കടുത്തുരുത്തി: ജലസമൃദ്ധിയുടെ കാലം വിസ്മൃതിയിലാഴ്ത്തി പുഴയിലേക്കു കര വളര്‍ന്നു കയറി മൂവാറ്റുപുഴയാറിന്റെ വീതി കുറയുന്നു. ജലനിരപ്പ് വന്‍തോതില്‍ താഴ്ന്നതോടെയാണ് തീരത്തു നിന്നു വലിയ തോതില്‍ പുഴ പിന്മാറിയിരിക്കുന്നത്. പുഴ പിന്മാറി രൂപപെട്ട മണ്‍തിട്ടകളില്‍ ചിലര്‍ കൃഷിയിറക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. വരള്‍ച്ചയുടെ നാളുകള്‍ വരാനിരിക്കെ പുഴയിലെ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞിരിക്കുന്നത് പുഴയെ ആശ്രയിക്കുന്ന ഒട്ടനവധി ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുകയും വരള്‍ച്ച രൂക്ഷമാക്കുകയും ചെയ്യും. നിലവില്‍ പുഴയില്‍ ജെസിബി ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി വെള്ളം കെട്ടിനിര്‍ത്തി ഇതില്‍ നിന്നാണ് വാളകം ശുദ്ധജല പദ്ധതിക്കായി ജലം എടുക്കുന്നത്. ജലനിരപ്പ് താഴ്ന്നതുമൂലം ഇവിടെ ഇതിനു മുമ്പ് പലവട്ടം ശുദ്ധജല വിതരണം തടസപ്പെട്ടിരുന്നു. ഇനിയും ജലനിരപ്പ് താഴ്ന്നാല്‍ മൂവാറ്റുപുഴ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനവും പുഴയിലെ മറ്റു 16 വന്‍കിട കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. ശുദ്ധീകരണശാലയുടെ ഇന്‍ടേക് വെല്ലില്‍ വേണ്ടത്ര വെള്ളമെത്താത്ത അവസ്ഥയാണിപ്പോള്‍ തന്നെയുള്ളത്. മൂവാറ്റുപുഴയില്‍ ചന്തക്കടവ്, പുഴക്കരക്കാവ് മേഖലയില്‍ തീരത്തു നിന്നു മീറ്ററുകള്‍ ദൂരത്തേക്ക് പുഴ പിന്മാറിയിരിക്കുകയാണ്. ഇവിടങ്ങളില്‍ മണ്‍തിട്ടകള്‍ രൂപപ്പെട്ട് കാടുപിടിച്ചു. പുഴയിലേക്കിറക്കി അതിരുകള്‍ പുനര്‍നിര്‍ണയിച്ച് പുഴ സ്വന്തമാക്കാനും മൂവാറ്റുപുഴയാറിന്റെ തീരത്തു നീക്കങ്ങള്‍ തകൃതിയാണ്. പുഴകയ്യേറ്റവും മണല്‍വാരലും മലിനീകരണവും പുഴയുടെ ആവാസ വ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു കാലത്തുമില്ലാത്ത വിധം ജലനിരപ്പു താഴ്ന്നത്. മൂലമറ്റം ജലവൈദ്യുതി പദ്ധതിയില്‍ നിന്നു വൈദ്യുതി ഉല്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളമാണ് മൂവാറ്റുപുഴയാറിലേക്കൊഴുകുന്നത്. വിവിധ പദ്ധതികള്‍ക്കായി അനിയന്ത്രിതമായി ആറ്റില്‍ നിന്നു വെള്ളമെടുപ്പു തുടങ്ങിയതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആറ്റിലേക്ക് ഉപ്പുവെള്ളം കയറിത്തുടങ്ങിയിരിക്കുകയാണ്. ഇതുമൂലം ആറ്റുതീരത്തുള്ള പല വിളകളും ഉണങ്ങിത്തുടങ്ങി. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാണു മൂവാറ്റുപുഴയാറില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി വെള്ളം തിരിച്ചുവിടുന്നത്. വൈക്കം വാട്ടര്‍സപ്ലൈ സ്കീം, വെള്ളൂര്‍ വെളിയന്നൂര്‍ ജലവിതരണ പദ്ധതി, കക്കാട് പ്രോജക്ട്, മൂവാറ്റുപുഴ റിവര്‍ വാലി പ്രോജക്ട് തുടങ്ങിയ പദ്ധതികള്‍ നിലനില്‍ക്കുമ്പോഴാണ് ആലപ്പുഴ ജില്ലയിലേക്കുള്ള ജപ്പാന് ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം മീനച്ചില്‍ നദീതടപദ്ധതി കൂടി രൂപീകൃതമാകുമ്പോള്‍ എന്താവും സ്ഥിതി എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: