ന്യൂദല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് ബസ് തൊഴിലാളിയായ ഏറ്റുമാനൂര്‍ പ്രവീണിനെ കൊലപ്പെടുത്തി ശരീരം തുണ്ടം തുണ്ടമാക്കിയ കേസില്‍ പ്രതി മുന്‍ ഡിവൈഎസ്പി: ആര്. ഷാജിയുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കേസിനെ സംബന്ധിച്ച കീഴ്ക്കോടതികളുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞാണ് സുപ്രീം കോടതി ശിക്ഷ ശരിവച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്, വി.ഗോപാല ഗൗഡ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.
2005 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് തന്റെ ബസ്സിലെ ജീവനക്കാരനായിരുന്ന പ്രവീണിനെ ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച് വേമ്പനാട്ട് കായലിലും വിവിധ സ്ഥലങ്ങളിലും തള്ളിയെന്നാണ് കേസ്. സ്വകാര്യ ബസ് സര്‍വീസ് വ്യവസായത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് തുറന്നു കാട്ടിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. നിരവധി സ്വകാര്യ ബസുകളുടെ ഉടമയായ മലപ്പുറം മുന്‍ ഡിവൈഎസ്പി ഷാജി അനധികൃതമായി സമ്പാദിച്ച സ്വത്തുകളെല്ലാം ബിനാമിയായ ഭാര്യയുടെ പേരിലായിരുന്നു. ഷാജിയുടെ ഇടാപാടുകളെല്ലാം അറിയാമായിരുന്ന പ്രവീണ്‍ ഷാജിയുടെ ഭാര്യയുമായി അവിഹിത ബന്ധത്തിലാണെന്ന് സംശയിച്ചിരുന്നു. ഇതാണ് പ്രവീണിനെ കൊലപ്പെടുത്താന്‍ കാരണം.
കോട്ടയത്തെ വിചാരണ കോടതി ഷാജിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 10നു കീഴ്ക്കോടതി വിധി ഹൈക്കോടതിയും ശരിവച്ചു. എന്നാല്‍ വിചാരണ കോടതി കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തെളിവില്ലെന്നും സാക്ഷി മൊഴിയില്‍ കഴമ്പില്ലെന്നും പറഞ്ഞായിരുന്നു ഷാജി സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയുമായുള്ള പ്രവീണിന്റെ ബന്ധത്തെയല്ല, പകരം ഭാര്യയെ പ്രവീണ്‍ അക്രമിച്ചതാണ് തന്നെ പ്രകോപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രവീണിനെ തട്ടിക്കൊണ്ടു പോയി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയെന്നാണ് കേസെങ്കിലും ഇതു തെളിയിക്കാന്‍ പൊലീസിനായിട്ടില്ല. കഴുത്തുഞ്ഞെരിച്ചുവെന്നു പറയുന്ന കയര്‍ കണ്ടെടുത്തിട്ടില്ല. ഷാജിയും മറ്റുള്ളവരും ചേര്‍ന്ന് പ്രവീണിനെ വാനില്‍ കയറ്റുന്നതായി പറഞ്ഞ ഷാനവാസിന്റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.
തെളിവുനശിപ്പിക്കാനാണ് പ്രവീണിന്റെ ജഡം വെട്ടിനുറുക്കി, ശരീരഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി എറിഞ്ഞതെന്ന് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി പ്രതിക്കെതിരെയുള്ള തെളിവുകളും സാക്ഷി മൊഴികളും വിശ്വസനീയമാണെന്ന് പറഞ്ഞു. പ്രവീണിന്റെ ശരീരഭാഗങ്ങള്‍ വെട്ടിമാറ്റാനുപയോഗിച്ച ആയുധത്തില്‍ നിന്നും ലഭിച്ച രക്തം പ്രവീണിന്റേതാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന ഷാജിയുടെ വാദവും കോടതി തള്ളി.
സര്‍ക്കാരിനു വേണ്ടി ആര്.ബസന്ത് കോടതിയില്‍ ഹാജരായി.ഷാജിക്കു പുറമേ രണ്ടാം പ്രതി മഞ്ഞാമറ്റം വെട്ടിക്കുഴി ബിനുവിനേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എസ്. ഗോപകുമാരന്‍ നായരാണ് ഷാജിക്കു വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത്.
** സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: