കോട്ടയം: പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ആര്.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ 2012 ഡിസംബര്‍വരെ കോട്ടയം ജില്ലയില്‍ 12,54,83,175 രൂപ വിതരണം ചെയ്തു.
നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ 1,66,700 കുടുംബങ്ങള്‍ക്ക് കാര്‍ഡ് നല്‍കുകയും ആര്.എസ്.ബി.വൈ-ചിസ് പദ്ധതിയില്‍ മാത്രം 38,330 പേര് ചികിത്സ തേടുകയും ചെയ്തു. ജില്ലാ കളക്ടര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി കോര്‍ കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ജില്ലയില്‍ ചിസ് പ്ലസ് പദ്ധതിയില്‍ പത്തു കോടിയിലധികം രൂപ ചികിത്സാസഹായമായി അനുവദിച്ചു. കുടുംബനാഥനോ കുടുംബനാഥയ്ക്കോ അപകടമരണം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായി 24 കുടുംബങ്ങള്‍ക്ക് 42 ലക്ഷം രൂപ നല്കി. 25 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗിക്കുകയാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ രാധാകൃഷ്ണപിള്ള അറിയിച്ചു.
അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് (ആര്.എസ്.ബി.വൈ). സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയെ വിപുലീകരിച്ചാണ് ദാരിദ്ര്യരേഖയില്‍ താഴെയുള്ളവര്‍, വിവിധ ക്ഷേമപദ്ധതികളിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും പട്ടികജാതി, പട്ടികവര്‍ക്ഷ വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ആര്.എസ്.ബി.വൈ-ചിസ് പദ്ധതി എന്ന പേരിലല് കേരളത്തില്‍ നടപ്പാക്കുന്നത്. നിലവില്‍ 28.02 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്.
പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് കിടത്തിചികിത്സയ്ക്ക് 30,000 രൂപവരെ ധനസഹായം ലഭിക്കും. ഗുരുതര രോഗങ്ങള്‍ക്ക് 70,000 രൂപവരെ ചികിത്സാസഹായവുമുണ്ട്. ആര്.എസ്.ബി.വൈ കാര്‍ഡിന് കുടുംബനാഥനോ കുടുംബനാഥയോ അപകടത്തില്‍ മരണമടഞ്ഞാല്‍ നിലവിലെ ഇന്‍ഷ്വറന്‍സ് കമ്പനി രണ്ടു ലക്ഷം രൂപവരെ നല്‍കും.
ആര്.എസ്.ബി.വൈ പദ്ധതിയുടെ 2013-14 വര്‍ഷത്തെ നടത്തിപ്പ് ടെണ്ടര്‍ പ്രക്രിയയിലൂടെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സ ലഭിക്കുന്നതിന് എല്ലാ കുടുംബങ്ങളും പുതിയ കാര്‍ഡാണ് ഉപയോഗിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ ഉള്ക്കൊള്ളിക്കാവുന്നതും വ്യത്യസ്ത പദ്ധതികള്‍ക്ക് ഉപയോഗിക്കാവുന്നതുമായ 64 കെ.ബി കാര്‍ഡാണ് കുടുംബങ്ങള്‍ക്ക് ഇനി നല്‍കുക.
കോട്ടയം ജില്ലയില്‍ 2013-14 വര്‍ഷത്തേക്ക് 2,15,397 കുടുംബങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കുടുംബങ്ങള്‍ക്ക് അതത് പഞ്ചായത്തുകളിലെ ഏറ്റവും അടുത്ത സ്ഥലത്ത് കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യം ക്രമീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: