കോഴിക്കോട്: ടി.പി വധക്കേസിന്റെ വിചാരണ അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് തന്റേയും രമേശ് ചെന്നിത്തലയുടെയും നിലപാടുകള്‍ ആശയകുഴപ്പം ഉണ്ടാക്കിയിട്ടില്ല. പോലീസും കേരളത്തിലെ രാഷ്ട്രീയക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ഒളിച്ചുകളി ഈ കേസിലും ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു തന്നെ സംസ്ഥാന ആഭ്യന്തരവകുപ്പ് ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിബിഐ അന്വേഷണം തല്ക്കാലം ആവശ്യമില്ലെന്ന് കഴിഞ്ഞ ആഴ്ച മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളി മനോജ് വധക്കേസ് അന്വേഷണത്തില്‍ പോലീസുകാര്‍ ഒത്തുകളിച്ചുവെന്ന പരാതി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ഇത് അത്യാവശ്യമാണ്. അതിന് ഈ കേസ് ഒരു തുടക്കമാകണം. കേസില്‍ പ്രതികള്‍ തന്നെ നുണ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യം അന്വേഷണത്തില്‍ പാകപ്പിഴയുണ്ടെന്ന് വ്യക്തമാക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: