കുറവിലങ്ങാട്: ആളുമാറി എസ്.ഐ.വ്യാപാരിയെ മര്‍ദ്ദിച്ചതായി ആരോപണം. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപം കൂള്‍ബാര്‍ നടത്തുന്ന കൂനംമാക്കില്‍ കെ.ഡി മാത്യു(മാത്തച്ചന്-40) നെയാണ് കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്. ഐ. കെ.എസ്. ഷാജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ടൗണില്‍നിന്ന് പരസ്യമായി കയ്യേറ്റം ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സംഭവം ഇങ്ങനെ. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡില്‍വച്ച് ചിലര്‍ തമ്മില്‍ അടിപിടി ഉണ്ടായി ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി കിട്ടിയിരുന്നു. അടിപിടി കേസിലെ ഒരു പ്രതിയുടെ പേര് മത്തച്ചന് എന്നാണ് വിളിപേരായി സൂചിപ്പിച്ചിരുന്നത്. പരാതിയെതുടര്‍ന്ന് മത്തച്ചനാണെന്ന് തെറ്റിദ്ധരിച്ചാണ് മാത്തച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉച്ചക്ക് 12 മണിയോടുകൂടി എസ്.ഐ.യും സംഘവും മാത്യുവിന്റെ വീട്ടിലും കുറവിലങ്ങാട്ടെ കടയിലും ചെന്നിരുന്നു. കടയില്‍ നിന്ന് മാത്യുവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിച്ച് എസ്.ഐ മാത്യുവിനെ വിളിച്ച് എവിടെയുണ്ടെന്ന് ചോദിച്ചു. സംഭവം എന്താണെന്ന് അറിയാത്ത മാത്യു താന്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടെന്ന് അറിയിച്ചതിന്ശേഷം പോലീസ് ജീപ്പില്‍ എസ്ഐയും സംഘവും വരുന്നത് കണ്ട് കൈനീട്ടി ജീപ്പ് നിര്‍ത്തി. താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെ ബലമായി കയ്യേറ്റം ചെയ്തശേഷം പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്ന് മാത്യു പറഞ്ഞു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം ജോജി ഏബ്രഹാമിന്റെയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നേതാക്കളും പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുത്തു. തുടര്‍ന്ന് മാത്യുവിനെ കുറവിലങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് 6 മുതല്‍ കുറവിലങ്ങാട്ടെ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് പ്രതിഷേധയോഗവും നടന്നു. നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കിയ എസ്ഐയെ സസ്പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വ്യാപാരിവ്യവസായി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: