തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ആര്‍എംപിയുടെയും ആവശ്യം അതൊഴിവാക്കാന് സര്‍ക്കാര്‍തലത്തില്‍ ശ്രമം. അതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടുകയും ചെയ്തു.
ടി.പി. ചന്ദ്രശേഖരന് കേസില്‍ വിചാരണ ഉടനടി തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. അന്വേഷണം സിബിഐയ്ക്കോ മറ്റ് ഏജന്‍സികള്‍ക്കോ വിടുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും എജി അഭിപ്രായപ്പെടുകയും ചെയ്തു.
ടിപി വധക്കേസില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രവും നല്കി. 2009 മുതലുള്ള ഗൂഢാലോചനയുടെ അന്വേഷണമാണ് ഇനി സിബിഐക്ക് വിടാനുള്ളത്. എന്നാല്‍ ഈ അന്വേഷണം സ്വാഭാവികമായും കൊലപാതകം വരെയുള്ള എല്ലാ ഇടപാടുകളിലേക്കും നീളും. ഈ സാധ്യത മുന്‍കൂട്ടി കണ്ട് കരുതലോടെ കൈകാര്യം ചെയ്യണമെന്ന് പ്രോസിക്യുഷന്‍സ് ഡയറക്ടര്‍ ജനറലും ലോ സെക്രട്ടറിയും നേരത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ വിദഗ്ധോപദേശം ആരാഞ്ഞത്. ഇതിനുള്ള മറുപടിയിലാണ്, വിചാരണ വേഗത്തില്‍ തുടങ്ങുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എജി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ആഭ്യന്തരമന്ത്രി ആര്‍എംപി നേതാക്കളെ ധരിപ്പിച്ചിരിക്കുകയാണ്.
വിചാരണക്ക് പ്രത്യേക സംവിധാനം ഒരുക്കണം. സര്‍ക്കാര്‍ നേരിട്ടിടപെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും എജി ചൂണ്ടിക്കാട്ടുന്നു. ഇതിന് മുന്‍പ് മറ്റൊരു ഏജന്‍സി അന്വേഷണം തുടങ്ങിയാല്‍ അത് വിചാരണാ നടപടികളെ ബാധിക്കും. അങ്ങനെ വന്നാല്‍ നിലവില്‍ കേരളത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ മാതൃകയില്‍ വിചാരണ അനന്തമായി നീളും. നിലവില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തവര്‍ക്ക് പോലും ഉടനെയെങ്ങും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയില്ല. എല്ലാവരും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടാനുള്ള നീക്കം തല്‍ക്കാലത്തേക്ക് എങ്കിലും മാറ്റിവയ്ക്കാനുമാണ് ആലോചന. ഈ വിഷയത്തില്‍ ആര്‍എംപി നേതൃത്വവും നിയമകേന്ദ്രങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്. സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്. കേസന്വേഷണം പെട്ടെന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ദുരൂഹത ആരോപിച്ചിരുന്നു. സര്‍ക്കാറും സിപിഎം നേതാക്കളും തമ്മിലുണ്ടാക്കിയ അവിഹിത ബാന്ധവത്തിന്റെ സ്വാധീനംമൂലമാണിതെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: