ന്യൂദല്‍ഹി: സൂര്യനെല്ലിക്കേസുള്പ്പെടെയുള്ള സ്ത്രീ പീഡനക്കേസ് പരിഗണിക്കാന്‍ സുപ്രീംകോടതിയില്‍ പ്രത്യേകബെഞ്ച് രൂപീകരിക്കും. പീഡനക്കേസുകള്‍ അനന്തമായി നീണ്ടു പോകുന്നത് തടയാന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനക്കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.കെ. പട്നായിക്, ജ്ഞാന്‍ സുധാമിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം കേസുകള്‍ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലൈംഗിക പീഡനക്കേസുകള്‍ക്ക് ബെഞ്ച് മുന്‍ഗണന നല്‍കും എന്നറിയിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ ഈ ബെഞ്ച് പരിഗണിക്കും. 2005 മുതലുള്ള ഇത്തരം കേസുകള്‍ ബെഞ്ച് മുമ്പാകെ എത്തിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 14 മുതല്‍ വാദം കേള്‍ക്കും. ഇക്കൂട്ടത്തില്‍ സൂര്യനെല്ലിക്കേസ് 86-ാമത്തേതാണ്.
സൂര്യനെല്ലി കേസില്‍ 35 പേര് കുറ്റക്കാരെന്ന് കണ്ടെത്തിയ വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലാണ് സുപ്രീം കോടതി കഴിഞ്ഞാഴ്ച്ച പരിഗണിച്ചത്. കേസില്‍ സര്‍ക്കാരിന്റെ പ്രതിനിധി കാണിച്ച നിഷ്ക്രിയത്വവും കോടതിക്ക് അന്ന് ബോധ്യപ്പെട്ടിരുന്നു. 2005 മുതല്‍ കേസ് സുപ്രീംകോടതിയില്‍ കെട്ടികിടക്കുന്നതില്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അന്ന് നടുക്കവും ഖേദവും പ്രകടിപ്പിച്ചിരുന്നു. കേസ് തീര്‍പ്പാക്കാനായി നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. കേസിലെ അപ്പീല്‍ വാദത്തിനെടുക്കണമെന്ന ആവശ്യം ജനാധിപത്യ മഹിളാ അസോസിയേഷനുവേണ്ടി അഡ്വ. വി ഗിരി കോടതിയില്‍ ഉന്നയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: