ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി ഏതാണ്ട് 125 കോടി രൂപ ചെലവഴിച്ചുവെന്ന വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രാജ്യസഭ ഇന്നലെ ഇളകിമറിഞ്ഞു. വാള്‍മാര്‍ട്ടിന്റെ വളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ ഇന്നലെ പ്രഷുബ്ധ രംഗങ്ങള്‍ക്ക് ഇടനല്കി. രാജ്യസഭയില്‍ പ്രതിപക്ഷ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് ആണ് വിഷയം അവതരിപ്പിച്ചത്. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ലോബീയിംഗ് ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നും അത് മറ്റൊരു തരത്തിലുള്ള അഴിമതിയാണെന്നും ബിജെപി അംഗം രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തുടര്‍ന്ന് ഇതേ ആവശ്യവുമായി മറ്റ് പാര്‍ട്ടികളും രംഗത്തെത്തി.
തൃണമൂല്‍ അംഗം ബന്ദോപാധ്യായയും സിപിഎം അംഗം പി.രാജീവും അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യമുയര്‍ത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സഭയിലുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചാര്‍ജുള്ള സഹമന്ത്രി വി.നാരായണ സ്വാമി ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് രാജ്യസഭ നിര്‍ത്തി വയ്ക്കേണ്ടതായി വന്നു.
ഇന്ത്യയില്‍ ചെറുകിടമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അംഗീകാരം ലഭിക്കാനായി 2008 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതായിട്ടാണ് വാള്‍മാര്‍ട്ട് വ്യക്തമാക്കയത്. അനുമതിക്കായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാന്‍ 125 കോടി രൂപ ചെലവിഴിച്ചതായി കമ്പനി അവകാശപ്പെട്ടു. യു.എസ് സെനറ്റില്‍ ‘വാള്‍മാര്‍ട്ട്’ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനായി പണം ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപറ്റംബര്‍ 30ന് അവസാനിച്ച മൂന്നു മാസം മാത്രം പത്തുകോടി രൂപയാണ് ചിലവിട്ടത്.
അമേരിക്കയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ കാര്യസാധ്യത്തിനായി വഴിവിട്ട് ബന്ധപ്പെട്ടവര്‍ക്ക് പണം നല്‍ക്കാറുണ്ട്. നിശ്ചിത ശതമാനം തുക ഇങ്ങനെ നല്കുന്നതു കൊണ്ട് തെറ്റില്ലെന്നാണ് അവിടത്തെ നിയമം. കമ്പനിയുടെ കണക്കില്‍ ലോബിയിംഗിനായി ചെലവഴിച്ച പണം എന്ന നിലയിലാണ് ഇത് പെടുത്തുക. വാള്‍മാര്‍ട്ട് മൂന്ന് മാസത്തെ റിപ്പോര്‍ട്ട് സെനറ്റിലും ജനപ്രതിനിധി സഭയിലും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കഴിഞ്ഞ ദിവസം കൈമാറി. ഈ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ വേരുറപ്പിക്കാനായി 125 കോടി രൂപയോളം ചെലവിട്ടതിന്റെ കണക്കുള്ളത്.
അമേരിക്ക ആസ്ഥാനമായുള്ള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വാള്‍മാര്‍ട്ട് രണ്ട് ലക്ഷം കോടി രൂപ വിറ്റുവരവുള്ള കുത്തക സ്ഥാപനമാണ്. ഇന്ത്യയില്‍ കച്ചവടം ഉറപ്പിക്കുന്നതോടെ വിറ്റുവരവ് രണ്ടര ലക്ഷം കോടി രൂപയും 2020 ഓടെ അഞ്ചു ലക്ഷം കോടിയും ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അമേരിക്കയിലെ സെനറ്റിനെ അറിയിച്ച കണക്കില്‍ സൂചിപ്പിക്കുന്നു.
സ്വാധീനിക്കാനായി ആര്‍ക്കെങ്കിലും പണം നല്‍കുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. കോഴ നല്‍കിയതായി കണക്കാക്കി ശിക്ഷ കിട്ടുന്ന വകുപ്പാണിത്. രാജീവ് ഗാന്ധിയുടെ കാലത്ത് ബോഫോഴ്സ് തോക്ക് ഇടപാടില്‍ കോടി കണക്കിനു രൂപ അന്ന് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കമ്മീഷന് പറ്റിയത് വിവാദമായിരുന്നു. വിദേശ തോക്ക് കച്ചവട കമ്പനിയായ ബോഫോഴ്സിന് ഇടപാടിന്റെ 10 ശതമാനം വരെ ഇടനിലക്കാരന് കമ്മീഷന് കൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ പണമാണ് കൈമാറിയതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് അന്ന് കമ്പനി അവകാശപ്പെട്ടത്. ഇതു സംബന്ധിച്ച കേസ് ഇന്നും അന്ത്യം കാണാതെ തുടരുകയാണ്. കോണ്‍ഗ്രസ്സ് ഭരണത്തിന് അന്ത്യം കുറിച്ചതായിരുന്നു ബോഫേഴ്സ് തോക്കിടപാട്.
സമാന സംഭവമാണ് എഫ്ഡിഐയിലും നടന്നിട്ടുള്ളതെന്ന് വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഒട്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുപിഎ ഘടകകക്ഷികളില്‍ പലരും പിന്താങ്ങുന്നവരും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും എതിര്‍ത്തിട്ടും എഫ്ഡിഐ ഇന്ത്യയില്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് വാശിപ്പെടിച്ചതിന്റെ ചുരുള്‍ അഴിയാന്‍ ഇരിക്കുന്നതേയുള്ളു. പരസ്പര വിദ്വേഷവും എഫ്ഡിഐയോടുള്ള എതിര്‍പ്പും അവഗണിച്ചു എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചതിലുള്ള ദുരൂഹതയും വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നീങ്ങിയേക്കും.
10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 53 നഗരങ്ങളില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ചെറുകിട മേഖലയില്‍ നിക്ഷേപം നടത്താന്‍ അനുമതി നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നഗരങ്ങളുടെ എണ്ണം 19 ആക്കിയെങ്കിലും എഫ്ഡിഐ അനുവദിച്ചേ പറ്റുവെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. എഫ്ഡിഐ വന്നതുകൊണ്ട് കര്ഷകന് ഉണ്ടാകുന്ന നഷ്ടങ്ങളും ഉല്പാദന മേഖല നേരിടുന്ന പ്രതിസന്ധിയും പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ വളരെ അര്‍ത്ഥവത്തായി വരച്ചു കാട്ടിയിരുന്നു. ഇതിന് ക്രീയാത്മകമായി മറുപടി നല്‍കാനോ എഫ്ഡിഐ കൊണ്ടുള്ള ഗുണങ്ങള്‍ വിവരിക്കാനോ കോണ്‍ഗ്രസിനോ സര്‍ക്കാരിനോ കഴിഞ്ഞിരുന്നില്ല. എന്തു വന്നാലും എഫ്ഡിഐ അനുവദിക്കുമെന്ന വാശി മാത്രമായിരുന്നു കോണ്‍ഗ്രസ്സിന്. ഈ വാശിക്കു പിന്നിലെ യഥാര്‍ത്ഥ കാരണവും എസ്പിയും ബിഎസ്പിയും ഡിഎംകെയുമൊക്കെ എഫ്ഡിഐ പ്രശ്നത്തില്‍ സര്‍ക്കാരിനെ താങ്ങിയതും എന്തിനെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകുക കൂടിയാണ് വാള്‍മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: