ചങ്ങനാശ്ശേരി: ഭാരതത്തെ ഉണര്‍ത്തുവാനും ഹിന്ദുസമൂഹത്തിലുള്ള അനാചാരങ്ങളെ ഇല്ലാതാക്കുവാനുവാണ് സ്വാമി വിവേകാനന്ദന് ജനിച്ചതെന്ന് സീമാ കല്യാണ്മഞ്ച് അഖിലഭാരതീയസഹ സംയോജകന്‍ എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. സാമൂഹ്യസൂര്യനമസ്കാര പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈശ്വര നിശ്ചയത്തിന്റ ഭാഗമായിട്ടുള്ള പ്രവര്‍ത്തനമാണ് സ്വാമി വിവേകാനന്ദന് ചെയ്തിട്ടുള്ളത്. ഭാരതീയനെ ഒന്നിച്ചു കാണാനുള്ള ഒരു മഹായജ്ഞം അദ്ദേഹം നടത്തിയിരുന്നു. ഭാരതത്തിന്റെ ആത്മീയ സത്തയെ ഉണര്‍ത്തുന്നതിനും സ്ത്രീകളെ ഉണര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനം സ്വാമി നടത്തിയിരുന്നതായി എ. ഗോപാലകൃഷ്ണന് പറഞ്ഞു.
ഭാരതത്തിലെ മതങ്ങളെല്ലാം ഒന്നാണെന്നു സ്വാമി വിവേകാനന്ദന് പറഞ്ഞിരുന്നതായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി ആഘോഷസമിതി സംഘടിപ്പിച്ച സാമൂഹ്യസൂര്യനമസ്കാര പരിപാടി ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ മനുഷ്യനെ വേര്‍തിരിച്ച് കാണിക്കുന്നതുകൊണ്ടാണ് കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നത് സ്വാര്‍ത്ഥതയും കാരുണ്യവുമാണ്. എന്നാല്‍ സ്വാര്‍ത്ഥത മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു കാരുണ്യം മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. പി.കെ ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ചു. തിരുവല്ല ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ്രഹപ്രഭാഷണവും സീമാ കല്യാണ്മഞ്ച് അഖിലഭാരതീയ സഹസംയോജകന് എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണവും നടത്തി. ബി. മനീഷ് സ്വാഗതവും അഡ്വ. ആര്. രോഹിത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: