തൃശൂര്‍ : ഒരേസമയം നിയമവിരുദ്ധവും ജനവിരുദ്ധവുമായ പാലിയേക്കര ടോള്‍ പിരിവ് ലൈസന്‍സ് പോലുമില്ലാതെ നടക്കുമ്പോള്‍ അതിന് സംരക്ഷണം നല്കുന്ന ഭരണാധികാരികളും ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ വേണ്ട ശ്രമം നടത്താത്ത രാഷ്ട്രീയക്കാരും ഹൈവേ നിര്‍മാണത്തിലെ അഴിമതിയില്‍ പങ്കുള്ളവരാണെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന് പറഞ്ഞു.
ഇരുന്നൂറ്റിയേഴ് ദിവസമായി തുടരുന്ന പാലിയേക്കര ടോള്‍ വിരുദ്ധ സമരപന്തല്‍ സന്ദര്‍ശിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന സുധന് വെണ്ടൂരിനേയും സമരപ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുകയായിരുന്നു ലീലമേനോന്. പൊതു സ്വത്തായ റോഡുകളില്‍ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്കുമ്പോള് പൊതുനിരത്തുകളെ കോര്‍പ്പറേറ്റുകള്‍ക്ക് വില്പന ചരക്കാക്കുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരാണെന്ന് തെളിയിക്കുന്നു. സി.എ.ഹസീനയെപ്പോലുള്ള വനിത നേതാവ് 22 ദിവസം നിരാഹാരം അനുഷ്ഠിച്ചിട്ടും അത് ശ്രദ്ധിക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ സ്ത്രീകളേയും അതിലൂടെ കേരള ജനതയേയും അപമാനിക്കുകയായിരുന്നു ചെയ്തത്.
പൂര്‍ണ ഗാന്ധിയന്‍ സമരരീതിയില്‍ നടക്കുന്ന ഈ ജനകീയ സമരം ഇനി മറ്റൊരു സമരരീതിയിലേക്ക് മാറിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി കേരള-കേന്ദ്ര സര്‍ക്കാരുകള്‍ മാത്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സമരപന്തലില്‍ എത്തിച്ചേര്‍ന്ന ലീലമേനോനെ ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന കമ്മറ്റി അംഗം സാബുരാജ്, സിപിഐ നേതാവ് മുകുന്ദന്, ബിജെപി നേതാവ് എ.ജി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: