പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്ന മുന്‍ എംഎല്‍എ കെ കെ നായര്‍ (82) അന്തരിച്ചു. ഹൃദയാഘാടത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2.15ന് പത്തനംതിട്ടയിലെ സ്വവതിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്.
വാര്‍ധക്യത്തിന്റെ അവശതകളെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു കെ.കെ നായര്‍. എങ്കിലും പൊതുവേദികളില്‍ നിന്നും വിട്ടു നിന്നിട്ടില്ല. രാഷ്ട്രീയ അനുഭവങ്ങളും സാമ്പത്തിക നിരീക്ഷണങ്ങളും കോര്‍ത്തിണക്കി അദ്ദേഹം അടുത്ത കാലത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലാ രൂപീകരണത്തിനായുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
1931 ഫെബ്രുവരി രണ്ടിനാണ് കെ.കെ നായര്‍ ജനിച്ചത്. 1959ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തൊഴിലാളി യൂണിയനുകളിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. 1979 വരെ സിപിഎമ്മില്‍ തുടര്‍ന്നു. പൊതുപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രനായും ഒടുവില്‍ യുഡിഎഫ് പിന്തുണയോടെയും പത്തനംതിട്ടയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിച്ചു.
എട്ടു തവണ പത്തനംതിട്ടയില്‍ നിന്നു നിയമസഭയില്‍ എത്തി. 2006 വരെ പത്തനംതിട്ട എംഎല്‍എയായിരുന്ന അദ്ദേഹം 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. ജില്ലയിലെ മിക്ക വികസന പദ്ധതികളുടെയും ആസൂത്രകന്‍ കെ.കെ. നായര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: