ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും ഒരുപോലെ അഴിഞ്ഞാടുന്നതായി ആക്ഷേപം. പട്ടാപകല്പ്പോലും മോഷണം നടത്തുന്നു. പോലീസിന്റെ നിര്ജ്ജീവാവസ്ഥയാണിതിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മോഷണം നടത്തിയവരെ പിടികൂടാന്‍പോലും പോലീസ് സന്നദ്ധതകാണിക്കുന്നില്ല. എസ്ഐയും സിഐയും തമ്മില്‍ തല്ലുനടത്തിയതിനെ തുടര്‍ന്ന് പോലീസിനുള്ളില്‍തന്നെ വിശ്വാസം നഷ്ടപ്പെട്ട രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കലഹത്തെ തുടര്‍ന്നുള്ള അന്വേഷണവും അതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്ഐയെ സ്ഥലം മാറ്റിയതും പകരം എസ്ഐയെ നിയമിക്കാത്തതും സാമൂഹ്യവിരുദ്ധര്‍ക്കും മോഷ്ടാക്കള്‍ക്കും ഏറെ ലാക്കായി.
തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് പരിധിയിലുംപോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല. ഇവിടുത്തെ എസ്ഐയും ക്ഷേത്ര ദര്‍ശനം നടത്തിവരുന്നവരുടെ വാഹനങ്ങള്‍ സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോകുന്നത് പതിവു സംഭവമാകുന്നതായി പരാതിയുണ്ട്. എന്നാല്‍ ഓട്ടോറക്ഷകളിലും മറ്റും സ്റ്റേഷനില്‍ മുന്നിലൂടെ സ്പിരിറ്റും വാറ്റുചാരായവും കടത്തിക്കൊണ്ടുപോകുന്നത് പിടികൂടാനാകുന്നില്ല. നാലുകോടി വ്യാപാര സ്ഥാപനത്തില്‍നിന്നും കടയുടമയായ സ്ത്രീയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ തുടരന്വേഷണം നടത്തിയില്ല. രാത്രികാലങ്ങളില്‍ പവര്‍കട്ടും പോലീസിന്റെ നിര്‍ജ്ജീവാവസ്ഥയും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. പ്രശ്നങ്ങള്‍ക്കു ശേഷം ചങ്ങനാശ്ശേരി സിഐയും പൊതുവായ പ്രശ്നങ്ങളില്‍ ഇടപെടാറില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: