കോട്ടയം: സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടരമാസം മാത്രമുള്ളപ്പോള്പോലും നഗരസഭയ്ക്ക് സെക്രട്ടറിയില്ല. വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ട സമയത്താണ് സെക്രട്ടറിയില്ലാതായത്. നിലവിലുണ്ടായിരുന്ന സെക്രട്ടറി വിരമിച്ചിട്ട് ഒന്നര മാസക്കാലമായിട്ടും പുതിയ സെക്രട്ടറിയെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല.
വികസന ഫണ്ട് മാര്‍ച്ച് 31 നകം ചെലവഴിക്കേണ്ടതാണ്. പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ടു ഒട്ടേറെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. നഗരസഭാ ആസ്ഥാനം ഒരു ഭരണസ്തംഭനത്തിലാണ് എത്തിയിരിക്കുന്നത്. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും താറുമാറായി തുടങ്ങിയിട്ടുണ്ട്. സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി കൈമാറിയിട്ടുണ്ടെങ്കിലും ഫയലുകളിലും അപേക്ഷകളിലും തരുമാനം കൈക്കൊള്ളാനോ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനോ കഴിയുന്നില്ല.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ജില്ലയിലാണ് ഈ ദുര്യോഗം. വാര്‍ഡ് സഭകള്ക്കൂടി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനോ പദ്ധതി നടപ്പിലാക്കാനോ കഴിയാത്ത ഗുരുതരമായ സ്ഥിതിയിലേക്കാണ് കോട്ടയം നഗരസഭ നീങ്ങുന്നത്. പുതിയ സെക്രട്ടറിയെ നിയമിക്കാത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണെന്നും ആരോപണമുണ്ട്. ചെയര്മാന് എം.പി. സന്തോഷ്കുമാറിനെ എതിര്‍ക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ നിയമിക്കാതിരിക്കാന്‍ ചരടുവലിക്കുന്നതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: