തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനെ ഒഴിവാക്കി അന്വേഷണം മതിയെന്ന നിയമോപദേശവും വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാടിന് അടിവരയിടുംവിധമാണ് ഡയറക്ടര്‍ ജനറല്‍ഓഫ് പ്രോസിക്യൂഷന്(ഡിജി) ടി.ആസഫലി നിയമോപദേശം നല്‍കിയിരിക്കുന്നത്.
കുര്യനെതിരെയുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്നും ഡിജിപി ആഭ്യന്തരമന്ത്രിക്ക് നിയമോപദേശം നല്കി. എന്നാല്‍ ഡിജിപി നല്കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മാധ്യമങ്ങളെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയിക്കേണ്ട സമയം വരുമ്പോള്‍ അറിയിക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുര്യനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. ഇതിനുമുന്‍പ് നല്കിയ ഡിസ്ചാര്‍ജ് പെറ്റീഷനില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കുര്യനെ കുറ്റവിമുക്തനാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പീഡനക്കേസിലെ മൂന്നാംപ്രതിയായ ധര്‍മരാജന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ ഗൗരവമായി കാണേണ്ടതില്ല. ഇപ്പോള്‍ ഇയാള്‍ പറയുന്ന കാര്യങ്ങള്‍ പിന്നീട് കോടതിയില്‍ മാറ്റിപ്പറഞ്ഞേക്കാന് സാധ്യതയുണ്ട്. ഇപ്പോള്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴികള്‍ നേരത്തെ പരിശോധിച്ചിട്ടുള്ളതാണ്. പുതുതായി സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഉയര്‍ന്നുവന്നിട്ടില്ല. അതുകൊണ്ട് പുനരനേഷണം നടത്തുന്നതില്‍ അര്‍ത്ഥമില്ല എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഉപദേശിച്ചിരിക്കുകയാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസഫലി ഇന്നലെവരെ കെപിസിസി അംഗമാണെന്നും കോണ്‍ഗ്രസ്സിന്റെ നിലപാട് ആവര്‍ത്തിക്കുക മാത്രമാണ് റിപ്പോര്ട്ടിലെന്നുമാണ് വിമര്‍ശനം.
പെണ്‍കുട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരോ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോ തയ്യാറായില്ലെന്ന് മാത്രമല്ല അതൊരു അപരാധമായി കാണുന്നതാണ് വിചിത്രം.
ഈ കേസില്‍ നിയമോപദേശം നല്കുന്നതില് നിന്നും അഡ്വക്കേറ്റ് ജനറല്‍ നേരത്തെ പിന്മാറിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ ഉപദേശം സര്‍ക്കാര്‍ ആരാഞ്ഞത്. പ്രതികള്‍ക്കുവേണ്ടി നേരത്തെ ഹാജരായ അഭിഭാഷകനാണ് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി. നിയമോപദേശം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാനുള്ള അവകാശവും അധികാരവും സര്‍ക്കാരിനുണ്ട്. ടി ആസഫലിയുടെ ഉപദേശം തള്ളണമെന്നാണ് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളും മഹിളാ സംഘടനകളും ആവശ്യപ്പെടുന്നത്. രാഷ്ട്രപതി ഏറ്റവും ഒടുവില്‍ ഒപ്പുവച്ച ക്രിമിനല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഇരയുടെ മൊഴി മുഖവിലയ്ക്കെടുത്ത് കേസന്വേഷണം നടത്തണമെന്നാണ് വ്യവസ്ഥ. ആ നിലയ്ക്ക് പതിനേഴ് വര്‍ഷമായി പെണ്‍കുട്ടി ഒരു പേരുതന്നെ ആവര്‍ത്തിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാന്‍ സാധിക്കില്ല. പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എന്തുനിലപാട് സ്വീകരിച്ചാലും കുര്യനെ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്ത് നിലനിര്‍ത്തി പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അന്വേഷണം നടത്താനും പദവിയില്‍ നിന്നും കുര്യനെ മാറ്റിനിര്‍ത്താനുമുള്ള സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയില്ല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: