തിരുവനന്തപുരം: ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ബുധനാഴ്ച ചര്‍ച്ച നടത്തും. ടോം ജോസിനോട് വിശദീകരണം ചോദിക്കും. കൊച്ചി മെട്രോ പദ്ധതിയുമായുണ്ടായ വിവാദം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടാണ് ചര്‍ച്ചയുടെ കാര്യം അറിയിച്ചത്. കൊച്ചി മെട്രോ സംബന്ധിച്ച് കേന്ദ്ര നഗരവികസന സെക്രട്ടറിക്ക് കത്തയച്ചതിനാണ് കൊച്ചി മെട്രോ മുന്‍ എംഡി ടോം ജോസിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. എന്നാലിത് ടോം ജോസിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
ഇ. ശ്രീധരന് ഡിഎംആര്‍സിയിലുള്ള അധികാരം ആരാഞ്ഞാണ് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ടോം ജോസ്, സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ചത്. ഡിഎംആര്‍സിയില്‍ നിന്ന് വിരമിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഇ. ശ്രീധരന് സംസ്ഥാനത്തെ പാലംപണി പോലും ഡിഎംആര്‍സിയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്ത് തരാമെന്നാണ് അവകാശപ്പെടുന്നതെന്ന് ടോം ജോസ് കത്തില്‍ ആരോപിച്ചിരുന്നു. കത്തില്‍ ഇ. ശ്രീധരന്റെ അധികാരപരിധി ആരാഞ്ഞ് നാലു ചോദ്യങ്ങളുണ്ട്.
ടോം ജോസ് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിക്കു തന്നെ നല്‍കണമെന്ന നിലപാടില്‍ മാറ്റമില്ല. സര്‍ക്കാര്‍ ആരെയും കത്തയ്ക്കാന്‍ നിയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.
കൊച്ചി മെട്രോ ചുമതലയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാന്‍ കെഎംആര്‍എല്‍ മുന്‍ എം.ഡി ടോം ജോസ് ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുഖ്യമന്ത്രി മുന്‍കയ്യെടുത്തത്.
അതേസമയം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരനെതിരെ കത്തയച്ച സംഭവത്തില്‍ അനന്തര നടപടി മന്ത്രിസഭയായിരിക്കും തീരുമാനമെടുക്കുക. പദ്ധതി ഏറ്റെടുക്കാനുള്ള ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് ടോം ജോസ് കേന്ദ്ര നഗരവികസന മന്ത്രാലയം സെക്രട്ടറി സുധീര്‍കൃഷ്ണയ്ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പി.രാജീവ് എം.പിയാണ് പുറത്തുവിട്ടത്.
ടോം ജോസ് അയച്ച വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. കൊച്ചി മെട്രോ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് ടോം ജോസ് കത്തയച്ചതെന്നും അദ്ദേഹത്തിന്റെ കത്ത് കൊച്ചി മെട്രോയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹം കുഞ്ഞ് പ്രതികരിച്ചു.
ഒരു ഉദ്യോഗസ്ഥന് ഉണ്ടാക്കിയ ആശയക്കുഴപ്പം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനത്തെ തന്നെ വെല്ലുവിളിച്ച് അധികാരമില്ലാത്ത കാര്യത്തില്‍ ഇടപെടുകയാണ് ടോം ജോസ് എന്ന ഐഎഎസുകാരന് ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളില്‍ നല്ല സ്വാധീനമുള്ളതിലാണ് ഇത്തരം ഇടപാടുകള്‍ക്ക് ധൈര്യം നല്‍കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കീഴടങ്ങിക്കൊടുക്കുന്നതിന് ഒരു മടിയും കാട്ടില്ല. മന്ത്രിസഭ തീരുമാനത്തെ തൃണവല്‍ഗണിച്ച് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന് ഒരു വിശദീകരണ നോട്ടീസ് നല്കി സമാധാനിക്കാനാകും സര്‍ക്കാരിന് താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: