കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ സഞ്ജയന് പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ അര്‍ഹനായി. മഹാകവി അക്കിത്തം, പ്രശസ്ത നിരൂപകനായ ആഷാ മേനോന്, എഴുത്തുകാരനായ പ്രൊഫ. ടി.പി.സുധാകരന് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. 50,000 രൂപയും സ്മൃതി ചിഹ്നവും പ്രശസ്തിഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. 27ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എംപി വീരേന്ദ്രകുമാര്‍ രമേശന് നായര്‍ക്ക് പുരസ്കാരം സമ്മാനിക്കും.
സഞ്ജയന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഹാസ്യ സാമ്രാട്ട് എം.ആര്.നായരുടെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി കലാ സാഹിത്യ സാംസ്ക്കാരികരംഗത്ത് മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് വര്‍ഷംതോറും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സഞ്ജയന് പുരസ്കാരം. മഹാകവി അക്കിത്തം, കവി അയ്യപ്പപ്പണിക്കര്‍, ഒ.വി.വിജയന്, ടി.പത്മനാഭന്, സി.രാധാകൃഷ്ണന്, എം.വി.ദേവന് എന്നിവര്‍ക്കാണ് ഇതിന് മുമ്പ് സഞ്ജയന് പുരസ്കാരം ലഭിച്ചിട്ടുള്ളത്. കവി, ഗാനരചയിതാവ്, നാടകകൃത്ത്, വിവര്ത്തകന് എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന് നല്‍കിയിട്ടുള്ള സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് രമേശന് നായര്‍ക്ക് പുരസ്കാരം നല്‍കുന്നതെന്ന് ജഡ്ജിംഗ് കമ്മറ്റി പറഞ്ഞു. ചിലപ്പതികാരം, തിരുക്കുറള്‍ എന്നിവയുടെ വിവര്‍ത്തനം, വനമാല എന്ന ഗാനസമാഹാരം, ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനവും ഏറ്റുവാങ്ങുന്ന ഗുരുപൗര്‍ണമി തുടങ്ങിയ കൃതികളിലൂടെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ ദീപ്തവും സമ്പന്നവുമാക്കുന്നതാണ് രമേശന് നായരുടെ കൃതികളെന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.
1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയില്‍ കുമാരപുരത്താണ് രമേശന് നായരുടെ ജനനം. കന്നിപ്പൂക്കള്‍, പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉര്‍വശീപൂജ, അഗ്രേ പശ്യാമി, സരയൂ തീര്‍ത്ഥം തുടങ്ങിയവയാണ് കവിതകള്‍. സുബ്രഹ്മണ്യ ഭാരതിയുടെ കവിതകള്‍, തെന്‍പാണ്ഡി സിംഹം, സംഗീത കനവുകള്‍ എന്നിവ വിവര്‍ത്തനങ്ങള്‍. കളിപ്പാട്ടങ്ങള്‍, ഉറുമ്പുവരി, പഞ്ചാമൃതം, കുട്ടികളുടെ ചിലപ്പതികാരം എന്നിവ ബാലസാഹിത്യ കൃതികള്‍. 150ഓളം ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, ആകാശവാണി എന്നിവയിലെ സേവനത്തിനുശേഷം 1997-ല്‍ സ്വമേധയാ വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: