പുരാണത്തിലെ ഒരു കഥയാണ് ഓര്‍മ്മയില്‍ വരുന്നത്. ചിരജ്ജീവിയായ ഹനുമാന്റെ ബാല്യകാലം. ആകാശത്തില്‍ ഉദിച്ചുവരുന്ന സൂര്യഗോളത്തെ കണ്ടപ്പോള്‍ മധുരപ്പഴമെന്നു കരുതി ബാലഹനുമാന്‍. വിഴുങ്ങാനായി ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. സൂര്യന്‍ സത്യത്തില്‍ ഭയന്നുപോയി. പക്ഷെ സൂര്യനടുത്തെത്തിയപ്പോഴാണ് ഹനുമാന്‍ ഐരാവതത്തെ കണ്ടത്. കൊഴുത്തു മിനുങ്ങി പ്രഭ ചൊരിയുന്ന ഒരു വെള്ളാന. ഹനുമാന്‍ ഐരാവതത്തെ പിടിക്കാനാഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന ദേവേന്ദ്രന് അത് സഹിച്ചില്ല. അദ്ദേഹം ഹനുമാന്റെ നേര്‍ക്ക് അതിശക്തമായ വജ്രായുധം തന്നെ പ്രയോഗിച്ചു. ഹനു അഥവാ താടിയില്‍ മുറിവേറ്റ ആ അത്ഭുത ബാലന്‍ ഭൂമിയിലേക്ക് തല കുത്തി വീണു. പിതാവായ വായുദേവന് ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പുത്രനേയുമെടുത്ത് ഭൂമിയില്‍ നിന്ന് പലായനം ചെയ്തു. പാതാളത്തിലേക്കായിരുന്നു ഈ യാത്ര. വായു ഇല്ലാതായാലത്തെ കഥപറയാനുണ്ടോ. മനുഷ്യരടക്കം സകല ചരാചരങ്ങളും ഒരിറ്റ് പ്രാണവായുവിന് വേണ്ടി പരക്കം പാഞ്ഞു. ശ്വാസംമുട്ടി പിടഞ്ഞു. ഒടുവില്‍ ത്രിമൂര്‍ത്തികളും ദേവന്മാരും പാതാള ലോകത്തെത്തി കിണഞ്ഞ് ശ്രമിച്ചാണ് വായുവിനെ തിരികെ കൊണ്ടുവന്നത്.
ഈ കഥക്ക് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ട്. കാരണം വായുദേവന്റെ അവസ്ഥ ഭൂമിതലത്തില്‍ ഏറെ മോശമായിരിക്കുന്നു. പണ്ട് ഹനുമാനേയുമെടുത്ത് വായു പോയത് പാതാളത്തിലേക്കാണെങ്കില്‍ ഇന്ന് എങ്ങോട്ടെങ്കിലും പലായനം ചെയ്യാന്‍ പോലുമാകാത്ത വിധത്തില്‍ അന്തരീക്ഷവായു മലിനമായിരിക്കുന്നു. വായു നശിക്കുന്നതനുസരിച്ച് ജീവജാലങ്ങളുടെ ആരോഗ്യവും പ്രപഞ്ചത്തിന്റെ ജീവതാളവും ക്ഷയിച്ചുവരികയും ചെയ്യുന്നു. ഒരു പെട്ടിയില്‍ നിറക്കാവുന്നത്ര സാധനങ്ങള്‍ നിറച്ച് കഴിഞ്ഞാല്‍ അതില്‍ ഒട്ടും സ്ഥലമുണ്ടാവില്ലെന്ന് നമുക്കറിയാം. അതുപോലെ പരിസ്ഥിതി വ്യൂഹത്തിലെ ശുദ്ധവായുവിനുമുണ്ട് ഒരു വാഹകശേഷി. താങ്ങാവുന്നത്ര മലിനീകരണം അത് സഹിക്കും. അതിനപ്പുറമായാല്‍ പ്രപഞ്ചതാളം തകരും.
സത്യത്തില്‍ അന്തരീക്ഷ വായുവിന്റെ സാന്നിധ്യത്തെക്കുറിച്ചും സഹായത്തെക്കുറിച്ചും നാം ശരിക്കും ബോധവാന്മാരല്ല. നമ്മുടെ ജീവന്‍ നിലനിര്‍ത്താനും നമുക്കാഹരിക്കാനുള്ള സസ്യലതാദികളുടെ ജീവന്‍ നിലനിര്‍ത്താനും വായു വേണം. പരസ്പ്പരം സംസാരിക്കുന്നത് കേള്‍ക്കണമെങ്കില്‍ പോലും വേണം അന്തരീക്ഷ വായു. പുകയോ, മഞ്ഞോ മാലിന്യമോ വന്ന് ശ്വാസം മുട്ടി പിടയുമ്പോള്‍ മാത്രമാണ് ശുദ്ധവായുവിനെക്കുറിച്ചും പ്രാണവായുവിനെക്കുറിച്ചുമൊക്കെ നാം ഓര്‍ക്കുന്നത്. കരയില്‍ മാത്രമല്ല കടലിലും പ്രാണവായുവിന് ഭീഷണികള്‍ ഉയരുന്ന കാലമാണിത്. കരയിലെ രാസമാലിന്യങ്ങളും ജൈവമാലിന്യങ്ങളും കടലിലെത്തുമ്പോള്‍ സൂക്ഷ്മജീവികളായ ആല്‍ഗകള്‍ പെരുകും. അവ മരിച്ച് കടലടിയുമ്പോള്‍ അവിടുത്തെ ജലത്തിലെ പ്രാണവായുവും ഇല്ലാതാവും.
സൂക്ഷ്മജീവികളെ ദ്രവിപ്പിക്കുന്ന ബാക്ടീരിയകളാണ് വന്‍തോതില്‍ കടല്‍ജല ഓക്സിജനെ കവര്‍ന്നെടുക്കുന്നത്. പ്രാണവായു വറ്റിയ കടല്‍പ്പരപ്പുകള്‍ അങ്ങനെ മൃതമേഖലകളായി മാറും. ഇത്തരമൊരവസ്ഥ മുമ്പില്‍ക്കണ്ടാണ് ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലി 1983 ല്‍ സ്ഥാപിച്ച പരിസ്ഥിതി വികസന കമ്മീഷന്‍ (വേള്‍ഡ് കമ്മീഷന്‍ ഓണ്‍ എന്‍വയണ്‍മെന്റ്& ഡെവലപ്മെന്റ്) ഓരോ രാജ്യവും പ്രകൃതിസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് നിര്‍ബന്ധിച്ചത്. പരിസ്ഥിതി ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും വേണ്ടി വിഭവങ്ങളുടെ ഉപയോഗത്തിന് കനത്ത നികുതി ചുമത്തണമെന്നും ബ്രണ്ട്ലാന്റ് കമ്മീഷന്‍ (കമ്മീഷന്‍ അധ്യക്ഷനായിരുന്ന നോര്‍വീജിയന്‍ പ്രധാനമന്ത്രി ജി.എച്ച്.ബ്രണ്ട്ലാന്റിന്റെ പേരില്‍) എന്നറിയപ്പെട്ട ഈ സംഘടന നിര്‍ദ്ദേശിച്ചത്.
പ്രാണവായുവിന്റെ അളവ് സുസ്ഥിരമായി നിലനിര്‍ത്താന്‍ പ്രകൃതി തന്നെ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ഡൈ ഓക്സൈഡ് മനുഷ്യന് നല്ലതല്ല. പക്ഷെ പരിസ്ഥിതി വ്യൂഹത്തില്‍ ഇത് കൂടിയേ തീരൂ. പ്രകാശ സംശ്ലേഷണം നടക്കുമ്പോള്‍ ഇതിനെ സസ്യങ്ങള്‍ ഓക്സിജന്‍ അഥവാ പ്രാണവായുവാക്കി മാറ്റും. പ്രാണവായു സ്വീകരിച്ച് മനുഷ്യന്‍ ഉച്ഛ്വസിക്കുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിനെ ശുദ്ധീകരിക്കുന്നതും സസ്യലതാദികള്‍ തന്നെ. പക്ഷെ അമിതമായ വ്യവസായവല്‍ക്കരണവും മലിനീകരണവും മൂലം അതിന്റെ അളവ് കൂടിയാലോ? ആഗോളതാപനം ഉഗ്രതരമാകും. കാലാവസ്ഥ തകിടം മറിയും. ദ്വീപ് രാജ്യങ്ങള്‍ കടലിനടിയില്‍ പോകും.
ശുദ്ധവായുവിനെ അശുദ്ധമാക്കുന്ന വസ്തുക്കളും പ്രക്രിയകളും നിരവധി. അഗ്നിപര്‍വത സ്ഫോടനം, കല്‍ക്കരി താപനിലയങ്ങളുടെ പ്രവര്‍ത്തനം, മോട്ടോര്‍ വാഹനങ്ങളുടെ ഉത്സര്‍ജ്ജനം, നഗരമാലിന്യങ്ങളുടെ അഴുകല്‍, കാട്ടുതീയും നാട്ടുതീയും വ്യവസായശാലകളുടെ പുകക്കുഴലുകള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു.
ഭൂമിയുടെ അന്തരീക്ഷത്തെ വലയം ചെയ്യുന്ന നാലുപാളികളെക്കുറിച്ച് താഴ്‌ന്ന ക്ലാസ്സുകളില്‍ നാം പഠിച്ചിട്ടുണ്ടാകും. ട്രോപോസ്ഫിയര്‍, സ്ട്രാസോസ്ഫിയര്‍, മീസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍ എന്നിവ. ഭൂമിയോട് ചേര്‍ന്നുള്ള അന്തരീക്ഷമായ ട്രോപോസ് ഫിയറില്‍ തങ്ങിനില്‍ക്കുന്ന രാസമാലിന്യങ്ങള്‍ ഭൗമപ്രവര്‍ത്തനം കൊണ്ടുതന്നെ പൊതുവെ ഇല്ലാതാവും. എന്നാല്‍ സ്ട്രാസോസ്ഫിയറിലെത്തുന്ന മാലിന്യങ്ങള്‍ അവിടെ നെടുനാള്‍ തമ്പടിച്ചു കിടക്കും. സള്‍ഫര്‍, നൈട്രജന്‍, കാര്‍ബണ്‍ എന്നിവയുടെ ഓക്സൈഡുകളും ഹൈഡ്രോ കാര്‍ബണുകളുമാണ് ഇവയില്‍ പ്രധാനം. ഇവ സൂര്യപ്രകാശത്തില്‍ മറ്റ് മലിനീകാരികളുമായി യോജിച്ച് പുതിയ മാലിന്യങ്ങളുണ്ടാകും. സള്‍ഫ്യൂരിക്കാസിഡ്, നൈട്രിക് ആസിഡ് എന്നിവ ഉദാഹരണം.
ഹൈഡ്രജന്‍ സള്‍ഫൈഡ്, നൈട്രജന്റെ ഓക്സൈഡുകള്‍, കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ഡൈ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണുകള്‍, അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അതിസൂക്ഷ്മതരികളായ കണികാ പദാര്‍ത്ഥങ്ങള്‍ എന്നിവയൊക്കെ പ്രാണവായുവിന് ഭീഷണിയുയര്‍ത്തുന്നു. ഒപ്പം അത് ശ്വസിച്ച് കഴിയുന്ന സകലജീവജാലങ്ങള്‍ക്കും. ഉദാഹരണത്തിന് സള്‍ഫര്‍ഡൈ ഓക്സൈഡ് എന്ന ഒരു വില്ലന്‍ വിചാരിച്ചാല്‍ മാത്രം മനുഷ്യര്‍ക്ക് കടുത്ത ന്യൂമോണിയയും ബ്രോങ്കൈറ്റിസും ഉണ്ടാക്കാം. ചെടികളിലെ ഹരിതകത്തെ ബ്ലീച്ച് ചെയ്ത് കളയുകയും ചെയ്യും. അന്തരീക്ഷത്തില്‍ അതിന്റെ അംശം ഏറുമ്പോള്‍ പ്രാണവായുവിന്റെ നിലനില്‍പ്പ് തന്നെ ബുദ്ധിമുട്ടിലാകും എന്നതിന് ലണ്ടനിലെ കുപ്രസിദ്ധമായ മൂടല്‍മഞ്ഞ് ദുരന്തം തന്നെ ഉദാഹരണം.
1952 ല്‍ ആയിരുന്നു ആ ദുരന്തം. ലണ്ടനില്‍ തേംസ് നദിയുടെ താഴ്‌വരകളില്‍ താപനില കുറഞ്ഞത് വളരെ പെട്ടെന്നായിരുന്നു. പൂജ്യം ഡിഗ്രിയിലും താഴെ. തണുപ്പു മാറ്റാനായി രാത്രി മുഴുവന്‍ പതിനായിരക്കണക്കിന് വീടുകളില്‍ കല്‍ക്കരി നെരിപ്പോട് എരിഞ്ഞു കത്തി. രാവിലെ വീണ്ടും തണുപ്പ് വര്‍ധിച്ചു. അതുകൊണ്ട് നെരിപ്പോടുകള്‍ അണഞ്ഞില്ല. ഒരു വ്യാഴാഴ്ച ആരംഭിച്ച തണുപ്പ് അവസാനിച്ചത് ചൊവ്വാഴ്ച ആയിരുന്നു. അതുവരെ നെരിപ്പോടുകള്‍ എരിഞ്ഞുകത്തി.
അന്തരീക്ഷത്തിലെ മൂടല്‍മഞ്ഞും സള്‍ഫര്‍ ഡൈ ഓക്സൈഡും സള്‍ഫ്യൂരിക്ക് ആസിഡും ചാരവും കരിപ്പുകയും ഒക്കെ ചേര്‍ന്ന് പ്രാണവായുവിനെ തുരത്തി. ഫാക്ടറികളിലെ രാസപുക അവക്ക് ശക്തി പകര്‍ന്നു. അഞ്ച് നാള്‍ നീണ്ടുനിന്ന ആ ദുരന്തത്തില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചത് അയ്യായിരം പേരായിരുന്നു.
ബല്‍ജിയത്തിലെ മ്യൂസ് നദീതടം, പെന്‍സില്‍ വാനിയയിലെ ഡോനോറ, കാലിഫോര്‍ണിയായിലെ ലോസ് ആഞ്ചലസ്, പോസോറിക്ക എന്നിവിടങ്ങളിലെല്ലാം മാലിന്യം പ്രാണവായുവിനെ വിഴുങ്ങിയ കഥകള്‍ ഇന്നും സ്മൃതി പഥത്തിലുണ്ട്. അവിടെയൊക്കെ ശ്വാസകോശ രോഗം ബാധിച്ച് പിടഞ്ഞ് മരിച്ചത് നൂറു കണക്കിനാളുകളാണ്.
വായുമലിനീകരണം നിയന്ത്രിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. തുണി അരിപ്പകള്‍ മുതല്‍ സൈക്ലോട്രോണുകളും സ്ക്രബറുകളും ഇലക്ട്രോസ്റ്റാറ്റിക് പ്രെസിപ്പിറ്റേറ്ററുകളും വരെ. സ്റ്റോഖോമില്‍ നടന്ന (1972) ഐക്യരാഷ്‌ട്ര സമ്മേളനത്തിന്റെ ചുവട് പിടിച്ച് ശക്തമായ വായുമലിനീകരണ നിയന്ത്രണ നിയമവുമുണ്ട് നമുക്ക്. പക്ഷെ മനുഷ്യന്റെ മനസ്സിന് മാറ്റമില്ലെങ്കില്‍ ഇതുകൊണ്ടൊന്നും പ്രയോജനമില്ല. സ്വന്തം ജീവനും സഹജീവികളുടെ ജീവനും നിലനിര്‍ത്തുന്നതിന് പ്രാണവായുവിനെ ‘നെഞ്ചോട് ചേര്‍ത്ത്’ സംരക്ഷിക്കണമെന്ന ബോധം മനുഷ്യനുണ്ടാവുകയാണ് ആവശ്യം. ‘അന്തരീക്ഷത്തിന് ശാന്തി’ എന്ന വേദമന്ത്രം മനുഷ്യരാശിയെ പഠിപ്പിക്കുന്നതുമതാണ്.
വാല്‍ക്കഷ്ണം- വായുമലിനീകരണം മൂലം പൊറുതിമുട്ടിയാല്‍ മനുഷ്യന്‍ എന്തുവേണമെങ്കിലും ചെയ്യും. അതിന്റെ ഉത്തമോദാഹരണമാണ് ചൈനയിലെ കോടീശ്വരനായ ചെന്‍ ഗുവാംഗ്ബിയാവോ കഴിഞ്ഞദിവസം ചെയ്തു കാണിച്ചത്. വായുമലിനീകരണം രൂക്ഷമായ സ്ഥലങ്ങളില്‍ ടിന്നിലടച്ച പ്രാണവായു സൗജന്യമായി അദ്ദേഹം വിതരണം ചെയ്തു.
** ഡോ.അനില്‍കുമാര്‍ വടവാതൂര്‍
















