തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ജയകുമാര്‍ ഈ മാസം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. നിലവില്‍ സര്‍വകലാശാലാ സ്പെഷ്യല്‍ ഓഫീസര്‍ കൂടിയാണ് ജയകുമാര്‍. കവി, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മികവ്കാട്ടിയ ജയകുമാര്‍ പ്രസിദ്ധ ചലച്ചിത്ര സംവിധായകന് എം.കൃഷ്ണന്‍നായരുടെയും സുലോചനയുടെയും മകനാണ്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ജയകുമാറിന് 1978 ലാണ് ഐഎഎസ് ലഭിക്കുന്നത്. അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികജീവിതം തുടങ്ങി.
സംസ്ഥാന കേന്ദ്രസര്‍വീസില്‍ നിരവധി വകുപ്പുകളുടെ ചുമതലവഹിച്ചു. ശബരിമല ചീഫ് കമ്മീഷണറുടെ ചുമതലയും അദ്ദേഹം വഹിക്കുന്നു.തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വകലാശാല കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. 2013 ജൂണില്‍ ക്ലാസുകള്‍ തുടങ്ങും.വാക്കാട്ടെ തുഞ്ചന്‍ കോളജിന്റെ 20 ഏക്കര്‍ സ്ഥലത്ത് താല്‍ക്കാലിക കെട്ടിടം പണിയും. അതുവരെ നിലവിലുള്ള കോളജ് കെട്ടിടത്തില്‍ കലാശാല പ്രവര്‍ത്തനം തുടങ്ങും. കാമ്പസ് ആതവനാട്ടേക്ക് പിന്നീട് മാറ്റുമ്പോള്‍ തുഞ്ചന്‍ കോളജിലെ കെട്ടിടം കോളജ് ആവശ്യത്തിന് വിട്ടു കൊടുക്കും. ആതവനാട് ആയിരിക്കും കാമ്പസ് സ്ഥാപിക്കുക. ഇതിനായി 100 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം കൊണ്ടു കെട്ടിടം പണി പൂര്‍ത്തിയാക്കാനാകും.
ഭാഷ, സാഹിത്യം, കലാപാരമ്പര്യം, കലാപഠനം, വൈജ്ഞാനിക മേഖലയുടെ പഠനം തുടങ്ങി അഞ്ച് മേഖലകളാക്കിയാണ് സര്‍വകലാശാല രൂപ കല്പന ചെയ്തിരിക്കുന്നത്. മറ്റ് സര്‍വകലാശാലകള്‍ക്ക് നടത്താന്‍ കഴിയാത്ത തരത്തിലുള്ള ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും മലയാള സര്‍വകലാശാലയില്‍ ഉണ്ടാകും. 15 കോഴ്സുകളാണ് ആദ്യം വിഭാവനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: