 118 സ്ത്രീകളും പീഡനത്തിനിരയായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ പീഡനക്കേസുകള്‍ ഇതിലുമെത്രയോ അധികമായിരിക്കും. കാരണം ഇവര്‍ക്ക് നീതി തേടാനുള്ള മാര്‍ഗ്ഗമോ ധൈര്യമോ ഇല്ലാത്ത വിഭാഗമാണ്. 183 കേസുകളില്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ എന്നത് ഇതിന് തെളിവാണ്. അതിലും ഞെട്ടിപ്പിക്കുന്ന വസ്തുത ഒരു കേസിലും വിചാരണ പൂര്‍ത്തിയാക്കുകയോ ഒരാളെങ്കിലും ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നതാണ്.
ഈ സര്‍ക്കാരിന്റെ നിഷ്ക്രിയത പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 685 കൊലപാതകങ്ങള്‍ നടന്നു എന്നത്. 186 സ്ത്രീകളും 391 പുരുഷന്മാരും 80 കുട്ടികളുമാണ് കൊലചെയ്യപ്പെട്ടത്. അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണവും പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 7281 റോഡപകടങ്ങളില്‍ 830 പേര് മരിക്കുകയും 8355 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2012 ലും 36174 അപകടങ്ങളില്‍ 4286 പേര് മരിക്കുകയും 41915 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് തൊഴിലില്ലായ്മ, വിലക്കയറ്റം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, കുടിവെള്ളക്ഷാമം മുതലായവ. ഇന്ന് ഒട്ടുമിക്ക ഗ്രാമപ്രദേശങ്ങളിലും സ്ത്രീകള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത് കിണര്‍വെള്ളം വറ്റുന്നതിനാലാണ്. ദ്വീപുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികളും പ്രയോഗത്തില്‍ വരുന്നില്ല. കെഎസ്ആര്‍ടിസി ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ കൈവിട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആര്യാടന് മുഹമ്മദിന്റെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ബജറ്റില്‍ അനുവദിച്ച നൂറ് കോടിക്ക് പുറമെ മറ്റൊരു നൂറ് കോടി കൂടി അനുവദിക്കുന്നത്. ഇപ്പോള്‍ പൊതുമേഖലയില്‍നിന്നും കുറഞ്ഞ വിലക്ക് ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് കോടതി അനുമതി നല്‍കിയത് കെഎസ്ആര്‍ടിസി തന്നെ കോടതിയെ സമീപിച്ചശേഷമാണ്.
സംസ്ഥാനത്ത് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് ബിവറേജസ് കോര്പ്പറേഷന് മാത്രമാണെന്ന് പറയാവുന്നതാണ്. 2012 ഏപ്രില്‍ ഒന്ന് മുതല്‍ 2013 ഫെബ്രുവരി 28 വരെ ഇവര്‍ വിറ്റത് 5699.33 കോടിയുടെ മദ്യമാണ്. ഇത് കണ്‍സ്യൂമര്‍ ഫെഡ് വഴി വിറ്റതിന് പുറമെയാണ്. കണ്‍സ്യൂമര്‍ ഫെഡ് വഴി ഈ സാമ്പത്തികവര്‍ഷം 683.26 കോടി രൂപയുടെ മദ്യം വിറ്റു. കേരളം മദ്യോപയോഗത്തില്‍ മുന്‍നിരയിലേക്ക് കുതിച്ച് ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം രണ്ട് ഗ്യാലണിലധികമാണ്. ഈയിനത്തില്‍ സര്‍ക്കാരിന് കിട്ടിയ നികുതി 6336.14 കോടി രൂപ. ബാര്‍ ലൈസന്‍സികള്‍ നടത്തിയ മദ്യവില്‍പ്പന 1772.80 കോടിയുടേതാണ്. കേരളീയര്‍ ഇതിലുമധികം ചികിത്സാച്ചെലവിനും നല്‍കുന്നുണ്ടാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസമെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് പെന്ഷന് ലഭിക്കുമെങ്കിലും 50 ദിവസത്തെ ജോലി പോലും ചെയ്യുന്നവര്‍ വിരളമാണ്. ഏറ്റവും ശോചനീയം ഇവിടുത്തെ ഗതാഗതപ്രശ്നങ്ങളാണ്. വാഹനങ്ങള്‍ ദിനംപ്രതി പെരുകുന്നുണ്ടെങ്കിലും റോഡുകള്‍ വികസിക്കാതെ ഗതാഗതം സ്തംഭനാവസ്ഥയിലാകുന്നു.
കൊച്ചി റോഡ് വികസനത്തിന് റോഡ് ഫണ്ട് ബോര്‍ഡ് തുകപോലും അനുവദിച്ചില്ല. ഇപ്പോള്‍ ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിക്ക് കളക്ടര്‍ രൂപം നല്കിയിരിക്കുന്നു. കേരളത്തിലെ വാണിജ്യതലസ്ഥാനമായ കൊച്ചിക്ക് ബജറ്റില്‍ ഒരു പ്രത്യേക പരിഗണന നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. കുടിവെള്ളം മൗലികാവകാശമായിരിക്കെ ജനം ദാഹജലത്തിന് വലയുകയാണ്. ഇപ്പോള്‍ ഹൈബി ഈഡന് എംഎല്‍എയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജപ്പാന് കുടിവെള്ള പദ്ധതി വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. സാമൂഹ്യ-രാഷ്ട്രീയ കാലാവസ്ഥ ഇങ്ങനെ തുടര്‍ന്നാല്‍ ഈ സര്‍ക്കാര്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന് മാത്രമല്ല കാലാവധി തികയ്ക്കാന്‍ സാധിച്ചാലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: