തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു എന്നീ സംഘടനകളുടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണു സമരം.
സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണമാണ്. സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാനത്തെ നഗരങ്ങളിലും എത്തുന്ന സാധാരണക്കാരെയാണ് സമരം ബുദ്ധിമുട്ടിച്ചത്. സമരം മൂലം സിറ്റി സര്‍വീസ് നടത്തുന്ന ബസുകളില്‍ തിരക്ക് വര്‍ധിച്ചു.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 12 ല്‍ നിന്നു 15 ആക്കി ഉയര്‍ത്തണമെന്ന് ഇതെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതോടൊപ്പം കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധന വേണം. ടാക്സിയുടെ കിലോമീറ്റര്‍ ചാര്‍ജ് എട്ടില്‍ നിന്ന് ഒന്പതാക്കി ഉയര്‍ത്തണമെന്നും മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
പെട്രോള്‍- ഡീസല്‍ വിലവര്ധനയെത്തുടര്ന്നാണു നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യമുയര്‍ന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും ഓട്ടോ- ടാക്സി നിരക്ക് ഉയര്‍ത്താത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിരക്ക് വര്‍ദ്ധന ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: