അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക മുഖ്യമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കി. പ്രകടനപത്രികയില്‍ വികസനത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. വന്‍കിട ജലസേചന പദ്ധതികള്‍ മുതല്‍ പാവങ്ങള്‍ക്ക് വീടും റോഡുകളുടെയും ഹൈവേകളുടെയും വികസനവും പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗുജറാത്തിനോടുള്ള തന്റെ ഉത്തരവാദിത്തമാണ് പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ പ്രകടനപത്രികയെന്ന വാക്ക് ഒഴിവാക്കി ‘സങ്കല്പ്പ പത്ര’യെന്ന് വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും മോഡി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് 22 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കിയതായി പറഞ്ഞ മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നും പറഞ്ഞു.
കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. കൃഷിക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പ ലഭ്യമാക്കും. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ എല്ലാ ജില്ലകളിലും കോള്‍ഡ് സ്റ്റോറേജുകളും അഗ്രോ പ്രോസസിംഗ് യൂണിറ്റുകളും സ്ഥാപിക്കും. 16 ലക്ഷം ഹെക്ടര്‍ ഭൂമി ജലസേചനവത്കരിക്കുമെന്നും പ്രഖ്യാച്ചിട്ടുണ്ട്.
30 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തും. സൂററ്റ്, വഡോദര, രാജ്കോട്ട്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുമെന്നും മോഡി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും മോഡി പ്രഖ്യാപിച്ചു.
ഡിസംബര്‍ 13നും 17നും രണ്ടു ഘട്ടമായിട്ടാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: