ന്യൂദല്‍ഹി: ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. മന്മോഹന് സിംഗ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍വ്വചനം മാറ്റിയെഴുതി. വിദേശികള്‍ക്കുവേണ്ടി, വിദേശികളാല്‍ ,വിദേശഭരണം എന്ന നിലയിലേക്കാണ് ഇന്ത്യന്‍ സര്‍ക്കാരിനെ മന്മോഹന് മാറ്റിയെതെന്നും മോഡി പറഞ്ഞു.
ചില്ലറ വ്യാപാര മേഖലയിലെ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത് പ്രാദേശിക കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കും. സര്‍ക്കാര്‍ ജനങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ വിദേശികള്‍ക്ക് നോട്ട് ബുക്കും പെന്‍സിലും വരെ വിറ്റഴിക്കാനാകും. രാജ്യത്തെ പ്രാദേശിക വ്യാപാരികള്‍ക്ക് നിസ്സാഹായതയോടെ നോക്കിനില്‍ക്കാനേ കഴിയൂ എന്നും, അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും മോഡി പറഞ്ഞു. കച്ച് ജില്ലയില്‍ നടന്ന വിവേകാനന്ദ യുവ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി,ജനങ്ങള്‍ നടത്തുന്ന ഭരണമാണെന്നാണ് ജനാധിപത്യത്തിന് എബ്രഹാം ലിങ്കണ് നല്കിയ നിര്‍വചനം. എന്നാല്‍, മന്മോഹന് സിംഗ് ഈ നിര്‍വ്വചനം അപ്പാടെ മാറ്റിഎഴുതുകയാണ് ചെയ്യുന്നത്.
രാജ്യത്തെ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി കൈക്കൊള്ളുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി. പ്രത്യേകിച്ച് ഒരു മാസത്തോളം ആസാമില്‍ നീണ്ടുനിന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ മന്മോഹന് സിംഗ് സര്‍ക്കാരിനായില്ലെന്നും മോഡി പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ആസാമിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം. അവര്‍ വിദേശികളാണ്. സംസ്ഥാനത്ത് കുടിയേറി അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു. രാജ്യത്ത് നുഴഞ്ഞുകയറ്റം വര്‍ധിക്കുകയാണ്. പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന വടക്കുകിഴക്കന്‍ മേഖലയിലാണ് ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റം കൂടുതലുള്ളതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പുതിയ സംരഭങ്ങള്‍ തുടങ്ങുവാന്‍ യുവാക്കള്‍ക്ക് ബാങ്ക് ലോണ്‍ അനുവദിക്കുമെന്നും കഴിവുള്ളവര്‍ക്ക് അത് വിനിയോഗിക്കുവാന്‍ ബ്ലാങ്ക് ചെക്ക് നല്കാന് തയ്യാറാണെന്നും മോഡി പ്രഖ്യാപിച്ചു. യുവാക്കളായ അപ്രന്റീസുകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കാട്ടി പലതവണ താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതാണ്. എന്നാല്‍ ഇത് പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് മന്മോഹന് സിംഗുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം അറിയിച്ചതെന്നും മോഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: