ന്യൂദല്‍ഹി: സമഗ്രമായ വളര്‍ച്ച നേടാത്തത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച കപാഡിയ പറഞ്ഞു. രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളെ അമേരിക്കന്വല്ക്കരിക്കുന്നത് ഒഴിവാക്കണമെന്നും കപാഡിയ പറഞ്ഞു.
രാജ്യത്ത് വര്‍ഷാവര്‍ഷം, പത്ത് മില്ല്യണ്‍ തൊഴിലവസരങ്ങള്‍ ആവശ്യമായി വരുന്നുണ്ടെന്ന് കപാഡിയ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ച കുറയുന്തോറും തൊഴിലില്ലായ്മ വര്‍ധിക്കും. അതിനാല്‍ നിക്ഷേപങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ദല്‍ഹിയില്‍ നടന്ന ഏഷ്യയുടെ സാമ്പതിക വളര്‍ച്ച എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും കപാഡിയ പറഞ്ഞു.
നാളത്തെ ഇന്ത്യക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ജനാധിപത്യം ഇല്ലാതെ രാഷ്ട്രീയ ജനാധിപത്യം പൂര്‍ണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമുക്ക് അനിവാര്യം സാമ്പത്തിക ജനാധിപത്യമാണ്. ഇത് രാജ്യത്തിന്റെ സമഗ്രവളര്‍ച്ചക്ക് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികളെ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമമായിരിക്കരുത് സാമ്പത്തിക പരിഷ്കരണത്തിലൂടെ മുന്നോട്ട് വെക്കുന്നത്. മറിച്ച് രാജ്യത്തെ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അനുയോജ്യമായ നിയമങ്ങളാകണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് തെരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നും കപാഡിയ ചൂണ്ടിക്കാട്ടി. അമേരിക്കന്വല്കൃതനിയമങ്ങള് ഇന്ത്യയില്‍ ഒഴിവാക്കണം.
ഇന്നത്തെ യുവാക്കള്‍ ക്ഷമയില്ലാത്തവരാണ്. അവരുടെ ഭാവി ഉറപ്പാക്കേണ്ടത് പ്രധാനപ്പെട്ടതാണെന്നും കപാഡിയ പറഞ്ഞു. ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി രാഷ്ട്രീയത്തേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഴിമതി കാണിക്കുമ്പോള്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: