പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനക്കാലത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഏര്‍പ്പെടുത്താതെ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിസംഗതതുടരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പമ്പയില്‍ നടന്ന അവസാനവട്ട ശബരിമല അവലോകന യോഗത്തിലും സര്‍ക്കാരിന്റെ ശബരിമലതീര്ത്ഥാടനത്തോടുള്ള അവഗണന നിഴലിച്ചു. വിവിധ വകുപ്പുകളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ജന പ്രതിനിധികള്‍ക്ക് സ്വന്തം മണ്ഡലത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമായി. അവസാനഘട്ടത്തില്‍ പരാതികള്‍ ഭയന്ന് സര്‍ക്കാര്‍ അനുവദിക്കുന്ന കോടിക്കണക്കിന് രൂപ വീതം വെച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് തകൃതിയായി നടന്നുകൊണ്ടിരിക്കുന്നത്.
കനത്ത വേനലുണ്ടായിരുന്നിട്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും കാട്ടിയ അലംഭാവത്തേത്തുടര്ന്ന് ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ശക്തമായ മഴയത്താണ് ആരംഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയത്. റോഡുപണി മഴയ്ക്കുമുമ്പേ തീര്‍ക്കേണ്ടതായിരുന്നു എന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി എവിടെയാണ് വീഴ്ച ഉണ്ടായതെന്ന് പരിശോധിയ്ക്കാമെന്നും അവര്‍ സമാധാനം പറയേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി. 75 കോടി രൂപ ചെലവഴിച്ച് നടത്തുന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നവംബറില്‍ പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് സെക്രട്ടറി റ്റി.ഒ.സൂരജ് ഐഎഎസിന്റെ പ്രഖ്യാപനം മാത്രമാണ് യോഗത്തിലുണ്ടായിരുന്നത്.
തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സമീപത്തുള്ള നഗരങ്ങളിലെ ആശുപത്രികളിലെ അപര്യാപ്തതയും പരിഹരിക്കപ്പെട്ടില്ല. മിക്ക ജില്ല- താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല. ആവശ്യത്തിന് വാഹനങ്ങളും ജീവനക്കാരുമില്ലാത്തതിന്റെ പരാതിയുമാണ് ഫയര്‍ ഫോഴ്സ് ഡി.ജി.പി ജഗ്പാംഗി യോഗത്തില്‍ സംസാരിച്ചത് . പോലീസിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എഡിജിപി ചന്ദ്രശേഖരന് പ്രസംഗിച്ചതും സര്‍ക്കാരിന് നാണക്കേടായി. വിവിധ എംഎല്‍എമാര്‍, തീര്ത്ഥാടനക്കാലത്തുണ്ടാകുന്ന സ്വന്തം മണ്ഡലത്തിലെ നിരവധി അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി വ്യക്തമാക്കിയതോടെ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് പതിവുപോലെ ഇത്തവണയും തീര്ത്ഥാടനക്കാലമെത്തുന്നതെന്ന സൂചനകള്‍ ലഭ്യമാക്കി.
അതിനിടെ സന്നിധാനത്തും പമ്പയിലും സന്ദര്‍ശനം നടത്തിയ ശേഷം പമ്പയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാര്‍ നടത്തുന്ന അവലോകനയോഗം വെറും പ്രഹസനം മാത്രമാണ്. തീര്‍ത്ഥാടകര്‍ക്കായി യാതൊരു അടിസ്ഥാന സൗകര്യങ്ങളും സന്നിധാനത്തും പമ്പയിലും ഒരുക്കിയിട്ടില്ല. മന്ത്രിമാര്‍ സന്നിധാനത്തുപോവാതെ പമ്പയിലെത്തി ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരങ്ങള്‍ കേട്ടുമടങ്ങുകയാണ്. തീര്‍ത്ഥാടകര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് ഉടന്‍ നിവേദനം നല്‍കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: