തിരുവനന്തപുരം: ഡീസല്‍ വിലയിലെ സബ്സിഡി ഒഴിവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രണ്ടുമാസത്തേക്കു മാത്രം സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ രണ്ടുമാസത്തെ മാത്രം അധികബാധ്യത ഏറ്റെടുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇത് ഏകദേശം 30 കോടി രൂപമാത്രമാണ് വരുന്നത്. ഓരോ മാസവും 15 കോടിയോളം രൂപയാണ് കെഎസ്.ആര്.ടി.സിക്ക് അധികബാധ്യതയുണ്ടാകുന്നത്.
കെഎസ്ആര്‍ടിസിയുടെ അധികബാധ്യത മറികടക്കാന്‍ അടുത്ത രണ്ടുമാസത്തേക്ക് ഓരോ മാസവും 14 കോടി രൂപ വീതം സര്‍ക്കാര്‍ അടിയന്തര ധനസഹായമായി നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ ബാധ്യത ദീര്‍ഘകാലത്തേക്ക് ഏറ്റെടുക്കാനാവില്ലെന്ന് ധനവകുപ്പ് നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് രണ്ടുമാസത്തെ അധികബാധ്യത ഏറ്റെടുക്കുന്നത്. 240 കോടിരൂപയുടെ അടിയന്തര സഹായം വേണമെന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. എന്നാല്‍ ഇത്തരത്തിലൊരു സഹായം നല്‍കുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ത്തു. കെഎസ്ആര്‍ടിസിയുടെ അതേ ധനസ്ഥിതിയില്‍ തന്നെയാണ് സംസ്ഥാന സര്ക്കാരുമെന്നായിരുന്നു ധനമന്ത്രി കെ.എം.മാണിയുടെ അഭിപ്രായം. ആ നിലയ്ക്ക് കെഎസ്ആര്‍ടിസിയ്ക്ക് ധനസഹായം നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ധനസഹായം നല്‍കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലത്തെ പ്രത്യേക മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്.
കെഎസ്ആര്‍ടിസിയെ ഭീമന് ഉപഭോക്താവായിക്കണ്ട് എണ്ണക്കമ്പനികള്‍ ഡീസല്‍ സബ്സിഡി എടുത്തുകളയുകയും അതുമൂലം പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വില കെഎസ്ആര്‍ടിസി ഡീസലിനു നല്‍കേണ്ടിവരുകയും ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഡീസല്‍ വിലവര്ധനവിനെത്തുടര്ന്നുണ്ടായ ഭവിഷ്യത്ത് ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും നേരിട്ട് ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: