കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നീലാകാശം, പച്ചപ്പരവതാനി വിരിച്ചതുപോലുള്ള നെല്‍വയലുകള്‍, ഈ നെല്‍വയലുകള്‍ക്കിടയിലൂടെ “കള, കള” ശബ്ദത്തോടെ ഒഴുകുന്ന ചെറുതോടുകളും പുഴകളും. ഈ ഭംഗി ആസ്വദിച്ച് ചാഞ്ഞും ചെരിഞ്ഞും പറക്കുന്ന തുമ്പികളും പറവകളും. പുഴകളുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞുനില്‍ക്കുന്ന തെങ്ങിന് തോപ്പുകള്‍ ഇവയ്ക്കിടയിലൂടെ ചൂളമടിച്ചു വരുന്ന ചെറുകാറ്റ് ശരീരത്തിനും മനസ്സിനും കുളിര്മയേകുന്നു.
ഈ പ്രകൃതി രമണീയതക്കിടയില്‍ മനസ്സിനെ ഭക്തിസാന്ദ്രമാക്കുന്ന തിരുവാറന്മുള ക്ഷേത്രം. ആറന്മുള കണ്ണാടിയുടെ ജന്മനാട്. തിരുവാറന്മുള അപ്പന് നിവേദ്യത്തിനും നിറപുത്തരിക്കും ഇല്ലംനിറക്കും വള്ളസദ്യക്കും കൊയ്തെടുക്കുന്നത് ആറന്മുള പാടശേഖരത്തില്‍നിന്നായിരുന്നു.
യുഗങ്ങളോളം പഴക്കമുള്ള കലാസാംസ്ക്കാരത്തിന്റെ ഈറ്റില്ലമല്ലേ തിരുവാറന്മുള. എത്രയെത്ര കവിതകളും ഗാനങ്ങളും ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.പള്ളിയോടപ്പാട്ടുകളായ – “ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന് വള്ളങ്ങളെ, എന്നും “പൊന്നോലകള്, പൊന്നോലകള് മാടി വിളിക്കുന്നു” എന്ന ഈ ഗാനശകലങ്ങളെല്ലാം ഇന്നും നമ്മുടെയെല്ലാം ചുണ്ടില്‍ വിരിയുന്ന മാനസപുഷ്പങ്ങളല്ലേ? വള്ളംകളിയും വള്ളപ്പാട്ടും വള്ളസദ്യയും നമ്മുക്കോരോ വര്‍ഷവും ഒരുത്സവമല്ലേ? നമുക്കിവ അന്യമാക്കാന്‍ ചില കാപാലികര്‍ പണവും സ്വാധീനവും ഉപയോഗിച്ച് ശ്രമിക്കുകയാണ്.
സാഹിത്യം, കല, സംസ്ക്കാരം തുടങ്ങിയ നമ്മുടെ എല്ലാ പൈതൃകത്തിന്റെയും മൂലാധാരം പ്രകൃതിയാണ്. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ പ്രകൃതിയും മണ്ണുമായി അവന് ഇണങ്ങിച്ചേരുന്നു. ഭാവിയില്‍ അവന് ആര് ആയോ? എന്തൊക്കെ നേടിയോ? എല്ലാം പ്രകൃതിയുടെ കരങ്ങളിലൂടെയാണ്. കുഞ്ഞിന്റെ ഭാവിയില്‍-ശുദ്ധവായു, ശുദ്ധജലം, ആഹാരം, വിദ്യാഭ്യാസം,കലാവാസന, സംസ്ക്കാരം സാമ്പത്തിക ഭദ്രതയെല്ലാം കൈവരുന്നത് പ്രകൃതിയുടെ പ്രതിഭാസങ്ങളിലൂടെയാണ്.
നമ്മുടെ നാടിന്റെ വളര്‍ച്ചക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവിയില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങളോട് അനുയോജ്യമാംവിധം ജീവിക്കാന്‍ പ്രകൃതിയില്‍ ആവശ്യമായതെല്ലാം വേണം. ഒരു മനുഷ്യന്റെ ഒരു കയ്യും രണ്ടുകാലും നാവും ഒരു ചെവിയും മുറിച്ചു കളഞ്ഞിട്ടു, “നീ സുഖമായി ജീവിച്ചോ, എന്നു പറഞ്ഞാല്‍ എന്താവും അവന്റെ സ്ഥിതി? അതുപോലെയാണ് പ്രകൃതിയുടെ വരദാനങ്ങളായ കുന്നുകളും നെല്‍വയലുകളും പുഴകളും തോടുകളും നശിപ്പിച്ചുകൊണ്ട് നമ്മുടെ നാടിനെ മരുഭൂമിയാക്കിക്കൊണ്ട് സ്വന്തം സമൂഹത്തെ നശിപ്പിച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ആറന്മുളയെ വെട്ടിക്കൊന്ന് ഒരു വിമാനത്താവളം കൊണ്ടുവരാന്‍ ഏതു കിരാതന്മാര്‍ക്കാണോ താല്‍പ്പര്യം? ഈ നശീകരണ സ്വഭാവമുള്ളവര്‍ക്ക് മക്കളുണ്ടോ? ഇവരുടെ ഭാവിതലമുറക്ക് ജീവിക്കാന്‍ ശുദ്ധജലം, വായു, ആഹാരം ഇതൊന്നും വേണ്ടെ? മക്കളെയിവര്‍ ശൂന്യതയില്‍ ജീവിക്കാന്‍ വിടുമോ? അതോ ഈ കിരാതന്മാര്ക്ക് ഭാവിതലമുറ ഉണ്ടാകില്ലേ?
അഞ്ഞൂറ് ഏക്കറോളം നെല്‍വയലുകള്‍ മണ്ണിട്ട് നികത്തണമെങ്കില്‍ എത്ര ലോഡ് മണ്ണ് വേണം. ഇതിനൊക്കെ എത്രയെത്ര കുന്നുകള്‍ ഇടിച്ചുതകര്‍ക്കണം? ഭൂപ്രകൃതിയെ നശിപ്പിക്കാന്‍ വേണ്ടിയാണോ ഇവരുടെ ജന്മം? മറ്റുള്ളവരെയെല്ലാം നശിപ്പിച്ച് വിമാനത്താവളം പണിയാന്‍ ഇവര്‍ ആരാണ്? പണവും അധികാരവും ഉണ്ടെങ്കില്‍ ഏതു നിയമവും ഉണ്ടാക്കാം. ഏതു നിയമവും ലംഘിക്കാം. നാടിനെയും പൈതൃകത്തേയും സമൂഹത്തേയും സംരക്ഷിക്കേണ്ടവര്‍ തന്നെ അവയെ നശിപ്പിക്കാന്‍ ഉത്തരവിടുന്നു. പാവം, ജനങ്ങളെ ഇന്ദ്രജാലത്തിലാക്കിയിട്ട് അവരുടെ കാല്‍പ്പാദത്തിനടിയിലെ മണ്ണുമാന്തുന്നു. ‘ആറന്മുളയെ നശിപ്പിക്കാന്‍ ഒരു അധാര്‍മിക ശക്തികള്‍ക്കും കഴിയില്ലാ.’ ‘വിനാശകാലെ വിപരീത ബുദ്ധി’യെന്ന പഴമൊഴി ഇവിടെ അര്‍ത്ഥവത്താകും. നമ്മുടെ നാടിനെ മരുഭൂമിയാക്കിക്കൊണ്ട് ഇവര്‍ എന്തുനേടും?
പണ്ട് ‘പ്രകൃതി പൂജ’ തന്നെ നടന്നിരുന്നു. എന്നാല്‍ ഇന്നോ പ്രകൃതിയെ നശിപ്പിക്കുന്ന ‘കാപാലികരെ’ പൂജിക്കുന്നു. ഇത് നമുക്ക് സാധ്യമല്ല. നമുക്ക് നമ്മുടെ നാടിനേയും പൈതൃകഗ്രാമത്തേയും സംരക്ഷിക്കണം.
നമ്മുടെ ഭാവിതലമുറക്ക് ശുദ്ധജലവും ശുദ്ധവായുവും കൊടുക്കാതെ അവരെ ശ്വാസംമുട്ടിച്ച് കൊല്ലാനാണത്രെ ഈ ദുഷ്ടശക്തികള്‍ പ്രകൃതിയെ നശിപ്പിച്ച് ഇങ്ങനെയൊരു ‘വിമാനത്താവളം’ കൊണ്ടുവരുന്നത്. നമ്മുടെ ഭാവിതലമുറക്ക് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകണോ? ഇടത്തരക്കാരായ ചില പാവം ജനതയെ, ഈ വിമാനത്താവളം വരുന്നതുവഴി നമ്മുടെ നാട്ടില്‍ വികസനത്തിന്റെ പാത തുറക്കുകയാണെന്നും ഇതുവഴി ധാരാളം തൊഴിലവസരം ലഭ്യമാകുന്നു. കൂടാതെ നമ്മുടെ നാട്ടില്‍ നേട്ടങ്ങളുടെ പെരുമഴയാകുമെന്നും കെജിഎസ് ഗ്രൂപ്പ് ജനതയില്‍ കുത്തിവെച്ചിരിക്കുന്ന മോഹങ്ങള്‍-ഈ മോഹവലയത്തില്‍ കുടുങ്ങിയവര്‍, ഒന്നോര്‍ക്കുക. നാം നമ്മുടെ ഇപ്പോഴത്തെ സുഖസൗകര്യങ്ങള്‍ മാത്രം-നോക്കിയാല്‍ നമ്മുടെ പാവം ഭാവിതലമുറയെന്തു ചെയ്യും? നമ്മളെപ്പോലെ ഭാവിതലമുറയും ഒന്നു ജീവിച്ചോട്ടെ.
നാലോളം വിമാനത്താവളം ഉണ്ട് കേരളത്തില്‍. ഇനി ആര്‍ക്കാണാവോ ഈ ‘ത്താവളം’? മണ്ഡലക്കാലത്ത് നമ്മുടെ അതിഥികളായെത്തുന്ന ഒരു ശതമാനത്തിനും താഴെയുള്ള അയ്യപ്പഭക്തന്മാര്‍ക്കാണോ, ഈ വിമാനത്താവളം? നമുക്ക് വേണ്ടാത്ത ‘വിമാനത്താവളം’ നമ്മുടെ അയ്യപ്പ ഭക്തര്‍ക്കും വേണ്ട.
നമ്മെ നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കുന്ന ‘അമ്മ’യാണ്. ‘പ്രകൃതി’ ആ അമ്മയെ നശിപ്പിക്കാനെത്തിയ കാപാലികരെ കണ്ട് നാം നോക്കിനില്‍ക്കണോ? മാതൃത്വത്തിന്റെ മുലപ്പാല്‍ നുകര്‍ന്ന ഏതൊരാള്‍ക്ക് പറ്റും ഈ കാഴ്ച? നമ്മള് ഉണര്‍ന്ന് ശക്തരാകണം.
മനുഷ്യന് ഭാവിയിലേക്ക്, ആവശ്യത്തിലേറെയും അതിലധികവും പണത്തിനുവേണ്ടി ഒരാളെ നശിപ്പിച്ചുകൊണ്ടോ, പറ്റിച്ചുകൊണ്ടോ പായുകയാണ്. ഇവന് ഓര്‍ക്കുന്നോ ഇങ്ങനെ പായാന്‍ എനിക്ക് പ്രകൃതിയുടെ വരദാനങ്ങളെല്ലാം വേണ്ടതാണെന്ന്?
നമ്മുടെ നാടിനേയും സമ്പദ്വ്യവസ്ഥയേയും സംരക്ഷിക്കേണ്ട ചുമതല നാം ഓരോ അമ്മമാര്‍ക്കും ഉണ്ട്. നാടിന്റെ സംരക്ഷണം പോലെയാകും കുട്ടികളുടെ ഭാവി. ആറന്മുളയെ മരുഭൂമിയാക്കാന്‍ ‘വിമാനത്താവളം’ എന്ന നാമധേയത്തില്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ഈ അധര്‍മികളെ നാം ഒറ്റക്കെട്ടായി, നമ്മോടൊപ്പം നമുക്ക് ശക്തി നല്കാന് ഭാരതത്തിന്റെ ‘ഝാന്‍സി’ റാണിമാരുടെ ചരിത്രമുണ്ട്. നമുക്ക് ഒന്നുചേര്‍ന്ന് നാടിന്റെ ഝാന്‍സി റാണിമാരാകാം.
സിനി ബിജു
പ്രതികരിക്കാൻ ഇവിടെ എഴുതുക: