കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഭീകരര്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന് മനുഷ്യക്കടത്ത് കേസില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2007-2011 കാലത്ത് വിമാനത്താവളം വഴി നടന്ന മനുഷ്യക്കടത്തുകേസ് അന്വേഷിച്ച പോലീസ് റിപ്പോര്‍ട്ടിലെ വിവരം സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂട്ടറാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. കേസില്‍ പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ അജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഔദ്യോഗിക വിവരം കോടതിയെ ധരിപ്പിച്ചത്.
ആഭ്യന്തര-അന്താരാഷ്ട്ര സുരക്ഷയെയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യന്‍ നയതന്ത്രബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കാവുന്ന വിവരങ്ങളുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ കേസില്‍ പ്രതിയായ അജീബിന് വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു. ഈ മനുഷ്യക്കടത്ത് കേസില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഒട്ടേറെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി അന്വേഷണം നടത്തിയ ആലുവ പോലീസ് ഡിവൈഎസ്പി ആര്. സലിം സംശയിക്കുന്നു. കൂടുതല്‍ ഗൗരവമായ അന്വേഷണത്തിന് വഴിതുറക്കുന്നതാണ് കോടതിയിലെ സര്‍ക്കാര്‍ വെളിപ്പെടുത്തല്‍.
2007 – 2011 കാലഘട്ടില്‍ നടന്ന മനുഷ്യക്കടത്തിനെത്തുടര്ന്ന് എടുത്ത കേസില്‍ പോലീസ് പ്രതിചേര്‍ത്ത സിവില്‍ പോലീസ് ഓഫീസര്‍ അജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. മെഡിക്കല്‍ ലീവില്‍ പ്രവേശിച്ച അജീബ് ഒരു മാസമായി ഒളിവിലാണ്. മനുഷ്യക്കടത്തിന് പിന്നില്‍ ഭീകരവാദബന്ധവും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അജീബിനൊപ്പം കൂടുതല്‍ പോലീസുകാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി കേസന്വേഷിക്കുന്ന ആലുവ ഡിവൈഎസ്പി ആര്. സലിമിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
വിദേശത്തുനിന്നെത്തിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് കോപ്പി ഉപയോഗിച്ച് അജീബ് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലൂര്‍, കോട്ടപ്പടി, കൊരട്ടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ പേരിലാണ് മൂന്ന് സിം കാര്‍ഡുകള്‍. മറ്റു രണ്ടെണ്ണം പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. യാത്രക്കാരുടെ പാസ്പോര്‍ട്ടിന്റെ കോപ്പികള്‍ അജീബ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിലേതാണ്.
59 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം അജീബിന്റെ പിതാവിന്റെ പേരിലുണ്ട്. തുക ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ചതാകാമെന്ന് പോലീസ് കരുതുന്നു. 2003ല്‍ നെടുമ്പാശേരി എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോയിന്‍ ചെയ്ത അജീബ് പിന്നീട് സ്ഥലം മാറിയെങ്കിലും 2007 ല്‍ വീണ്ടുമെത്തി. 2011 വരെ അജീബ് നെടുമ്പാശേരിയില്‍ ജോലി ചെയ്തു. കേസില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെയും സംശയിക്കുന്നുണ്ട്. അതുകൊണ്ട് അജീബിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കോടതി അജീബിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: