ദല്‍ഹി കൂട്ടബലാത്സംഗക്കേസിനെത്തുടര്‍ന്ന് സ്ത്രീപീഡനക്കേസുകള്‍ പുനര്‍വിചാരണ ചെയ്യപ്പെടണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യനെല്ലിക്കേസ് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. ആരോപണവിധേയനായ ഒരാളെ തെളിവില്ല എന്ന കാരണത്താല്‍ ഈ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആരോപണവിധേയനായ വ്യക്തി ഒഴിവാക്കപ്പെട്ടത് ഇന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായ, അന്ന് താഴെ തസ്തികയില്‍ ജോലി ചെയ്തിരുന്ന ജി. സുകുമാരന്‍ നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന് അന്വേഷണത്തില്‍ പങ്കെടുത്ത ജോഷ്വ എന്ന പോലീസുദ്യോഗസ്ഥന് വെളിപ്പെടുത്തിയിരിക്കുകയാണ്.
അന്ന് ക്യാബിനറ്റ് മന്ത്രിയായിരുന്ന പി.ജെ.കുര്യന് യാതൊരു സന്നാഹങ്ങളുമില്ലാതെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയിരുന്നുവെന്നും കുര്യന് ഹെലിക്കോപ്ടര്‍ സഹായമില്ലാതെ കുമളി ഗസ്തൗസില്‍ എത്തിച്ചേരാന്‍ സാധ്യമല്ല എന്നുമായിരുന്നു സുകുമാരന്‍ നായരുടെ മൊഴി. അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായ നാരായണപണിക്കരെ കാണാനല്ല സുകുമാരന്‍ നായരെ കാണാനാണ് താന്‍ പോയതെന്ന് കുര്യന് ഉറപ്പിച്ച് പറയുന്നു. സുകുമാരന്‍ നായരുടെ മൊഴിയിന്മേല് രക്ഷപ്പെട്ട കുര്യന് ഇപ്പോള്‍ പ്രത്യുപകാരമെന്നപോലെ എന്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് നിയമിക്കണമെന്ന ധാരണയുണ്ടായിരുന്നുവെന്ന സുകുമാരന്‍ നായരുടെ മൊഴിയെ പിന്താങ്ങുന്നുവെന്നത് ശ്രദ്ധേയമാണ്.
സൂര്യനെല്ലിക്കേസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞാനായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടിയെ കാണാനില്ല എന്ന് മറ്റ് പത്രങ്ങള്‍ എഴുതിയപ്പോള്‍ അവളുടെ അഭിമുഖമെടുത്ത് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ‘സ്കൂപ്പ്’ നല്‍കിയത് ഇന്നും എന്റെ ഓര്‍മ്മയില്‍ ഹരിതാഭമായി നില്ക്കുന്നു. ആ അഭിമുഖം എനിക്ക് സംഘടിപ്പിച്ച് തന്നത് പ്രസിദ്ധ അഭിഭാഷകനായ ജനാര്‍ദ്ദനക്കുറുപ്പിന്റെ മകളും എന്റെ ഉറ്റ സുഹൃത്തുമായ ശാരി എന്ന് ഞാന്‍ വിളിക്കുന്ന ഡോ. ശാരദ രാജീവനായിരുന്നു.
സൂര്യനെല്ലി പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ അഭിഭാഷകന്റെ വിദഗ്ധോപദേശം തേടിയെത്തിയത് ജനാര്‍ദ്ദനക്കുറുപ്പിന്റെ അടുത്തായിരുന്നു. ഞാന്‍ കുറുപ്പുചേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ മുട്ടുവരെയുള്ള പാവാടയും ജാക്കറ്റും അണിഞ്ഞ ഒരു സാധാരണക്കാരി പെണ്‍കുട്ടിയെയാണ് കണ്ടത്. ഇവളാണോ ഇത്രയും പേരുടെ ലൈംഗികാര്‍ത്തിക്ക് ഇരയായത് എന്ന് ഞാന്‍ അതിശയിച്ചുപോയി.
അന്ന് അവള് പറഞ്ഞത് ഇങ്ങനെയാണ്: “ഞാന്‍ എന്നും സ്കൂളിലേക്ക് ബസ്സിലാണ് യാത്ര ചെയ്തിരുന്നത്. രാജു ആ ബസ്സിലെ കിളിയായിരുന്നു. ഇടയ്ക്കൊക്കെ അപ്പനെ കാണാന്‍ വീട്ടില്‍ വരാറുള്ളതിനാല്‍ എനിക്ക് അയാളെ പരിചയമുണ്ടായിരുന്നു. ഒരുദിവസം ഞാന്‍ എന്റെ ആല്‍ബം കൂട്ടുകാരികളെ കാണിക്കാന്‍ കൊണ്ടുപോയി. ഞങ്ങള്‍ അത് കണ്ടുകൊണ്ടിരുന്നപ്പോള്‍ രാജു അത് കാണാന്‍ ചോദിച്ചു.അപ്പോള്‍ ഞാന്‍ കൊടുത്തു. അത് തിരികെ തരാതിരുന്നപ്പോള്‍ ഞാന്‍ അവനോട് ആല്‍ബം ആവശ്യപ്പെട്ടു. അപ്പോള്‍ അവന് പറഞ്ഞത് അവന് എന്നോട് പ്രേമമാണെന്നും അവന്റെ കൂടെ ഒരു ടൂറിന് വരണമെന്നുമാണ്. സാധ്യമല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന് എന്റെ നഗ്നചിത്രം എല്ലാ ചുമരുകളിലും പതിക്കുമെന്ന് ഭീഷണിപ്പെടുത്തി. അത് ഭയന്നാണ് ഞാന്‍ അവന്റെ കൂടെ ഒളിച്ചോടാന്‍ സമ്മതിച്ചത്. (1996 ഇന്റര്‍നെറ്റോ മൊബെയില്‍ ഫോണോ മോര്‍ഫിംഗോ പ്രചാരത്തില്‍ ഇല്ലാത്ത കാലം. എന്നിട്ടും ആ മണ്ടിപ്പെണ്ണ് അവന്റെ ഭീഷണി മുഖവിലക്കെടുത്തു.)
“അവന് എന്നോട് രൂപയും എന്റെ എല്ലാ ആഭരണങ്ങളും വസ്ത്രങ്ങളുമായി വരണമെന്നാണ് ആവശ്യപ്പെട്ടത്. എന്റെ കൈയില്‍ രൂപയില്ലായിരുന്നു. ഞാന്‍ അമ്മച്ചിയുടെ തലയിണച്ചുവട്ടില്‍ ഉണ്ടായിരുന്ന രൂപയും എന്റെ ആഭരണങ്ങളുമായാണ് പോയത്. അവന് എന്നെ ബസ്സില്‍ കയറ്റിയിരുത്തിയശേഷം പുറകുവശത്തുനിന്ന് കയറാമെന്ന് പറഞ്ഞു. ബസ് കോട്ടയത്തിനുള്ളതായിരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ അവന് ബസ്സിലില്ല. ഞാന്‍ ആകെ പരിഭ്രമിച്ചു. എന്റെ തൊട്ടുപുറകില്‍ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ ഞാനുമായി സംഭാഷണത്തിലേര്‍പ്പെട്ടു.
“കോതമംഗലത്ത് ബസ് എത്തിയപ്പോള്‍തന്നെ രാത്രി ഏഴുമണിയായിരുന്നു. മൂന്നാറിലേക്ക് സന്ധ്യകഴിഞ്ഞ് ബസ്സില്ലാത്തതിനാല്‍ ഞാന്‍ കോട്ടയത്തിറങ്ങി. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ചെങ്കിലും കോട്ടയത്തുള്ള ഒരു ബന്ധുവീട്ടില്‍ പോകാമെന്ന് തീരുമാനിച്ചു. അപ്പോള്‍ പുറകിലിരുന്ന സ്ത്രീ എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ചശേഷം ഞാന്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു. സ്ത്രീയായത് കാരണം ഞാന്‍ അവരെ വിശ്വസിച്ച് കൂടെ പോയി. പക്ഷേ അവര്‍ എന്നെ കൊണ്ടുപോയത് അഡ്വക്കേറ്റ് ധര്‍മ്മരാജന്റെ വീട്ടിലേക്കായിരുന്നു. എന്നെ രണ്ടായിരം രൂപയ്ക്ക് വിറ്റുവെന്ന് പിന്നെയാണ് ഞാന്‍ അറിഞ്ഞത്.
വക്കീല്‍ എന്നെ അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയത് മെട്രോ ലോഡ്ജിലേക്കായിരുന്നു. അവിടെ എനിക്ക് കുടിക്കാന്‍ ഒരു കൂള്‍ഡ്രിംഗ്സ് തന്നു. അത് കുടിച്ചശേഷം ഞാന്‍ കുഴഞ്ഞുവീണു. അതില്‍ മയക്കുമരുന്ന് ചേര്‍ത്തിരുന്നു. പിന്നീട് എനിക്ക് ബോധം വന്നപ്പോഴാണ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തുവെന്ന് എനിക്ക് മനസ്സിലായത്.
“പിറ്റേന്ന് മുതല്‍ അയാള്‍ എന്നെ ഓരോരുത്തര്‍ക്ക് കാഴ്ചവയ്ക്കാനായി പല സ്ഥലങ്ങളിലും കൊണ്ടുപോയി. മധുരയില്‍ എന്നെ താമസിപ്പിച്ചത് ഒരു സ്ത്രീയുടെ വീട്ടിലായിരുന്നു. എന്നെ രക്ഷിക്കണേ എന്ന് കേണപേക്ഷിച്ചിട്ടും അവര്‍ നിരസിച്ചു. എന്നെ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത് ബസ്സിലായിരുന്നു. പക്ഷേ എപ്പോഴും ഒരുതരം മയക്കത്തിലായിരുന്നതിനാല്‍ വക്കീല്‍ പറഞ്ഞത് യാന്ത്രികമായി അനുസരിച്ചു.
“കുമളിയില്‍ ഗസ്തൗസില്‍ വച്ചാണ് ‘ബാജി’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ എന്നെ ബലാത്സംഗം ചെയ്തത്. ഞാന്‍ കുളികഴിഞ്ഞ് കുളിമുറിയില്‍നിന്നും ഇറങ്ങിവന്നപ്പോഴാണ് അയാള്‍ എന്നെ കയറിപ്പിടിച്ചത്. ഒടുവില്‍ എന്റെ ഗുഹ്യപ്രദേശങ്ങളിലെല്ലാം പഴുപ്പ് ബാധിച്ചപ്പോള്‍, എനിക്ക് നടക്കാന്‍കൂടി വയ്യാതായപ്പോള്‍ അവര്‍ എന്നെ മൂന്നാര്‍ ടൗണില്‍ ഇറക്കിവിട്ടു. ഓട്ടോറിക്ഷ പിടിക്കാന്‍കൂടി കൈയില്‍ പണമില്ലായിരുന്നു. ഞാന്‍ കഷ്ടപ്പെട്ട് നടന്ന് അപ്പന് ജോലി ചെയ്യുന്ന തപാലാഫീസില് എത്തി. തപാല്‍ ജീവനക്കാരാണ് എന്നെ വീട്ടിലെത്തിച്ചത്”- സൂര്യനെല്ലി പെണ്‍കുട്ടി എന്നോട് പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സമര്‍ത്ഥമായ അന്വേഷണത്തിന് ഐജി സിബി മാത്യൂസിനെ ഏല്‍പ്പിച്ചു. അന്നത്തെ ഇടുക്കി എംപിയും കേന്ദ്രമന്ത്രിയുമായ പി.ജെ.കുര്യന് കേസില്‍ പ്രതിയാണെന്ന് വീട്ടില്‍ തിരിച്ചെത്തി മൂന്നുദിവസം കഴിഞ്ഞ ശേഷമാണ് കുട്ടി പറഞ്ഞത്. ‘മാതൃഭൂമി’ പത്രത്തില്‍ കുര്യന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഇതാണല്ലോ ‘ബാജി’ എന്ന് അവള് തിരിച്ചറിഞ്ഞത്. മാതൃഭൂമി പത്രത്തില്‍ കുര്യന്റെ ഫോട്ടോ കണ്ട് ഇയാളും എന്റെ അടുത്തുവന്നു എന്ന് മകള്‍ പറഞ്ഞുവെന്ന് അവളുടെ അച്ഛനും പറഞ്ഞു. “ഒരാളെപ്പോലെ വേറെ പലരും കാണും. ഒരു ഫോട്ടോ കണ്ട് അത് ഞാനാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?” എന്ന് പിന്നീടൊരിക്കല്‍ കുര്യന് എന്നോട് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
സിബി മാത്യൂസ് ഈ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും തെളിവുകളില്ലെന്നും പറഞ്ഞ് തള്ളി. പിന്നീട് കോട്ടയത്ത് പ്രത്യേക കോടതി വന്നപ്പോഴാണ് കോടതി 40 പ്രതികളില്‍ 36 പേരെ കഠിനതടവിന് ശിക്ഷിച്ചത്. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് ഇപ്പോള്‍ വാദമുയരുന്നത്. എട്ടാംക്ലാസില്‍ പഠിക്കുന്ന, പന്ത്രണ്ട് വയസുപോലും ഇല്ലാത്ത ഇടുക്കി മേഖലയിലെ സൂര്യനെല്ലിയില്‍ നിന്ന് വരുന്ന ഈ കുട്ടിക്ക് രാഷ്ട്രീയത്തെപ്പറ്റിയോ രാഷ്ട്രീയ നേതാക്കളെപ്പറ്റിയോ യാതൊരു അവബോധവും ഇല്ലെന്നിരിക്കെ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന വാദം പരിഹാസ്യമാണ്. കുര്യനെ കുമളി ഗസ്തൗസിന് സമീപം കണ്ടവരുടെ മൊഴി സിബി മാത്യൂസ് രേഖപ്പെടുത്തിയില്ല. ഇവിടെ നടന്നത് ആസൂത്രിതമായ രാഷ്ട്രീയ നാടകമായിരുന്നു.
ഇതുകൊണ്ടൊക്കെ ജീവിതം നഷ്ടമായത് ഇന്നും പേരില്ലാതെ, മുഖമില്ലാതെ, മേല്‍വിലാസമില്ലാതെ ജീവിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിക്കാണ്. അവളുടെ സഹോദരി രേഷ്മ ഈ സംഭവം നടക്കുമ്പോള്‍ ബംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുകയായിരുന്നു. ഈ കുടുംബത്തിനേറ്റ മാനഹാനി കാരണം അവള്പോലും ഇന്നും അവിവാഹിതയാണ്. പിന്നീട് ഞാന്‍ അവളെ സൂര്യനെല്ലിയില്‍ പോയി കണ്ടപ്പോള്‍ അവള്‍ക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് വനിതാ പോലീസ് കാവലിനുണ്ടായിരുന്നു. വീട്ടില്‍നിന്നും പുറത്തിറങ്ങാതെ ആ കൗമാരക്കാരി തടിച്ച് വീര്‍ത്ത് പ്രൗഢയായ സ്ത്രീയെ പോലെയായിരുന്നു. ഒരിക്കല്‍ അവള് ആത്മഹത്യക്കും ശ്രമിച്ചു. മണ്ണെണ്ണ നിറച്ച കന്നാസും തീപ്പെട്ടിയുമായി പറമ്പില്‍ നില്ക്കുന്ന മകളെ കണ്ട് അമ്മ ഓടിച്ചെന്ന് അത് പിടിച്ചുമാറ്റി. എന്തിനാണ് ഈ കടുംകൈ ചെയ്ത് നീ ഞങ്ങള്‍ക്ക് തീരാദുഃഖം തരുന്നത് എന്ന് ചോദിച്ചപ്പോള്‍ അവളുടെ മറുപടി ഞാന്‍ അല്ലെങ്കിലും നിങ്ങള്‍ക്ക് തീരാദുഃഖമല്ലേ എന്നായിരുന്നു.
പിന്നീട് നായനാര്‍ സര്‍ക്കാര്‍ അവള്‍ക്ക് ഒരു പ്യൂണിന്റെ ജോലി നല്കി. സ്വന്തം നാടായ സൂര്യനെല്ലിയില്‍ മുഖം കാണിക്കാന്‍ നിവര്‍ത്തിയില്ലാതെ ആ കുടുംബം അവിടം വിട്ട് ചങ്ങനാശ്ശേരിയില്‍ താമസമാക്കിയപ്പോഴും ഞാന്‍ അവളെ കണ്ടു.
അവള്‍ക്ക് ഇന്നും നീതി അകലെ. സമൂഹത്തിന് മുന്നില്‍ അവള് അപമാനിത. അവളെ മാനഭംഗം ചെയ്തവരില്‍ ഒരാളെന്ന് അവള് ചൂണ്ടിക്കാണിച്ച പി.ജെ.കുര്യന് രാജ്യസഭാ ഉപാധ്യക്ഷന്‍. ഈ ലോകം രാഷ്ട്രീയ-സാമുദായിക ഉന്നതര്‍ക്ക് വേണ്ടിയുള്ളതാണ്. സാധാരണക്കാര്‍ക്കുള്ളതല്ല എന്ന് സൂര്യനെല്ലി പെണ്‍കുട്ടിയും തെളിയിക്കുന്നു.
ഇപ്പോള്‍ ദല്‍ഹി ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ പ്രായപൂര്‍ത്തിയാകാത്ത, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ്യതയില്‍ എടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി കേരള സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ല. കുര്യനെതിരെ ആരോപണം ശക്തമായി ഉയരുന്നു. ഈ ഘട്ടത്തില്‍ പെണ്‍കുട്ടി തന്റെ പരാതി ആവര്‍ത്തിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അതില്‍ പുതുതായി ഒന്നുമില്ല എന്നാണ്. ശരിയാണ്, അതില്‍ പുതുതായി ഒന്നുമില്ല. സൂര്യനെല്ലി പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നതാണ് അവള്‍ക്ക് വിശ്വാസ്യത നല്‍കുന്നത് എന്ന കാര്യം മുഖ്യമന്ത്രി പരിഗണിക്കുന്നില്ല.
ഇപ്പോള്‍ കുര്യനെതിരെ തുടരന്വേഷണം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങളുടെ ഇഷ്ടപ്രകാരം മാത്രം കേസ് പുനരന്വേഷിക്കാനാകില്ല എന്നാണ്. ജനങ്ങളുടെ ഇഷ്ടപ്രകാരം തെരഞ്ഞെടുപ്പില്‍ വിജയം നേടി മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയാണ് ജനരോദനം പുഛിച്ച് തള്ളുന്നത്.
കേരളത്തിലെ ആദ്യത്തെ പെണ്‍വാണിഭക്കേസായിരുന്നു സൂര്യനെല്ലി പെണ്‍വാണിഭം. ഇതിനുശേഷമാണ് വിതുര, തോപ്പുംപടി കേസുകള്‍ അവതരിച്ചത്. ഉന്നതര്‍ ഉള്‍പ്പെട്ട എല്ലാ പെണ്‍വാണിഭക്കേസുകളും മരവിക്കുന്നതാണ് എന്റെ പത്രപ്രവര്‍ത്തന അനുഭവം.
ഏറ്റവുമൊടുവില്‍ സുഹൃത്ത് ഇടിക്കുളയുടെ വീട്ടില്‍ താന്‍ എട്ടുമണിവരെ ഉണ്ടായിരുന്നു എന്ന കുര്യന്റെ വാദം ഇടിക്കുളയുടെ ഭാര്യ തള്ളിയിരിക്കുകയാണ്. കുര്യന് നാലുമണിയോടെ പോയെന്ന് അന്നമ്മ ഇടിക്കുള പറഞ്ഞു. മറ്റ് പലരും ഈ വെളിപ്പെടുത്തലിനെ സ്ഥിരീകരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിഷ്കളങ്കതതന്നെ കുര്യന്റെ പങ്ക് തെളിയിക്കുന്നു. പി.ജെ.കുര്യന് സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്ന ഒ.രാജഗോപാലിന്റെ അഭിപ്രായമാണ് പൊതുഅഭിപ്രായം. സിബി മാത്യൂസിന്റെ പൊയ്മുഖവും ഇപ്പോള്‍ അഴിഞ്ഞുവീഴുന്നു.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: