കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയില്‍ വന്‍മോഷണം. കോഴിക്കോട് പാളയം എം.എം. അലി റോഡിലെ സുല്‍ത്താന ജ്വല്ലറിയില്‍ നിന്നാണ് 20 ലക്ഷം രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും ഒരു ലാപ്ടോപ്പും കവര്‍ന്നത്. മോഷ്ടാവെന്ന് കരുതുന്ന 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സി.സി. ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. 72.5 പവന് സ്വര്‍ണാഭരണങ്ങളും 370ഗ്രാം വെള്ളി ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ജ്വല്ലറി തുറക്കാനെത്തിയ മാനേജര്‍ വിജയനാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പുലര്‍ച്ചെ 3.40 ഓടെയാണ് കവര്‍ച്ചയെന്ന് സി.സി. ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കക്കൂസിനോട് ചേര്‍ന്നുള്ള ചുമരിലെ രണ്ട് കല്ലുകള്‍ പിക്കാസ് ഉപയോഗിച്ച് തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ജ്വല്ലറിയുടെ അകത്തുള്ള സി.സി. ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മുഖം തൂവാല കൊണ്ട് മറച്ചതിനാല്‍ ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയാനായിട്ടില്ല. ഒരാളാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടാകാറില്ല. ഡിസ്പ്ലേ ഷെല്‍ഫിലും പുറത്തുമായി സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്.
ഇറ്റാലിയന്‍ സില്‍വറും ഡിസ്പ്ലേ വെക്കാന്‍ വൈറ്റ് ഗോള്‍ഡ് ഉപയോഗിച്ച് നിര്‍മിക്കുന്ന സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. അതേസമയം ജ്വല്ലറിയിലെ സ്വര്‍ണം ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്ന തൊട്ടടുത്തമുറിയിലെ ലോക്കറിന് അടുത്തേക്ക് മോഷ്ടാവ് വന്നിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന കസബ സി.ഐ പ്രമോദ് പറഞ്ഞു. ചേളന്നൂര്‍ ഏഴേആറില് പള്ളിപൊയില്‍ സ്വദേശി സുല്‍ഫിക്കര്‍ അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.
സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, അസി.കമ്മീഷണര്‍ കെ.ബി. വേണുഗോപാല്‍, ടൗണ്‍ സി.ഐ. അഷ്റഫ് എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ചോടിയ പോലീസ് നായ ജ്വല്ലറിക്ക് പുറക് വശത്തുള്ള ഓള്‍ഡ് റീജന്‍സി ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരുടെ കിടപ്പുമുറിയില്‍ ചെന്നു. തുടര്‍ന്ന് പോലീസ് ഇവിടുത്തെ സെക്യുരിറ്റി ജീവനക്കാരായ വില്‍സണ്‍, ഉദയകുമാര്‍ എന്നിവരെ ചോദ്യം ചെയ്തു. ഇവരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: