കോട്ടയം : ശബരിമല ക്ഷേത്രത്തോടും, അയ്യപ്പ ഭക്തരോടുമുള്ള സര്‍ക്കാരിന്റെ അവഗണന ഇത്തവണയും തീര്‍ത്ഥാടകര്‍ക്ക് സമ്മാനിക്കുക ദുരിതയാത്രയായിരിക്കും. സുഖദര്‍ശനത്തിന് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കപ്പെട്ട പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണം അട്ടിമറിക്കുന്നതില്‍ ഇത്തവണ പൊതുമരാമത്ത് വകുപ്പിനൊപ്പം ധനവകുപ്പും പങ്കാളിയായി. നവംബര്‍ 15 ന് മണ്ഡല മഹോത്സവത്തിന് ആരംഭം കുറിക്കാനിരിക്കെ നവംബര്‍ രണ്ടിന് സമയപരിധി നിശ്ചയിച്ച് ടെന്‍ണ്ടര്‍ വിളിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പന്തളത്തും, പമ്പയിലും നടന്ന അവലോകന യോഗങ്ങളെല്ലാം പ്രഹസനങ്ങളായി മാറുകയായിരുന്നു. എരുമേലിയില്‍ ഇതുവരെ യോഗം ചേരാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് സമയം കിട്ടിയിട്ടില്ല. വിവിധ തലങ്ങളില്‍നിന്ന് ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണെന്നുള്ള ആരോപണങ്ങള്‍ക്കിടെ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും ഭരണാനുമതി ധനവകുപ്പ് ഇത്തവണ വൈകിപ്പിക്കുകയുണ്ടായി. ഇതിന് മറപിടിച്ച് പൊതുമരാമത്ത് വകുപ്പും താളംചവിട്ടുകയാണ്. സര്‍ക്കാരിന്റെ മുഖ്യവകുപ്പുകള്‍ നടത്തുന്ന കെടുകാര്യസ്ഥത അയ്യപ്പഭക്തരെയും, ഹൈന്ദവ സംഘടനകളെയും ആശങ്കാകുലരാക്കിയിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഗമമായ യാത്രാസംവിധാനം ഒരുക്കുന്നതിലാണ് ഇത്തവണയും സര്‍ക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചിരിക്കുന്നത്. മണ്ഡല മഹോത്സവം ആരംഭിക്കുവാന്‍ ഇനി ഇരുപത് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ ടാറിംങ്ങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഇനിയും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഏതാണ്ട് എണ്ണൂറ് കിലോ മീറ്റര്‍ റോഡുകളാണ് വരുന്നത്. 22 കോടിയുടെ 201 പണികളും, 38.6 കോടിയുടെ 341 കി.മീ റോഡ് അറ്റകുറ്റപ്പണികളും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ പോലീസിന് നല്‍കിയതുമുള്‍പ്പെടെ 75 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഹൈക്കോടതി അനുവദിച്ച 17 റോഡുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നവം. 5 നകം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജ് അവകാശപ്പെടുന്നത്. ടാറിംങ്ങ് ഉള്‍പ്പെടെയുള്ള നിര്മ്മാണപ്രവര്ത്തനങ്ങളൊക്കെ നടക്കുന്നത് തുലാവര്‍ഷത്തിന്റെ കുത്തൊഴുക്കിലാണ്. ഇതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യങ്ങളുണ്ടോയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. പലതിനും ഭരണാനുമതി ലഭിക്കുന്നതിന് അനന്തമായ കാലതാമസം വന്നതോടെ ടെന്‍ണ്ടറുകള്‍ ലഭിച്ച പല കരാറുകാരും പൊതുമരാമത്ത് വകുപ്പുമായി നിശ്ചിത ഉടമ്പടികളില്‍ ഏര്‍പ്പെടാതെ സ്വയം പണികള്‍ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമല മ ണ്ഡല-മകരവിളക്ക് മഹോത്സവത്തെ വളരെ ലാഘവബുദ്ധിയോടു കൂടിയാണ് സര്‍ക്കാര്‍ കാണുന്നതെന്നുള്ളതിന്റെ തെളിവു കൂടിയാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ മേഖലയിലെ അനിശ്ചിതത്വം. ശബരിമല പദ്ധതികള്‍ക്ക് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ധനവകുപ്പില്‍ നിന്നും ഭരണാനുമതി വൈകി.യതാണ് കാലതാമസത്തിന് വഴിയൊരുക്കിയതെന്ന വിശദീകരണം നല്‍കിയാണ് കുറ്റകരമായ അനാസ്ഥയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് തലയൂരാന്‍ ശ്രമിക്കുന്നത്.
ഇത്തവണത്തെ ഉത്സവകാലം പൂര്‍ത്തിയാകുന്നതുവരെ ടാറിംങ്ങ് ഉള്‍പ്പെടെ നടത്തപ്പെട്ട അറ്റകുറ്റപ്പണികള്‍ ശരിയായ നിലയില്‍ നിലനിര്‍ത്താന്‍ കഴിയുമോയെന്ന കാര്യത്തില്കരാറുകാര്ക്കു പോലും ഉറപ്പൊന്നുമില്ല. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥയിലൂടെ ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ ഇത്തവണയും കോടികള്‍ വഴിയിലൊഴുകും. ഇതിലൂടെയുള്ള നേട്ടങ്ങള്‍ എവിടെയെത്തുന്നുവെന്നതു മാത്രമാണ് ഇനി പുറംലോകം അറിയാനുള്ളത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: