പത്തനംതിട്ട: എഴുമറ്റൂര്‍ പരമ ഭട്ടാരാശ്രമം മഠാധിപതി പ്രണവസ്വരൂപ തീര്‍ത്ഥപാദ സ്വാമികള്‍ (93) സമാധിയായി. ഇന്നലെ രാവിലെ 5.50ന് ആയിരുന്നു സമാധി.
1919 ല്‍ കോട്ടയം കുടമാളൂര്‍ നേരിയതറവീട്ടില് പത്മനാഭന്നായരുടേയും ലക്ഷ്മികുട്ടിയമ്മയുടേയും മകനായി ജനിച്ചു. പൂര്‍വ്വാശ്രമത്തില്‍ രാഘവന്‍നായര്‍ എന്നായിരുന്നു പേര്. മഞ്ഞപ്പള്ളി ഇളംസ്കൂള്, പനമറ്റം വെളിയന്നൂര്‍ ഗവ.എല്‍പി എസ്.,കുടമാളൂര്‍ ഗവ.സ്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി നോക്കിയിരുന്നു. ഇതിന് പുറമേ സംസ്കൃത പണ്ഡിതന്, പ്രഭാഷകന്‍, കഥകളി നടന്, സപ്താഹാചാര്യന്‍ എന്നീ നിലകളിലും പ്രശസ്തി നേടിയിരുന്നു. 1988 വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളില്‍ നിന്നും മന്ത്രദീക്ഷയും പിന്നീട് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ചിത്സ്വരൂപ തീര്‍ത്ഥപാദ സ്വാമികളില്‍ നിന്നും സന്ന്യാസ ദീക്ഷയും സ്വീകരിച്ചു. എഴുമറ്റൂര്‍ പരമഭട്ടാരാശ്രമ മഠാധിപതിയായും തീര്‍ത്ഥപാദാശ്രമം ട്രസ്റ്റ് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു സ്വാമികള്‍.
തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ നേതൃത്വത്തില്‍ എഴുമറ്റൂര്‍ പരമഭട്ടാരാശ്രമ വളപ്പില്‍ വൈകിട്ട് 5 ന് സമാധിയിരുത്തല്‍ ചടങ്ങുകള്‍ നടന്നു. സ്വാമി നിജാനന്ദ തീര്‍ത്ഥപാദര്‍, നരനാരായണ തീര്‍ത്ഥപാദര്‍, ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍, ഗൗരി നന്ദന തീര്‍ത്ഥപാദര്‍, അഭയാനന്ദ തീര്‍ത്ഥപാദര്‍, ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, വിവേകാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയ സന്ന്യാസി ശ്രേഷ്ഠര്‍ സമാധിയിരുത്തല്‍ പൂജകളില്‍ പങ്കെടുത്തു. അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ഹരിദാസ്, ആര്.എസ്.എസ് ശബരിഗിരി ജില്ലാ കാര്യവാഹ് ജി.ബിനു, പ്രചാരക് കിരണ്‍കുമാര്‍, വിഭാഗ് ഗ്രാമവികാസ് പ്രമുഖ് എന്‍.ജി.ഉണ്ണികൃഷ്ണന്, ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കാദംബരി, ജനറല്‍ സെക്രട്ടറി പ്രദീപ് ചെറുകോല്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് സി.ആര്.അനില്‍, തുടങ്ങിയവരടക്കം വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: