കറുകച്ചാല്‍: വളരെ സദുദ്ദേശത്തോടെ വികലാംഗര്‍ക്കായി തുടങ്ങിയ എസ്.റ്റി.ഡി ബൂത്തുകള്‍ ഇല്ലാതാകുന്നു. കേരളത്തില്‍ ആദ്യമായി 1980 ജനുവരി മാസം 3 ന് അന്നത്തെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന സി.എം. സ്റ്റീഫന്‍ കോട്ടയം തിരുനക്കര ബസ് സ്റ്റാന്റില്‍ വികലാംഗനായ വി.എന്‍.സോമന് നല്‍കികൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.
ഇതിനുള്ള സൗകര്യം കോട്ടയം മുനിസിപ്പാലിറ്റിയും റോട്ടറി ക്ലബുമാണ് നല്‍കിയത്. ഇതേതുടര്‍ന്ന് കേരളത്തിലൂടനീളം വികലാംഗര്‍ക്കായി ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബൂത്തുകള്‍ തുടങ്ങി. ഇതു നല്ലൊരു കാല്വെയ്പ്പാണെന്നു കരുതിയെങ്കിലും കേരളത്തിലുടനീളം വ്യാപാരികളും മറ്റും ബൂത്തുകള്‍ ആരംഭിച്ചു. ഇതോടെ വികലാംഗര്‍ക്ക് അനുവദിച്ച ബൂത്തുകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ആവശ്യക്കാര്‍ക്കെല്ലാം ബൂത്തുകള്‍ ലഭിച്ചതോടെ ബൂത്തുകളെല്ലാം നഷ്ടത്തിലായി. പല ബൂത്തുകാരും ക്യാബിനും മറ്റും നിര്‍മ്മിച്ചാണ് ബൂത്തുകള്‍ ആരംഭിച്ചത്. മൊബൈലിന്റെ വരവോടെ ബൂത്തുകളുടെ പ്രവര്‍ത്തനം പാടെ ഇല്ലാതായി. വികലാംഗരുടെ കാര്യം ഏറെ പരുങ്ങലിലുമായി. ബുത്തുകള്‍ ജീവിതമാര്‍ഗ്ഗമായി ലഭിച്ച വികലാംഗര്‍ മറ്റു മാര്‍ഗ്ഗത്തിലേക്ക് നീങ്ങുകയാണ്. പലരും ലോട്ടറിയും മൊബൈല്കാര്ഡും, പത്രവും വില്പന നടത്തുന്ന കാഴ്ച കാണാം. എഴുന്നേറ്റുനടക്കാന്‍ നിവൃത്തിയില്ലാത്ത വികലാംഗര്‍ എന്തുജോലിക്കുപോകുവാന്കഴിയുമെന്നാണ് ചങ്ങനാശ്ശേരി ബസ് സ്റ്റാന്റിലെ ബൂത്ത് ഉടമയായ സജി ചോദിക്കുന്നത്. ബുത്തുകള്‍ ലഭിച്ച വികലാംഗര്‍ നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാമെന്നു കരുതിയെങ്കിലും ഇപ്പോള്‍ നിരാശയാണുള്ളത്. ജീവിതത്തിന്റെ നല്ലൊരുകാലം ബുത്തുമായി ഇരുന്ന വികലാംഗര്‍ ഇനിയെന്തു ചെയ്യുമെന്നാണു ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: