അനിത്യമായിരിക്കുന്ന ദ്രവ്യത്തെ ഉപയോഗപ്പെടുത്തി നിത്യമായിരിക്കുന്ന സത്യത്തെ പ്രാപിക്കണമെന്ന ഉപദേശം കഠോപനിഷത്തിലേതാണ്. “അനിത്യൈര്‍ദ്രവ്യൈഃ പ്രാപ്തവാനസ്മി നിത്യം” (കഠം 2.10). ഇത് അക്ഷരംപ്രതി പാലിക്കാന്‍ മനുഷ്യര്‍ക്ക് ഏറെ വിഷമമാണ്. എന്നാല്‍ മടിയേതും കൂടാതെ ജന്മായത്തമായി കിട്ടിയ അനിത്യ സ്വത്തുക്കളെ ഉപയോഗപ്പെടുത്തി നിത്യസത്യമായ വേദങ്ങളെ പ്രാപിച്ചതിന് ഉദാഹരണമാണ് ഈയിടെ 92-ാം വയസ്സില്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി.
1920 ജൂണില്‍ ഒറ്റപ്പാലം പാലപ്പുറം അംശത്തില്‍ പെടുന്ന കീഴാനെല്ലൂര്‍ എന്ന ഇല്ലത്ത് ജനിച്ച പരമേശ്വരനാണ് സ്വന്തം തറവാട് വീതം വച്ച് കിട്ടിയ അമ്പതുരൂപയുമായി വേദം പഠിക്കാന്‍ തൊള്ളായിരത്തി മുപ്പതുകളില്‍ നാടുവിട്ടത്. രൂക്ഷമായ ക്ഷാമവും യുദ്ധഭീതിയും നടമാടിയ കാലം. കിട്ടിയ പണം എങ്ങാനും ഉപയോഗപ്പെടുത്തി ജീവിതയാനം കഴിപ്പാന്‍ പലരും ഉപദേശിച്ചു. എന്നാല്‍ നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്റെയും അവസാനത്തെ മകന് അതിനൊന്നും മനസ്സുവന്നില്ല. ജ്ഞാനസമ്പാദനം മാത്രം ലക്ഷ്യമിട്ട് ആ കുമാരന്‍ നാട്ടില്‍ നിന്നും വടക്കോട്ട് യാത്രയായി.
ചെന്നെത്തിയത് ബ്രിട്ടീഷ് ബോംബെയില്‍. വയറുപിഴയ്‌ക്കാന്‍ മാര്‍വാഡി ഹോട്ടലില്‍ സപ്ലൈയറായി. അന്വേഷിച്ചു പോയ ജ്ഞാനവാരിധിയില്‍ മുങ്ങിക്കുളിക്കാന്‍ കടമ്പകളേറെയുണ്ടെന്ന് പോകും മുമ്പു തന്നെ പരമേശ്വരന് അറിയാമായിരുന്നു. അതിനാല്‍ തന്നെ എന്തുംസഹിക്കാന്‍ തയ്യാറുള്ള മനസ്സ് കൈവശമുണ്ടായിരുന്നു.
ശുഭാപ്തിവിശ്വാസത്തോടെ ഈശ്വരാര്‍പ്പിതമായി കര്‍മം ചെയ്യുന്നവന് സര്‍വേശ്വരന്റെ അനുഗ്രഹവും ആശീര്‍വാദവും ലഭിക്കുമെന്ന ആപ്തവചനം ഇവിടെയും സാര്‍ഥകമായി. താന്‍ അന്വേഷിച്ചു വന്ന ആള്‍ കണ്‍മുന്നിലെത്തി. ഒറ്റപ്പാലത്തുകാരന്‍ സ്വാതന്ത്ര്യസമരസേനാനി ഭാസ്കരനെ കാണാനായിരുന്നു പരമേശ്വരന്റെ യാത്ര. വിപ്ലവകാരിയും ആര്യസമാജ പ്രവര്‍ത്തകനുമായിരുന്ന ഭാസ്കരന്‍ ബ്രിട്ടീഷ് പോലീസിനെ ഒളിച്ച് വേഷം മാറി നടക്കുന്ന കാലമായിരുന്നു അത്. സാക്ഷാല്‍ ആ ഭാസ്കരന്‍ പരമേശ്വരന്‍ ജോലി ചെയ്യുന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.
മുന്നിലെത്തിയത് ഭാസ്കരന്‍ തന്നെയാണോ എന്ന് കീഴാനെല്ലൂര്‍ മനയിലെ ഉണ്ണി നമ്പൂരിക്ക് സംശയം. മനസ്സില്‍ കരുതി വച്ച ചോദ്യം ഭക്ഷണം കഴിച്ചെഴുന്നേറ്റ ആളോട് ചോദിച്ചു. “ഭാസ്കരനല്ലേ?” മൂക്കു കണ്ണടയ്‌ക്കിടയിലൂടെ സൂക്ഷിച്ചുള്ള നോട്ടമായിരുന്നു മറുപടി. മാറി നിന്ന് ആംഗ്യകാട്ടി അടുത്തുവിളിച്ചു. സമീപത്തേക്കു ചെന്ന പരമേശ്വരന്‍ താന്‍ ആരെന്നു വെളിപ്പെടുത്തി. ആവശ്യമറിയിച്ചു. കാര്യംകേട്ട ഭാസ്കരന് പെരുത്ത സന്തോഷം. അന്ധവിശ്വാസത്തിന്റെ കറുത്തമറയ്‌ക്കുള്ളില്‍ നിന്നും ദൈവീകജ്ഞാനത്തിന്റെ മഹാപ്രകാശത്തിലേക്ക് കടക്കാന്‍ സ്വയംപ്രചോദിതനായി ഇതാ ഒരാള്‍. വേണ്ട സഹായം ചെയ്യാമെന്നേറ്റു.
കൈവശമുണ്ടായിരുന്ന ചെറിയ തുകല്‍ സഞ്ചിയില്‍ നിന്നും കടലാസെടുത്ത് കുനുകുനെ കുത്തിക്കുറിച്ചു. എഴുത്തു പൂര്‍ത്തിയാക്കി പരമേശ്വരന്റെ കൈവശം കൊടുത്തു. അങ്ങ് ലാഹോറിലെ പണ്ഡിറ്റ് ഗുരുദത്ത് ഭവന്‍ വിദ്യാലയത്തിലേക്കുള്ള ശുപാര്‍ശക്കത്താണ്. “വേഗം ചെല്ലുക, മലയാളിയായ സാക്ഷാല്‍ വേദബന്ധുശര്‍മ അവിടെയുണ്ട്. (നാരായണദത്താണെന്നും ചിലര്‍ പറയുന്നു) ഈ കത്ത് നല്‍കുക. ഗുരുകുല പ്രവേശനം ക്ഷിപ്രസാധ്യമാകും.” ഭാസ്കരന്‍ പറഞ്ഞു. ലാഹോറിലേക്കുള്ള വണ്ടിക്കൂലിയും കൊടുത്തു.
പിന്നെ മൂന്നുദിവസത്തെ യാത്ര. മൂന്നാം ദിനം അസ്തമയസൂര്യന്റെ കിതപ്പിനൊപ്പം കീഴാനെല്ലൂരിലെ തമ്പുരാന്‍കുട്ടി ലാഹോറിലെ പണ്ഡിറ്റ് ഗുരുദത്ത് ഭവനിലെത്തി. നോക്കുമ്പോള്‍ ഗുരുകുലത്തിന്റെ മുറ്റത്ത് ആജാനബാഹുവായ ഒരാള്‍ ഉലാത്തുന്നു. ചെന്നു നമസ്കരിച്ചു, കത്ത് കൈമാറി. കത്ത് സസൂക്ഷ്മം വായിച്ച ആള്‍ ചോദിച്ചു – “വേദം പഠിക്കാന്‍ വന്നതാണല്ലേ ?” അതെയെന്ന് ഉത്തരം. ശരി, പ്രവേശനം ശരിയാക്കാം. നാളെമുതല്‍ അധ്യയനം ആരംഭിക്കാനുള്ള വ്യവസ്ഥയും ഏര്‍പ്പാടു ചെയ്യാം. പരമേശ്വരന് ആനന്ദമടക്കാനായില്ല. പിറ്റേന്നു തന്നെ ബ്രഹ്മചാരിയായി അധ്യയനം ആരംഭിച്ചു. കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരി പരമേശ്വര ആര്യയായി. വര്‍ഷങ്ങള്‍ കടന്നുപോയത് അറിഞ്ഞില്ല.
ചെന്ന് മൂന്നുവര്‍ഷങ്ങള്‍ കൊണ്ടുതന്നെ വൈദികസഭ്യത എന്തെന്ന് പഠിച്ചു. സ്വാമി ആത്മാനന്ദ, സ്വാമി വിദ്യാനന്ദ എന്നിവരുടെ പ്രിയശിഷ്യനാകാന്‍ പരമേശ്വരന് അധികസമയം വേണ്ടിവന്നില്ല. ആചാര്യന്മാരുടെ നിര്‍ദേശമനുസരിച്ച് പഠനം റാവല്‍പിണ്ടിയിലെ ഗുരുകുലത്തിലേക്കു മാറ്റി. സംസ്കൃതത്തിലും ഹിന്ദിയിലും മികച്ച അവഗാഹം നേടി സ്നാതകനായി, ബിരുദം സമ്പാദിച്ചു. കൂടാതെ ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം നേടി. ഗുരുകുലത്തില്‍ തന്നെ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. അങ്ങനെ ബ്രാഹ്മണ്യത്തിന്റെ യഥാര്‍ഥ അര്‍ഥം സാക്ഷാത്കരിച്ചു. ജീവിതം സ്വസ്ഥമായി. താന്‍ എന്താഗ്രഹിച്ചു വന്നുവോ അത് നേടി.
ജ്ഞാനഗംഗയുടെ പ്രവാഹത്തില്‍ മുഴുകി ആനന്ദസാഗരത്തില്‍ കഴിയവെ പരമേശ്വരന് മോഹമുദിച്ചു. കൈലാസവും മാനസസരോവരവും നേരിട്ടു കാണണം. ആചാര്യനോട് അനുവാദം വാങ്ങി പുറപ്പെട്ടു, കാല്‍നടയായി. ദിവസങ്ങളോളം നീണ്ടുനിന്ന സഞ്ചാരം ലക്ഷ്യത്തിലെത്തി. കഷ്ടപ്പാടും കടുത്ത ശൈത്യവും സഹിച്ച് ഹിമവാന്റെ കൊടുമുടികള്‍ കയറിയിറങ്ങി. മാനസസരോവരത്തിലെത്തി. ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ട അവസ്ഥ. ഒരു അപ്പൂപ്പന്‍ താടി പോലെ ഒഴുകിനീങ്ങുന്നു. മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത സുഖം. വര്‍ണിക്കാന്‍ വാക്കുകളില്ല.
തിരികെ ഗുരുകുലത്തിലെത്തിയ ഉണ്ണി നമ്പൂരിക്ക് മാറ്റങ്ങള്‍ ഏറെ. കൂടുതല്‍ സമയവും മൗനിയായി കാണപ്പെട്ടു. ഇനി ജീവിതത്തില്‍ ചെയ്യാനായി ഒന്നും അവശേഷിക്കുന്നില്ലെന്ന തോന്നല്‍. അക്കാലയളവിലാണ് ഭാരതാംബയെ വിഭജിക്കാനായുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് കഷ്ടഫലം കണ്ടുതുടങ്ങിയത്.
ഉത്തരഭാരതം വര്‍ഗീയതയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടുന്നത് ദേശസ്നേഹികള്‍ക്ക് കണ്ടുനില്‍ക്കാനായില്ല. പ്രത്യേകിച്ചും ആര്യസമാജ പ്രവര്‍ത്തകര്‍ക്ക്.
കീഴാനെല്ലൂരും അതിന് അപവാദമായിരുന്നില്ല. ലഹള എങ്ങും കിരാതനൃത്തമാടി. മനുഷ്യരക്തം വീണ് മണ്ണ് ചുവന്നു. കബന്ധങ്ങള്‍ നിറഞ്ഞു. മാനവും ആശ്രയവും നഷ്ടപ്പെട്ട സ്ത്രീകളുടെ തേങ്ങിക്കരച്ചിലുകള്‍ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. പാക്കിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ കൊള്ളയും കൊലയും വര്‍ധിച്ചു. നാടൊടുട്ടുക്ക് മുസല്‍മാന്മാര്‍ അഴിഞ്ഞാടി. ഹിന്ദുക്കള്‍ കൂട്ടത്തോടെ ലാഹോറിലും മറ്റുപ്രദേശങ്ങളിലും നിഷ്ഠൂരമായി കശാപ്പുചെയ്യപ്പെട്ടു. ഹിന്ദുഭവനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. കണ്ണും കരളുമുള്ളവര്‍ക്ക് കണ്ടുനില്‍ക്കാന്‍ പറ്റാത്ത രംഗങ്ങള്‍. ഗുരുകുലത്തിലെ ബ്രഹ്മചാരികളും ആചാര്യവൃന്ദവും സേവനപ്രവര്‍ത്തനങ്ങളും സാന്ത്വനവുമായി ജനമധ്യത്തിലിറങ്ങി. കീഴാനെല്ലൂരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അവസാനം ദേശസ്നേഹികളുടെ ഹൃദയം ഭേദിച്ച് ആ കൊടിയ ക്രൂരത നിലവില്‍ വന്നു, ഭാരതവിഭജനം. കിഴക്കും പടിഞ്ഞാറും വെട്ടിമുറിക്കപ്പെട്ട് ഭാരതാംബയുടെ കരച്ചില്‍.
പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഭാരതത്തിലേക്ക് മടങ്ങാന്‍ വേണ്ട വ്യവസ്ഥ ചെയ്യണമെന്ന ആവശ്യം എല്ലായിടത്തു നിന്നും ഉയര്‍ന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി. കീഴാനെല്ലൂരും കൂട്ടരും അഭയാര്‍ഥികളായി ഭാരതത്തിലേക്കു മടങ്ങാനൊരുങ്ങി. കയ്യില്‍ കിട്ടയതുമായാണ് ആള്‍ക്കാര്‍ പലായനം ചെയ്തത്. എന്നാല്‍ ആര്യസമാജപ്രവര്‍ത്തകര്‍ക്ക് കയ്യിലെടുക്കാന്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ഗുരുകുലങ്ങളിലെ ഗ്രന്ഥശാലകളിലുണ്ടായിരുന്ന അമൂല്യപുസ്തകങ്ങള്‍ കൈക്കലാക്കി അവ ചുമന്ന് കറാച്ചി തുറമുഖത്തെത്തിച്ചു. ഇതിനിടയ്‌ക്ക് പലപ്പോഴും ആക്രമിക്കപ്പെട്ടു. പുസ്തകച്ചുമടുമായി ഊടുവഴികളിലൂടെയായി യാത്ര. അവസാനം കറാച്ചിയിലെത്തി. പിന്നീട് കപ്പല്‍ മാര്‍ഗം മുംബൈ തുറമുഖത്തെത്തി.
അവിടെ നിന്നും നാട്ടിലെത്തിയ കീഴാനെല്ലൂര്‍ ബന്ധുക്കളുടെ ഉപദേശപ്രകാരം ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. പെലക്കാട്ട് പയ്യൂര്‍ മനയില്‍ ഗൗരി അന്തര്‍ജനത്തെ വേളി കഴിച്ചു. മൂന്നു സന്താനങ്ങളുടെ പിതാവായി. സാവിത്രി, നാരായണന്‍ നമ്പൂതിരി, ഗൗരി എന്നിവരാണ് മക്കള്‍.
അവസാനനാളുകളില്‍ ഭാര്യയുടെ മരണം ഏല്‍പ്പിച്ച മാനസികാഘാതത്തെ ഈശ്വരീയ ഉപാസനയുടെ ബലത്താല്‍ അദ്ദേഹം മറികടന്നു. കയ്യില്‍ കിട്ടിയ വേദജ്ഞാനത്തെ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാന്‍ യത്നിച്ചു. തത്ഫലമായി പണ്ഡിറ്റ് രഘുനന്ദന്‍ ശര്‍മയുടെ വൈദിക സമ്പത്തിയെന്ന ബൃഹത് ഗ്രന്ഥം വൈദിക സമ്പത്തെന്ന പേരില്‍ മലയാളത്തിലേക്ക് തനിമ ഒട്ടുംചോര്‍ന്നു പോകാതെ തര്‍ജമ ചെയ്തു. മഹര്‍ഷി ദയാനന്ദസരസ്വതി യജുര്‍വേദത്തിന് ഹിന്ദിയില്‍ ഭാഷ്യം രചിച്ചിട്ടുണ്ട്. ഇതിന്റെ മലയാളവിവര്‍ത്തനം തപസ്യയാക്കി കീഴാനെല്ലൂര്‍ മുന്നോട്ടു പോയി. പൂര്‍ത്തീകരിച്ച ഈ ഭാഷ്യം അടുത്തുതന്നെ അച്ചടിച്ച് പുറത്തിറങ്ങും.
കീഴാനെല്ലൂര്‍ എന്ന വേദപണ്ഡിതനെ തിരിച്ചറിഞ്ഞ് അടുത്ത ശിഷ്യന്മാരും വേദഭക്തരും ചേര്‍ന്ന് അദ്ദേഹത്തിന് മഹര്‍ഷി ദയാനന്ദ പുരസ്കാരം നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ് താന്‍ ഇതൊന്നും ജീവിതത്തില്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കാന്‍ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ സംഘാടകര്‍ സമീപിച്ചപ്പോള്‍ കിട്ടിയ ഉത്തരം “ആരോഗ്യം വളരെ മോശം. എന്നാലും കീഴാനെല്ലൂരിനെ പോലൊരു വേദപണ്ഡിതനെ ആദരിക്കാന്‍ ലഭിച്ച സൗഭാഗ്യം നഷ്ടപ്പെടുത്തില്ല. കേരളത്തില്‍ കീഴാനെല്ലൂര്‍ യജുര്‍വേദത്തിന്റെ അവസാനവാക്കാണെന്നു പറയാം. തീര്‍ച്ചയായും ശരീരം അനുവദിക്കുമെങ്കില്‍ എത്തിക്കൊള്ളാം” എന്നായിരുന്നു.
ജീവിച്ചിരുന്ന കാലത്ത് മലയാളികള്‍ എന്തിന് അയല്‍ക്കാരും സുഹൃത്തുക്കളും പോലും കീഴാനെല്ലൂരിലെ വേദപണ്ഡിതനെ തിരിച്ചറിഞ്ഞില്ല. ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കാതെ പരമസാത്വികനായി ജീവിച്ചു മരിച്ച പുണ്യവാന്‍ എന്നതിലുപരി ബന്ധുക്കള്‍ക്കു പോലും ആ മഹാത്മാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്തായാലും അദ്ദേഹം നിര്‍വഹിച്ച യജുര്‍വേദഭാഷ്യത്തിന്റെ മലയാള തര്‍ജമ പുറത്തിറങ്ങുന്നതോടെ കേരളത്തിലെ വേദപണ്ഡിതന്മാര്‍ക്കിടയില്‍, ജീവിച്ചിരുന്നപ്പോള്‍ ലഭിക്കാതിരുന്ന സ്ഥാനം നല്‍കി ആദരിക്കുമെന്ന് പ്രതീക്ഷിക്കാം.
** പ്രശാന്ത് ആര്യ
















