കഴിഞ്ഞ 16 ദിവസമായി നടന്ന ഭൂ സംരക്ഷണ സമിതിയുടെ സമരം ഒത്തുതീര്‍ന്നത് ഒരുലക്ഷം ഭൂരഹിതര്‍ക്ക് ആഗസ്റ്റിനകം മൂന്ന് സെന്റ് വീതം നല്‍കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഉറപ്പിനെത്തുടര്‍ന്നാണ്. സര്‍ക്കാരിന്റെ 100 ദിന പരിപാടിയിലും ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിയിലും ഉള്‍പ്പെടുത്തിയിരുന്ന ഈ വിഷയം ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. കുറഞ്ഞത് മൂന്ന് സെന്റ് വീതം നല്‍കുമെന്നും ഇതിനുള്ള അപേക്ഷ ഫെബ്രുവരി 15 നകം നല്‍കണമെന്നുമാണ് വ്യവസ്ഥ. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വരെ നല്കുന്ന നടപടി ത്വരിതപ്പെടുത്തും. സമരത്തില്‍ മിച്ച ഭൂമിയില്‍ 5653 കുടിലാണ് സമരത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉയര്‍ന്നത്. അട്ടപ്പാടിയില്‍ ആദിവാസികള്‍ 100 കുടില്‍ കെട്ടി. കൊല്ലത്ത് ഭൂരഹിതരുടെ 1010 ഉം പത്തനംതിട്ടയില്‍ 540 ഉം ഇടുക്കിയില്‍ 575 ഉം കുടിലുകളുയര്‍ന്നു. ഒരു സ്ഥലത്ത് ആദിവാസികള്‍ മാത്രമാണ് കുടില്‍ കെട്ടിയത്. 129 കേന്ദ്രങ്ങളില്‍ നടത്തിയ സമരത്തില്‍ ഭൂമി മിച്ചഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ അത് ഭൂരഹിതര്‍ക്ക് സ്വന്തമാകും. 233282 പേരാണ് വില്ലേജ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ ഒരുലക്ഷം പേര്‍ക്ക് ആഗസ്റ്റ് മാസത്തിനകം ഭൂമി നല്‍കും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന പരാതി ഉയര്‍ന്നതിനാല്‍ ഫെബ്രുവരി 15 വരെ തീയതി നീട്ടി. 15 ഏക്കര്‍ എന്ന ഭൂപരിധി ലംഘിച്ചും ഭൂമി വാങ്ങിക്കൂട്ടിയവര്ക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
ആദിവാസികള്‍ക്ക് ഭൂമി നല്കുന്ന കാര്യം ആന്റണി സര്‍ക്കാര്‍ ആരംഭിച്ചിരുന്നത് ത്വരിതപ്പെടുത്തുമെന്നും വാഗ്ദാനമുണ്ട്. പക്ഷെ കേരളത്തിന്റെ അനുഭവത്തില്‍ ഈ ഉറപ്പുകളെല്ലാം കുറുപ്പിന്റെ ഉറപ്പായാണ് അനുഭവപ്പെടുന്നത്. വനവാസികളോടുള്ള ചരിത്രപരമായ നീതി നിഷേധം അനന്തമായി നീളുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയ്ക്കു പകരം ഭൂമി നല്‍കാമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. വനാവകാശ നിയമപ്രകാരം കയ്യിലുള്ള ഭൂമിയ്ക്ക് അവര്‍ക്കവകാശമുണ്ട്. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം പട്ടയം കൊടുക്കണം. പക്ഷെ ആദിവാസികളെ സംബന്ധിച്ചിടത്തോളം കേരളം മനഃപൂര്‍വം നിയമലംഘനം നടത്തുന്നതായാണ് കാണുന്നത്. വനാവകാശ നിയമം അട്ടിമറിച്ചത് ഇടതുസര്‍ക്കാരാണ്. വനാവകാശ നിയമം നല്ല രീതിയില്‍ നടപ്പാക്കിയാല്‍ ഈ മിച്ച ഭൂമി സമരത്തില്‍ ആദിവാസികള്‍ പങ്കാളികളാകുമായിരുന്നില്ല. കേരളത്തില്‍ നിയമങ്ങളുടെ അഭാവമല്ല, അവ പ്രായോഗിക തലത്തില്‍ എത്തിക്കാനുള്ള അലംഭാവമാണ് ഈ വിധ അനീതികള്ക്കാധാരം. ആദിവാസികള്‍ തലമുറകളായി അനുഭവിക്കുന്ന ഭൂമിയ്ക്ക് പോലും അവര്‍ക്ക് കൈവശാവകാശം ലഭിയ്ക്കുന്നില്ല. നഗരത്തില്‍നിന്നും കുടിയേറുന്നവര്‍ അവരെ ചതിച്ച് അവരുടെ അവകാശം സ്വായത്തമാക്കുന്ന സംഭവങ്ങളും വിരളമല്ല.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴ് മുതല്‍ വനം കൈമാറ്റത്തിനും പട്ടയത്തിനും അവകാശം നല്കപ്പെട്ടില്ല. പകരം കയ്യേറ്റക്കാര്‍ക്കാണ് കൈവശാവകാശം ലഭിച്ചത്. രേഖയുടെ അടിസ്ഥാനത്തിലല്ല, തോന്നിയപോലെ അതിരുകള്‍ ഉണ്ടാക്കി അവകാശം നേടി എടുക്കുകയാണുണ്ടായത്. അരസെന്റ്-മുക്കാല്‍ സെന്റ് ഭൂമി കൈവശമുള്ള ആദിവാസികള്‍ക്ക് രേഖയില്ലെങ്കില്‍ സര്‍വേ നടത്തി കൈവശാവകാശം നല്‍കാവുന്നതാണ്. പണിയ സമുദായത്തിന് അഞ്ചുസെന്റില്‍ താഴെ മാത്രമാണ് ഭൂമി. പക്ഷെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അഞ്ചു സെന്റുമുതല്‍ ഒരേക്കര്‍ വരെ നല്‍കിയിട്ടുണ്ട്. ആദിവാസികള്ക്കിത്രയൊക്കെ മതി എന്നാണ് മനോഭാവം. ഇത് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. വയനാട്ടില്‍ അയ്യായിരം പേര്‍ക്ക് കിട്ടിയ ഭൂമി ഒന്നര സെന്റ് മുതലാണ് എന്നതും സാമൂഹ്യ അനീതിയാണ്. ഭൂസമരം മുന്നോട്ടുവച്ചത് ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരു കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ്. വാഗ്ദാന ലംഘനം ഭരണപക്ഷ രീതിയാകുമ്പോള്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ എന്ന സംശയം അവശേഷിക്കുന്നു.
അതിവേഗ നീതിക്ക്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കാന്‍ കൊച്ചിയില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇത്. ഇതിനായി 18 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ബലാല്‍സംഗ കേസില്‍ വിചാരണ പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്നും ബലാല്‍സംഗ-കൊലപാതകത്തിന് മരണ ശിക്ഷ നല്‍കണം എന്നുമാണ് തീരുമാനം. പടിഞ്ഞാറന്‍ ദല്‍ഹിയിലെ മൂന്നു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന 56 കാരനെ തൂക്കിക്കൊല്ലാനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും ദ്വാരക അതിവേഗ കോടതി വിധി പ്രഖ്യാപിച്ചത് 2011ലാണ്. സ്ത്രീകള്‍ക്ക് നേരെ ബലാല്‍സംഗ-പീഡനങ്ങള്‍ സ്ഥിരമായി അരങ്ങേറുന്നുണ്ടെങ്കിലും ഈ വിഷയത്തിന് സത്വരശ്രദ്ധയും നടപടിയും ഉണ്ടായത് ദല്‍ഹിയിലെ ബസ്സിനുള്ളില്‍ വിദ്യാര്‍ത്ഥിനി പൈശാചികമായി ബലാല്‍സംഗം ചെയ്യപ്പെട്ട് മരണമടഞ്ഞതിന് ശേഷമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വം ആയ കേസെന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചത്. ബലാല്‍സംഗത്തിനിടെ ആന്തരാവയവങ്ങള്‍ പുറത്തുവന്നാണ് കുട്ടി മരിച്ചത്.
സ്ത്രീകള്‍ക്കും കൊച്ചുപെണ്കുട്ടികള്ക്കുമെതിരെ വര്‍ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ കോടതി കര്ശനമായെടുക്കുകയും കുറ്റവാളികള്‍ക്ക് സാധ്യമായതില്‍ ഏറ്റവും കടുത്ത ശിക്ഷ നല്‍കുകയും അതുവഴി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കണം എന്നും പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതിക്ക് ഈ തീരുമാനമെടുക്കാന്‍ പ്രേരണയായത് ദല്‍ഹി കൂട്ട ബലാല്‍സംഗം-കൊലപാതകത്തിനുശേഷം ദല്‍ഹി നഗരത്തില്‍ അരങ്ങേറിയ പ്രതിഷേധമാണ്. പ്രതിഷേധ സമരം കടുത്തപ്പോഴാണ് നിര്‍വികാരനായിരുന്ന പ്രധാനമന്ത്രി ദല്‍ഹിയില്‍ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കാന്‍ നടപടിയെടുത്തത്. ഇപ്പോള്‍ കൊച്ചിയിലും ലൈംഗിക പീഡന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതിയ്ക്കും തീരുമാനമായത് ദല്‍ഹി നടപടിയ്ക്ക് ശേഷമാണ്. ലൈംഗിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ അതിവേഗ കോടതികള്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സൂര്യനെല്ലി പീഡനക്കേസിന് ശേഷം വനിതാ കമ്മീഷന് ഈ ആവശ്യം ഉയര്‍ത്തിയിരുന്നു. സുപ്രീംകോടതിയില്‍ എത്തേണ്ടിയിരുന്ന സൂര്യനെല്ലി കേസിന് പോലും 36-ാ മത് സ്ഥാനം ലഭിച്ചത് ഇതിനുശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: