Categories: Travel

പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രം

Published by

പാലക്കാട്‌ ജില്ലയില്‍ പുതുശ്ശേരി പഞ്ചായത്തിലാണ്‌ പുരാതനമായ ശ്രീ കുറുംബ ഭഗവതിക്ഷേത്രം. വെടിയുത്സവം കൊണ്ട്‌ പ്രസിദ്ധമായ ക്ഷേത്രം. വള്ളുവനാടന്‍ ഉത്സവങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്ന പുതുശ്ശേരി ഉത്സവം. തമിഴ്‌നാട്ടില്‍നിന്നും പാലക്കാട്‌ ചുരം കടന്ന്‌ കേരളത്തിലേക്കുള്ള വഴിയില്‍ ആദ്യത്തെ പ്രധാന ക്ഷേത്രവുമാണ്‌. റോഡരുകില്‍ ക്ഷേത്രം. കിഴക്കുഭാഗത്തുകൂടി കടക്കാന്‍ രണ്ടു വാതില്‍. പ്രധാന ഗേറ്റില്‍ വലിയ ഗോപുരം. വിസ്തൃതമായ മുറ്റത്ത്‌ ആലുകളും ഉയര്‍ന്നു നില്‍ക്കുന്ന കമ്പക്കാലുകളും കാണാം. തെക്കുഭാഗത്ത്‌ ശിവക്ഷേത്രം. അവിടത്തെ പൂജയും ഇവിടെയാണ്‌ നടത്തുക. ബലിക്കല്‍പ്പുരയുടെ മുന്നില്‍ ദീപസ്തംഭം. ക്ഷേത്രത്തിനു മുന്നിലും തെക്കുഭാഗത്തും രണ്ടു പ്രതിമകള്‍. ശ്രീകോവിലില്‍ ദേവി-ഭദ്രകാളി. കിഴക്കോട്ട്‌ ദര്‍ശനം. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്‌ വസൂരിമാല. അതിനും വടക്ക്‌ അന്തിമഹാകാളന്‍. പടിഞ്ഞാറേ ഗേറ്റിനടുത്താണ്‌ ഗണപതി നട. മൂന്നുനേരം പൂജ. ശ്രീകോവിലിന്‌ കിഴക്കും വടക്കും നടയുണ്ട്‌. കിഴക്കേ നട തുറക്കുന്നത്‌ ആണ്ടില്‍ ഒരു ദിവസം മാത്രം. പഴം, തേന്‍, കര്‍പ്പൂരം, കുങ്കുമം തുടങ്ങിയ പൂജാസാധനങ്ങള്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ കൊണ്ടുകൊടുത്ത്‌ വഴിപാട്‌ നടത്തുന്നു. കൂടാതെ കുരുമുളകും നെല്ലും നാളികേരവും ക്ഷേത്രസന്നിധിയില്‍ വഴിപാടായി സമര്‍പ്പിച്ചുവരുന്നു. കൊടുങ്ങല്ലൂര്‍ ഭരണ ഉത്സവത്തിന്‍പോയ ഉള്ളാട്ടില്‍ കണ്ടപ്പന്‍നായരുടെ കൂടപ്പുറത്തു വന്ന ഭഗവതിയാണ്‌ ഇവിടെ പ്രതിഷ്ഠ എന്ന്‌ ഐതിഹ്യം. പുതുശ്ശേരി വെടിയുത്സവം കുംഭത്തിലെ ആദ്യ ബുധനാഴ്ച കണ്യാര്‍കളിയോടെ ആരംഭിക്കും. മണിയിടല്‍ ചടങ്ങ്‌ വിശേഷമാണ്‌. കുടമണി മുകളിലേയ്‌ക്ക്‌ ഇടും. അതിന്‌ പ്രത്യേകം നിയോഗിക്കപ്പെട്ടവരുണ്ട്‌.

മണി താഴെ വീഴുമ്പോള്‍ അതിന്റെ നാക്കിന്റെ ഭാഗം ഏതു ദിശയിലാണെന്ന്‌ നോക്കും. കിഴക്കും പടിഞ്ഞാറുമാണെങ്കില്‍ നല്ലതാണെന്നും വടക്കോട്ടാണ്‌ വീണതെങ്കില്‍ ദോഷമാണെന്നും വിശ്വാസം. കണ്യാര്‍ കഴിഞ്ഞാല്‍ വിളക്കുംവരിയെത്തും മറ്റു പരിപാടികളും അടുത്തടുത്ത ദിവസങ്ങളില്‍ നടക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്കുശേഷം കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നുള്ള കുമ്മാട്ടിത്തലകളും പുതുകുളങ്ങര ഭഗവതിക്ഷേത്രത്തില്‍നിന്നുള്ള കുമ്മാട്ടിത്തലകളും വയലുകുളത്തിനടുത്തുവച്ച്‌ കൂടിയാര്‍ക്കല്‍ നടക്കും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്‌ക്ക്‌ പോകും. പിന്നെ പിരിഞ്ഞ്‌ അതാത്‌ ദേവസ്ഥാനത്തേയ്‌ക്ക്‌ പോകും. പുതുകുളങ്ങരയില്‍ വിശേഷം കഴിഞ്ഞാല്‍ മൂന്നാംപക്കം വെടി വിശേഷം. ഉത്സവത്തിലെ മറ്റൊരു പ്രധാന ഇനം ചെട്ടിയാര്‍ കമ്പം നാട്ടലാണ്‌. റോഡിനപ്പുറം വയലുകുളത്തിന്റെ കരയില്‍ ഒന്‍പതു കതിനവെടി പൊട്ടും. അപ്പോള്‍ കാട്ടില്‍ മുളവെട്ടാന്‍പോയ നാട്ടുകാര്‍ വെടിയൊച്ച കേട്ടാലുടനെ മുളവെട്ടും. വാളയാര്‍ കാട്ടിലാണ്‌ മുളവെട്ടല്‍ ചടങ്ങ്‌. നൂറുകണക്കിനാളുകളാണ്‌ കാട്ടില്‍ പോവുക. ഇരുപതിലധികം കി.മീ.ദൂരമുള്ള കാട്ടിലേയ്‌ക്ക്‌ അവര്‍ പോകുന്നത്‌ നടന്നാണ്‌. വ്രതാനുഷ്ഠാനത്തോടെയുള്ള ഈ യാത്ര അവര്‍ക്ക്‌ ഒരു നേര്‍ച്ചപോലെയാണ്‌. മുളവെട്ടി തിരിച്ചുള്ള യാത്രയില്‍ പഴങ്ങളും പാനകവും നീട്ടി സ്വീകരിക്കാന്‍ ഓരോ വീട്ടിനു മുന്നിലും ഭക്തജനങ്ങള്‍ കാത്തുനില്‍ക്കും. ക്ഷേത്രത്തിലെത്തി കഴിഞ്ഞാല്‍ മൂന്നുവലം വച്ച്‌ മുള വടക്കുഭാഗത്തു വയ്‌ക്കും. ആ മുളയാണ്‌ കമ്പത്തിന്‌ നാട്ടുക. അതിനെയാണ്‌ ചെട്ടിയാര്‍ കമ്പം നാട്ടലെന്ന്‌ പറയുന്നത്‌. വെളുപ്പിനുള്ള കരിമരുന്നുപ്രയോഗം കഴിഞ്ഞാല്‍ കമ്പംകൊള്ളുന്ന സമയം വെളിച്ചപ്പാടായി ഉറഞ്ഞ്‌ അതിന്റെ ചുവട്ടില്‍ നില്‍ക്കും. പിന്നീട്‌ വേല ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടി പോയി കിഴക്കുഭാഗത്തുനിന്നും വാദ്യമേളത്തോടെ ഘോഷയാത്രയായി പുറപ്പെടും. വേല പുറപ്പെട്ടിരുന്ന ഈ സ്ഥലം വേലക്കോട്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. തലേദിവസം ഉള്ളാട്ടുകാവില്‍ നിന്നാണ്‌ വേല പുറപ്പെടുന്നത്‌. അപ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗജവീരന്മാരുടെ എഴുന്നെള്ളത്തു നടക്കും. ആയിരങ്ങള്‍ അതിനെ അനുഗമിക്കും. ആറുമണിക്കു പുറപ്പെടുന്ന എഴുന്നെള്ളത്ത്‌ പത്തുമണിയോടെ കാവില്‍ എത്തിച്ചേരും. അപ്പോള്‍ പരുക്കഞ്ചേരി ഭഗവതിയുടേയും കൊട്ടേക്കാട്‌ ഭഗവതിയുടേയും വാളെഴുന്നെള്ളത്ത്‌ ക്ഷേത്രത്തില്‍ എത്തിച്ചേരും. വെളുപ്പിന്‌ ദേശക്കമ്പം കത്തിക്കലും വെടിക്കെട്ടും ഉണ്ടാകും. ഉച്ചക്ക്‌ ഈടു വെടിയുണ്ടാകും. കണ്യാര്‍തൊട്ട്‌ വെടിവരെ പതിനാല്‌ ദിവസമാണ്‌ പരിപാടികള്‍. പതിനാലാം വേലയോടെ പുതുശ്ശേരി ദേശത്തിന്റെ വര്‍ണപ്പകിട്ടാര്‍ന്ന ഉത്സവത്തിന്‌ സമാപനമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts