കേരളം വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. ജില്ലതിരിച്ച് മന്ത്രിമാര്‍ക്ക് ചുമതലയും നല്കി. വരള്‍ച്ച നേരിടാന്‍ കേന്ദ്രത്തിന്റെ സഹായം തേടി കത്തും നല്കി. മനമില്ലാമനസ്സോടെ പഠനസംഘത്തെ കേരളത്തിലേക്ക് അയച്ചിരിക്കുന്നു. ആദ്യ നിരീക്ഷണത്തില്‍തന്നെ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മനസ്സിലാക്കിയത്രെ. സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതി വിലയിരുത്താനെത്തിയ ഉന്നതതല കേന്ദ്രസംഘത്തിന് മുന്നില്‍ വിവിധ ജില്ലകളില്‍ നിന്ന് സമാഹരിച്ച സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. വരള്‍ച്ചയും വിളനഷ്ടവുമായി ബന്ധപ്പെട്ട് നൂറു കണക്കിന് പേജുകളുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ ജില്ലയില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. അത് സംഘത്തിന് കൈമാറി. വരള്‍ച്ച മൂലം ഇതുവരെ 7888 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 1,15,731 കര്‍ഷകര്‍ കൃഷിനാശം മൂലം ദുരിതത്തിലാണ്. മൂന്ന്ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വരണ്ടുണങ്ങി. വിളനഷ്ടം മാത്രം 5810.66 കോടിരൂപ വരും. തെങ്ങ്, നെല്ല്, കുരുമുളക്, റബര്‍ തുടങ്ങിയവയടക്കം മിക്കവാറും വിളകളെയും ഫലവൃക്ഷങ്ങളെയും വരള്‍ച്ച ബാധിച്ചു. വിളനഷ്ടം അമ്പത് ശതമാനമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴയാണ് ഈ വര്‍ഷം സംസ്ഥാനത്ത് പെയ്തത്. മൊത്തം മഴയുടെ കുറവ് 26 ശതമാനം വരും. തെക്കു പടിഞ്ഞാറന്‍ വര്‍ഷപാതത്തില്‍ 24 ശതമാനവും വടക്കു കിഴക്കന്‍ വര്‍ഷപാതത്തില്‍ 35 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്.
മഴ ഏറ്റവും കുറഞ്ഞത് വയനാടാണ് – 47.1 ശതമാനം. പത്തനംതിട്ടയില്‍ 45.4 ശതമാനമാണ് മഴയുടെ കുറവ്. 982 വില്ലേജുകള്‍ കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. 524 വില്ലേജുകളെയും വരള്‍ച്ച ബാധിച്ചു തുടങ്ങി. 75 വില്ലേജുകളില്‍ മാത്രമാണ് ആവശ്യത്തിന് ജലലഭ്യതയുള്ളത്. അണക്കെട്ടുകളും വരണ്ടുണങ്ങുന്നു. ഏറ്റവുംവലിയ ജലസംഭരണിയായ ഇടുക്കിയില്‍ ഒരു മാസത്തേക്കുള്ള വെള്ളമേയുള്ളൂ. ഒന്നോ രണ്ടോ ദിവസം വേനല്‍ മഴ ലഭിച്ചതുകൊണ്ട് മാത്രം സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടില്ലെന്നാണ് വിലയിരുത്തല്‍.
മലനിരകളില്‍ നിന്നുള്ള വെള്ളം അറബിക്കടലില്‍ എത്തിച്ചേരാന്‍ കേവലം എട്ടു മണിക്കൂര്‍ മതി. ദിവസങ്ങളോളം മഴ നിന്നു പെയ്തെങ്കില്‍ മാത്രമേ ഉപരിതല ജലശേഖരം മെച്ചപ്പെടൂ. മഴയുടെ കുറവ് മൂലം മണ്ണിലെ അമ്ലാംശം വര്‍ധിച്ചിട്ടുണ്ട്. ഓരുജല ഭീഷണി കൂടിയായതോടെ വിളനാശം തടുത്തു നിര്‍ത്താനാകാത്ത സാഹചര്യമാണ്. വരള്‍ച്ച ദുരിതാശ്വാസ നടപടികള്‍ക്ക് കഴിഞ്ഞ സപ്തംബറില്‍ തന്നെ സര്‍ക്കാര്‍ തുടക്കമിട്ടതായി സംസ്ഥാനം കേന്ദ്രസംഘത്തിന് മുന്നില്‍ അവകാശപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളെ സപ്തംബറില്‍ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു. വടക്ക്കിഴക്കന്‍ വര്‍ഷപാതം ചതിച്ചതോടെ മറ്റ് ജില്ലകളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനുവരിയില്‍ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം അടിയന്തര നടപടികള്‍ക്ക് ജില്ലാകളക്ടര്‍മാരെ ചുമതപ്പെടുത്തിയെങ്കിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയെന്ന് പറയാനാവില്ല.
കളക്ടര്‍മാര്‍ നല്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ വിവിധജില്ലകളില്‍ നടക്കുന്നത്. 85 കോടിരൂപ ഇതിനായി നല്കി. കാര്‍ഷികവായ്പകള്‍ക്ക് പലിശയിളവ് നല്കാന് ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിന് ശേഷം കേന്ദ്ര സംഘം രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്ഥലസന്ദര്‍ശനം തുടങ്ങി. സന്ദര്‍ശനത്തിന് ശേഷം സംഘം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇതൊക്കെ കേരളം എത്രയോ കണ്ടതാണ്. കാലവര്‍ഷക്കെടുതി നേരിട്ടറിയാന്‍ വേനല്‍ക്കാലത്ത് എത്തുന്ന പതിവായിരുന്നു കേന്ദ്രസംഘത്തിന്. വരള്‍ച്ച പഠിക്കാന്‍ മഴക്കാലത്തും. പലപ്പോഴും പഠനം പ്രഹസനമാകാറാണ് പതിവ്. ഇത്തവണയും അങ്ങിനെയാകാന്‍ അനുവദിച്ചുകൂട. കേരളത്തിന്റെ ഇന്നത്തെ ദയനീയ സാഹചര്യം പരിഗണിച്ച് കുടിവെള്ളമെങ്കിലും നല്കാന് അമാന്തിച്ചുകൂട. സംസ്ഥാനം വറ്റിവരണ്ട് പല പ്രദേശങ്ങളിലും ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായുമ്പോഴും വിഴുപ്പലക്കല്‍ രാഷ്ട്രീയത്തില്‍ മുഴുകി സമയം പാഴാക്കുകയാണ് യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നവര്‍. വരള്‍ച്ച നേരിടുന്ന മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍നിന്ന് കണക്കുപറഞ്ഞ് കോടിക്കണക്കിന് രൂപ വാങ്ങിയെടുക്കുമ്പോള്‍ കേരളം ഭരിക്കുന്നവര്‍ രാഷ്ട്രീയ മേലാളന്മാര്ക്ക് മുന്നില്‍ ഓഛാനിച്ചുനില്‍ക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ എത്ര കേന്ദ്രസംഘങ്ങള്‍ വന്നാലും കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: