ആലുവ: ശിവരാത്രി മണപ്പുറത്ത് മുസ്ലീം സംഘടനക്ക് മതപ്രഭാഷണ പരമ്പര നടത്താന്‍ ആലുവ നഗരസഭ അനുമതി നല്കിയ നടപടി വന്‍പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കി.
ഫെബ്രുവരി 1, 2 തീയതികളിലാണ് മുസ്ലീം യൂത്ത് മൂവ്മെന്റിന്റെ പേരില്‍ എ.എം. നൗഷാദ് ബാവിയുടെ നേതൃത്വത്തില്‍ പ്രഭാഷണം നടത്തുമെന്ന് അറിയിച്ചിട്ടുള്ളത്. മണപ്പുറത്ത് ഇങ്ങനെ ഒരു പ്രഭാഷണ പരമ്പര നടത്താന്‍ അനുവദിക്കില്ലെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വര്‍ഗീയസംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഹമീദ് അലി ശിഖാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ ലീഗ് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. മണപ്പുറത്തെ അവകാശതര്ക്കത്തെത്തുടര്ന്ന് വിശ്വഹിന്ദു പരിഷത്ത് കോടതിയില്‍ നല്കിയ കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ് നിലനില്‍ക്കേയാണ് ലീഗിന്റെ യൂത്ത് മൂവ്മെന്റിന് നഗരസഭ വാടകക്ക് മണപ്പുറം നല്‍കിയിരിക്കുന്നത്. ഫുട്ബോള്‍ ക്ലബിന് കഴിഞ്ഞവര്‍ഷം പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ് കോടതിയില്‍ എത്തിയത്. ആലുവ തഹസില്‍ദാര്‍ വിവരാവകാശനിയമപ്രകാരം നല്കിയ വിവരത്തില്‍ മണപ്പുറം മുനിസിപ്പാലിറ്റിയുടേതല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇതിനിടെ ചില പദ്ധതികള്‍ നഗരസഭ നടപ്പിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നു.
കഴിഞ്ഞ മാസം ആലുവയില്‍ എത്തിയ വിഎച്ച്പി അഖിലേന്ത്യാ നേതാവ് അശോക് സിംഗാള്‍ മണപ്പുറം സന്ദര്‍ശിക്കുകയും ഇവിടെ യാതൊരുവിധ കയ്യേറ്റവും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ മുസ്ലീംലീഗിന് മണപ്പുറം വാടകക്ക് നല്‍കിയതിലൂടെ റവന്യൂ പുറമ്പോക്ക് നഗരസഭക്ക് ലഭിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് നഗരസഭ സ്വീകരിച്ചിരിക്കുന്നത്.
മുസ്ലീം സമുദായത്തിന് പരിപാടികള്‍ നടത്താന്‍ നിരവധി മൈതാനങ്ങളും നഗരസഭയുടെ ഓഡിറ്റോറിയങ്ങളും നിലവിലുള്ളപ്പോള്‍ ആലുവ ശിവരാത്രി മണപ്പുറത്ത് തന്നെ മതപ്രഭാഷണ പരമ്പര നടത്താനുള്ള നീക്കം കര്‍ണാടകയിലെ മഹൂബി ഇവിടെയും ആവര്ത്തിക്കാനിടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
മണപ്പുറത്ത് യാതൊരുവിധ അവകാശവുമില്ലാത്ത നഗരസഭ അത് വാടകക്ക് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് അവ്യക്തമാണ്. രണ്ടര വര്‍ഷം മുമ്പ് എന്‍ഡിഎഫ് എന്ന തീവ്രവാദ സംഘടനക്ക് വാടകക്ക് നല്‍കിയിരുന്നു. ഈ യോഗത്തിലേക്ക് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിന് പോലും പ്രവേശനം സാധ്യമായിരുന്നില്ല. ഇതിനുശേഷമാണ് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് സംഭവം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: