വര്‍ക്കല: ഗുരുസൂക്തങ്ങള്‍ ഉരുവിട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വര്‍ണശബളമായ ഗുരുദേവ ജയന്തി ഘോഷയാത്ര ശിവഗിരിയില്‍ നടന്നു. ഇന്നലെ വൈകിട്ട് 5.30ന് ശിവഗിരിയില്‍ നിന്നാരംഭിച്ച ഘോഷയാത്രയുടെ മുന്നില്‍ പുഷ്പാലംകൃതമായ ഗുരുദേവ റിക്ഷ ശിവഗിരിയിലെ സന്ന്യാസിമാരും ബ്രഹ്മചാരികളും ചേര്‍ന്ന് ആനയിച്ചു. റിക്ഷയ്ക്ക് അകമ്പടിയായി വിവിധ വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും ഗുരുദേവ സന്ദേശം വിളംബരം ചെയ്യുന്ന ഫ്ലോട്ടുകളും അണിനിരന്നു. ഘോഷയാത്ര ശിവഗിരി എസ്.എന്‍ കോളേജ്, വട്ടപ്ലാംമൂട്, പുത്തന്‍ചന്ത, മൈതാനം, റെയില്‍വേ സ്റ്റേഷന്, മഠം ജംഗ്ഷന് ചുറ്റി രാത്രി 8 മണിയോടെ ശിവഗിരിയിലെത്തിച്ചേര്ന്നു. തുടര്‍ന്ന് സമ്മാനദാനം നടന്നു.
ശ്രീനാരായണ ഗുരു വിഭാവനം ചെയ്തത് സമൂഹനന്മയ്ക്കു വേണ്ടിയുള്ള പുതിയ ചിന്താധാര ആയിരുന്നു എന്നും മനുഷ്യത്വമാണതിന്റെ മുഖമുദ്രയെന്നും ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മനുഷ്യത്വപരമായ സമീപനത്തിലൂടെ മാത്രമേ സാമൂഹ്യ നന്മയുണ്ടാകൂ എന്ന ദര്‍ശനമാണ് ഗുരു നമുക്ക് നല്‍കിയത്. എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ അന്തച്ഛിദ്രമുണ്ടാകുന്നതും കൂട്ടായ്മകള്‍ ഇല്ലാതാകുന്നതും ഗുരു ദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയാത്തതു കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ശ്രീനാരായണ ധര്‍മ സംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. ഗുരുദേവ ഭക്തന്മാര് ആത്മപരിശോധന നടത്തേണ്ട പുണ്യദിനമാണ് ചതയദിനമെന്നും കഴിഞ്ഞ കാലങ്ങളിലെ പിഴവുകള്‍ സ്വയം മനസ്സിലാക്കി തിരുത്തേണ്ട ദിനം കൂടിയാണെന്നും സ്വാമി തന്റെ ജയന്തി സന്ദേശത്തില്‍ പറഞ്ഞു. ആധുനിക യുഗത്തിന്റെ ഋഷിയും കവിയും മഹാശാസ്ത്രജ്ഞനും സാമൂഹ്യനവോത്ഥാന നായകനും വിശ്വസാഹോദര്യത്തിന്റെ പ്രവാചകനുമായ ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രായോഗികമാക്കി ഗുരു സങ്കല്പത്തിലുള്ള മാതൃകാ ലോകം കെട്ടിപ്പടുക്കുന്നതില്‍ എല്ലാ പേരും പങ്കാളികളാകണമെന്നും സ്വാമി ആവശ്യപ്പെട്ടു. സ്വാമി പരാനന്ദ ജയന്തി മുതല്‍ മഹാസമാധി വരെ നീണ്ടു നില്ക്കുന്ന ജപയജ്ഞം ഉദ്ഘാടനം ചെയ്തു. എ.സമ്പത്ത് എംപി, സ്വാമി സൂക്ഷ്മാനന്ദ, വര്‍ക്കല കഹാര്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.സൂര്യപ്രകാശ്, സ്വാമി പത്മാനന്ദ, സ്വാമി ഋതംഭരാനന്ദ, അമയന്നൂര്‍ ഗോപി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: