കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് മതഭീകരരുടെ കൊലക്കത്തിക്കിരയായി ബുധനാഴ്ച വൈകുന്നേരം മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട എബിവിപി കണ്ണൂര്‍ നഗര്‍ പരിഷത്ത് അംഗം കണ്ണൂര്‍ കൊറ്റാളിയിലെ സച്ചിന് ഗോപാലിന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ കാലത്ത് കണ്ണൂരില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മംഗലാപുരം വെന്റ്ലോക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആര്‍എസ്എസ് അധികാരികളായ വത്സന് തില്ലങ്കേരി, പി.പി.സുരേഷ് ബാബു, വി.ശശിധരന്, സി.വി.രാജേഷ്, ജിതിന് രഘുനാഥ് എന്നിവരും എബിവിപി കേരള, കര്‍ണാടക ഭാരവാഹികള്‍, ആര്‍എസ്എസ് മംഗലാപുരം വിഭാഗ് അധികാരികള്‍ എന്നിവരും ചേര്‍ന്ന് ഉച്ചയോടെ ഏറ്റുവാങ്ങി ആശുപത്രി പരിസരത്തു വെച്ചുതന്നെ അന്ത്യാഞ്ജലിയര്‍പ്പിച്ച ശേഷമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുഷ്പാലംകൃതമായ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. വിലാപയാത്ര കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലെത്തിയപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാനായി ആയിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്.
വൈകുന്നേരം 6.30 ഓടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്ര വളപട്ടണം പാലത്തിന് സമീപമെത്തിയപ്പോള്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ സച്ചിന്റെ മൃതദേഹഹം ഏറ്റുവാങ്ങി. വിലാപയാത്ര ജന്മദേശമായ കൊറ്റാളിയിലെ മാണിക്യം വീട്ടിലെത്തിയപ്പോള്‍ അവിടം ശോകാകുലരായ ആയിരങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
ആംബുലന്‍സില്‍ നിന്ന് വീട്ടിലേക്കെടുത്ത പൊന്നോമന മകന്റെ മൃതദേഹത്തിനടുത്തേക്ക് ഓട്ടോ ഡ്രൈവറായ അച്ഛന് ഗോപാലനും അമ്മ ബേബിയും ഏകസഹോദരന് സബിനും ദുഃഖമടക്കാനാവാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മൃതദേഹത്തെ ആലിംഗനം ചെയ്യുന്ന കാഴ്ച കണ്ടുനിന്നവരുടെപോലും കരളലിയിക്കുന്നതായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും എന്നും മുന്‍പന്തിയിലുണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സച്ചിന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി. പലരും മൃതദേഹ ദര്‍ശനത്തില്‍ കണ്ണീരടക്കാന്‍ പാടുപെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ അന്ത്യോപചാരങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ്, എബിവിപി സംഘടനകള്‍ക്ക് വേണ്ടി മൃതദേഹത്തില്‍ കാവിപ്പട്ടു പുതപ്പിച്ചു. ബിജെപി, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, ബിഎംഎസ് എന്നീ സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രമര്‍പ്പിച്ചു. ജന്മഭൂമിക്കുവേണ്ടി റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍ പുഷ്പചക്രം അര്‍പ്പിച്ചു. വിലാപയാത്ര ജന്മനാടിനോട് വിടപറഞ്ഞ് സച്ചിന് കുത്തേറ്റ പള്ളിക്കുന്ന് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനടുത്തെത്തിയപ്പോള്‍ അവിടെയും വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിനാളുകള്‍ സച്ചിന്റെ ഭൗതികദേഹം ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയായിരുന്നു. അന്ത്യോപചാരങ്ങള്‍ക്ക് ശേഷം രാത്രി 7.30 ഓടെ പയ്യാമ്പലം പൊതുശ്മശാനത്തിലെത്തിച്ച മൃതദേഹം അവിടെ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അന്ത്യ പ്രണാമത്തിന് ശേഷം അഗ്നിനാമ്പുകളേറ്റുവാങ്ങി. സഹോദരന് സുബിനാണ് ചിതക്ക് തീ കൊളുത്തിയത്. സംസ്കാരത്തിന് ശേഷം പയ്യാമ്പലത്ത് സര്‍വ്വകക്ഷി അനുശോചനയോഗവും നടന്നു.
സംഘപരിവാര്‍ നേതാക്കളായ ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തകാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, സംഭാഗ് കാര്യവാഹ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്, വിഭാഗ് പ്രചാരക് സി.വി.രാജേഷ്, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗങ്ങളായ സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാനസമിതിയംഗങ്ങളായ പി.പി.കരുണാകരന് മാസ്റ്റര്‍, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, മടിക്കൈ കമ്മാരന്, ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, എബിവിപി സംസ്ഥാന സെക്രട്ടറി എം.അനീഷ് കുമാര്‍, വൈസ് പ്രസിഡണ്ട് ജിതിന് രഘുനാഥ്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.കെ.വേലായുധന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, ഒ.കെ.സന്തോഷ്, ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് പി.സജീവന് മാസ്റ്റര്‍, വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍, എന്‍ജിഒ സംഘ് ജില്ലാ അധ്യക്ഷന്‍ കെ.കെ.രാമകൃഷ്ണന്, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.ബാലന്, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് തുടങ്ങി നിരവധി പേര് സച്ചിന് ഗോപാലിന്റെ വീട്ടിലും പയ്യാമ്പലത്തുമെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
എബിവിപി കണ്ണൂര്‍ നഗരസമിതിയംഗമായിരുന്ന സച്ചിന് ഗോപാലിനെ വധിച്ച ക്യാമ്പസ് ഫ്രണ്ട്-പോപ്പ് ഫ്രണ്ട് നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത കണ്ണൂര്‍ ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം. മുഴുവന്‍ ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. എബിവിപിയുടെ പഠിപ്പുമുടക്ക് ആഹ്വാനത്തെ തുടര്‍ന്ന് കോളേജുകളും സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. ജനങ്ങള്‍ സ്വമേധയാ സഹകരിച്ചതിനാല്‍ ഫലത്തില്‍ ഹര്‍ത്താല്‍ പലയിടങ്ങളിലും ബന്ദിന്റെ പ്രതീതി ജനിപ്പിച്ചു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിരുന്നുവെങ്കിലും മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങള്‍ അടക്കം റോഡിലിറങ്ങിയില്ല. ക്യാമ്പസ് ഫ്രണ്ട്-പോപ്പ് ഫ്രണ്ട് മതതീവ്രവാദത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി ഹര്‍ത്താല്‍ മാറി. എബിവിപി സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദും പൂര്‍ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: