തൃശൂര്‍ : വിവാദ വ്യക്തി റൗഫുമായുള്ള സംഭാഷണമടക്കം ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയനായ പോലീസ് അക്കാദമി ഡയറക്ടര്‍ എസ്.ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തി. ഇന്നലെ തൃശൂര്‍ റേഞ്ച് ഐജി തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജിത്തിന്റേയും മലപ്പുറം ഡിവൈഎസ്പിയായ അഭിലാഷിന്റേയും മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ആരോപണങ്ങളെല്ലാം ശ്രീജിത്ത് നിഷേധിച്ചുവെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു. ആദ്യം ശ്രീജിത്തിനേയും ഉച്ചക്ക് ശേഷം അഭിലാഷിന്റേതുമായിരുന്നു ഉൗഴം. കര്‍ണാടകത്തിലെ ഭൂമി കൈവശപ്പെടുത്താന്‍ റൗഫ് ഉത്തരമേഖല ഡിഐജിയായ ശ്രീജിത്തുമായി സംസാരിച്ചുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരുന്നത്. ഇത് സത്യമാണെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. വ്യാജരേഖയുണ്ടാക്കി ഭൂമി അന്യാധീനപ്പെടുത്താന്‍ കര്‍ണാടകത്തിലുള്ള ഐപിഎസ് ഓഫീസര്‍മാരുടെ സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് ഡിഐജി ശ്രീജിത്ത് റൗഫുമായി സംസാരിച്ചതെന്ന് പോലീസ് എഐജിയായ അശോക്കുമാര് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്താക്കിയിട്ടുണ്ട്. കൂടാതെ നികുതിവെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പേജ് വരുന്ന പോലീസ് രേഖകള്‍ കാണാതായത് സംബന്ധിച്ചും ദുരൂഹതയുണ്ട്. കണ്ണൂര്‍ എസ്പിയായിരിക്കെ ആരോപണ വിധേയനായ ശ്രീജിത്ത് മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലും അനധികൃതമായി ഇടപെട്ടെന്ന ആരോപണവുമുണ്ട്. അതിനിടെ, അക്കാദമി ഡയറക്റടര്സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഐജി ശേഖരിച്ച മൊഴിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് ലഭിച്ചാല്‍ ശ്രീജിത്തിനെതിരെയുള്ള നടപടിയുണ്ടാകുമെന്നാണ് കരുതുന്നത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: