കൊച്ചി: കൊച്ചി മെട്രോറെയില്‍ പദ്ധതിയില്‍നിന്നും ഇ. ശ്രീധരന് പുറത്തേക്കെന്ന് സൂചന. ദല്‍ഹിക്ക് പുറത്തുള്ള നിര്‍മ്മാണപദ്ധതികള്‍ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ (ഡിഎംആര്‍സി) ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമാണ് ശ്രീധരന് തിരിച്ചടിയാവുന്നത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരന് ഒന്നുമല്ലെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് നാല് ദിവസം മുമ്പ് 15 ന് ദല്‍ഹിയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിഎംആര്‍സി ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ പദ്ധതിയില്‍നിന്നും ഇ. ശ്രീധരനെ കറിവേപ്പില പോലെ എടുത്തുകളയണമെന്ന ചില ലോബികളുടെ ഗൂഢനീക്കമാണ് ഇപ്പോള്‍ വിജയത്തിലേക്ക് നീങ്ങുന്നത്.
കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണതന്നെയാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെയും ചെയര്മാന്. അതുപോലെ ഡിഎംആര്‍സി ഡയറക്ടറായ ജിതേന്ദ്ര ത്യാഗിയും കെഎംആര്‍എല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്. കേന്ദ്രസര്‍ക്കാരിലും ഡിഎംആര്‍സിയിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സുധീര്‍കൃഷ്ണ ഉള്ളപ്പോള്‍ തീരുമാനമെടുത്ത് മുന്നോട്ടുപോവുക വളരെ എളുപ്പമായിരുന്നു. എന്നാല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഡിഎംആര്‍സി ഏറ്റെടുക്കുവാനുള്ള നിര്‍ദ്ദേശത്തിന് ഓരോ ഘട്ടത്തിലും കേന്ദ്രതലത്തില്‍ നിരവധി തടസങ്ങളാണ് ഉയര്‍ന്നുവന്നത്. പദ്ധതിയുടെ കണ്സള്ട്ടന്റിനെതന്നെ പദ്ധതി ഏല്‍പ്പിക്കരുതെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ എതിര്‍പ്പുണ്ടെന്ന് വാദഗതി ഉയര്‍ന്നു. ജപ്പാന് വായ്പ ലഭിക്കില്ലെന്നായിരുന്നു മറ്റൊരു ആരോപണം. ഡിഎംആര്‍സിയെ പദ്ധതി ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം വേണമെന്ന വാദം ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇ. ശ്രീധരന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും കത്തയച്ചിരുന്നു. പദ്ധതി സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനാണ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയതെന്നും കെഎംആര്എല്ലിനല്ലെന്നും അതുകൊണ്ട് ഡിഎംആര്‍സി കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വരില്ലെന്നും ശ്രീധരന് വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ ചുമതല ഇ. ശ്രീധരനെതന്നെ ഏല്‍പ്പിക്കണമെന്ന് ജനകീയ വികാരം ഉയരുകയും കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന് കൊച്ചി മെട്രോ നിര്‍മ്മാണ ചുമതല ഡിഎംആര്‍സിക്ക് നല്കുവാന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധികള്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ദല്‍ഹിക്ക് പുറത്തുള്ള നിര്‍മ്മാണച്ചുമതലകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഏറ്റെടുക്കേണ്ടതില്ലെന്ന് ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ച കാര്യം ചെയര്മാന് സുധീര്‍കൃഷ്ണ യോഗത്തില്‍ വ്യക്തമാക്കിയത്. ഇതോടെ കാര്യങ്ങള്‍ തകിടംമറിയുകയായിരുന്നു. ഫലത്തില്‍ ഡിഎംആര്‍സി കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കില്ലെന്നും ഇ. ശ്രീധരന് ഒന്നുമല്ലെന്നുമുള്ള ഒരു പ്രഖ്യാപനംകൂടിയായിരുന്നു ഇത്.
ഇന്നലത്തെ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍നിന്നും പദ്ധതി നിര്‍മ്മാണച്ചുമതല സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം കാത്തിരുന്ന മലയാളികള്‍ക്കുള്ള തിരിച്ചടികൂടിയായിരുന്നു ഇത്.
റെയില്‍വേയുടെ ചുമതല നോക്കുന്ന വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ് ഇന്നലെ രാവിലെ കൊച്ചിയില്‍ പദ്ധതിയുടെ ചുമതല ഡിഎംആര്സിക്കുതന്നെയെന്ന് പറഞ്ഞതും വെറുതെയായി.
ഇ. ശ്രീധരനെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഒഴിവാക്കുന്നതിനുള്ള വ്യക്തമായ ‘ഗെയിംപ്ലാനോ’ടെതന്നെയാണ് കേന്ദ്രത്തില്‍നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികള്‍ എത്തിയത്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ ദല്‍ഹി സര്‍ക്കാരിന് അന്‍പത് ശതമാനം ഓഹരിയുണ്ട്. 450 കിലോമീറ്റര്‍ വരുന്ന ദല്‍ഹി മെട്രോ നിര്‍വഹണം കാര്യക്ഷമമാകണെങ്കില് ഡിഎംആര്‍സി ദല്ഹിയില്തനെന ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ദല്‍ഹി സര്‍ക്കാരിന് അഭിപ്രായമുള്ളതായിട്ടാണ് ഇവര്‍ അറിയിച്ചത്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്നും ഇവര്‍ സൂചിപ്പിച്ചു. പദ്ധതി ഏറ്റെടുക്കുമോയെന്ന് ഡിഎംആര്‍സി ആദ്യം വ്യക്തമാക്കട്ടെയെന്നാണ് സുധീര്‍കൃഷ്ണ പറഞ്ഞത്. ഫലത്തില്‍ ഡിഎംആര്‍സി കൊച്ചിയിലേക്ക് ഇല്ലെന്ന് പറയാതെ പറയുകയായിരുന്നു.
ഡിഎംആര്‍സിയുടെ ഈ നീക്കത്തിലൂടെ മുന്‍ മാനേജിംഗ് ഡയറക്ടറും ഇപ്പോള്‍ മുഖ്യ ഉപദേഷ്ടാവുമായ ഇ. ശ്രീധരനെ അവഹേളിക്കുകകൂടിയാണ് ഇവര്‍ ചെയ്തത്. ഡിഎംആര്‍സി ദല്‍ഹി ഒഴിച്ച് മേറ്റ്ങ്ങും പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും ഇവര്‍ സൂചിപ്പിച്ചു. ഇവരുടെ വരുമാനത്തിന്റെ അറുപത് ശതമാനവും കണ്സള്ട്ടന്സിയിലൂടെയാണത്രേ ലഭിക്കുന്നത്. ഫലത്തില്‍ രാജ്യത്തിന് അഭിമാനകരമായ മെട്രോ റെയില്‍ ദല്‍ഹിയില്‍ യാഥാര്‍ത്ഥ്യമാക്കി ചരിത്രമായി മാറിയ മലയാളിയായ ഇ. ശ്രീധരന്റെ സ്വപ്നങ്ങളെ തല്ലിത്തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. അതും ഉദ്യോഗസ്ഥ ലോബിയുടെയും മറ്റും ഗൂഢമായ നീക്കത്തിലൂടെ. ഈ സാഹചര്യത്തില്‍ ഡിഎംആര്‍സി മുഖ്യ ഉപദേശകസ്ഥാനത്ത് ഇ. ശ്രീധരന് തുടരുമോയെന്നും അദ്ദേഹത്തിന്റെ അടുത്ത നിലപാടുകള്‍ എന്താണെന്നുമാണ് ഏവരും കാത്തിരിക്കുന്നത്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: