മുണ്ടക്കയം: ഒരിറ്റു കുടിവെല്ളത്തിനായി ജനങ്ങള്‍ നെട്ടോടമോടുമ്പോഴാണ് പെട്ടെന്നുണ്ടായ നീരുറവ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്. മുണ്ടക്കയം പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പുലിക്കുന്ന് താന്നിക്കപതാല് മേഖലയിലെ തേക്കിന് കൂപ്പിനുള്ളിലാണ് അത്ഭുത നീരുറവ പൊട്ടിമുളച്ചത്.
പുലിക്കുന്ന് മൈലമൂട്ടില്‍ തമ്പിയുടെ ഭാര്യ ലതികയും മകള്‍ രേഷ്മയും ശനിയാഴ്ച മൂന്ന് മണിയോടെതേക്കിന് കൂപ്പില് വിറകിന് പോയപ്പോഴാണ് ജലകണികകള്‍ മണ്ണില്‍ ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ ഭാഗത്തെ മണ്ണ് നീക്കിയപ്പോള്‍ അതിശക്തമായി ഒഴുക്കുണ്ടായി. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെ വിളിച്ചുവരുത്തി 3 അടി യോളം അഴത്തില്‍ ഓലിയുണ്ടാക്കിയെങ്കിലും ശക്തമായ ജലപ്രവാഹം മൂലം ഓലി വലുതാക്കാന്‍ സാധിച്ചില്ല.
പുലിക്കുന്ന് അമ്പലംകുന്ന് താന്നിക്കപതാല് പ്രദേശത്തെ 250ഓളം കുടുംബങ്ങള്‍ മൂന്നു കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്താണ് കുടിവെള്ളം ശേഖരിക്കുന്നത്. ഈ ജലസ്രോതസ് നിലനില്‍ക്കുകയാണെങ്കില്‍ വരും വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ മുതല്‍മുടക്ക് വരുന്ന കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു.
കൊടും വേനലിലെ നീരുറവ കാണാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: