തിരുവനന്തപുരം: മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളെ തുറന്ന ജയിലില്‍ പാര്‍പ്പിക്കുന്നത് വിവാദമാവുന്നു. ഭരണത്തിന്റെ ഒത്താശയോടെയുള്ള നിയമവിരുദ്ധ നടപടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിലെ പ്രതികളിലൊരാള്‍ ഹൃദയസ്തംഭനംമൂലം ഇന്നലെ മരിച്ചതോടെയാണ് മുഴുവന്‍ പ്രതികളെയും തുറന്ന ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളതെന്ന് വെളിപ്പെട്ടത്.
മാറാടു കേസിലെ 32 പ്രതികളെ ഈ മാസം ആറിനാണ് നെട്ടുകാല്‍ത്തേരി തുറന്നജയിലില്‍ എത്തിച്ചത്്. കലാപത്തില്‍ പ്രതിയായ മുഹമ്മദുറാഫിയുടെ അനുജന് ജാഫറും ഇയാള്‍ക്കൊപ്പം നെട്ടുകാല്‍ത്തേരിയില്‍ ശിക്ഷയനുഭവിച്ചുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി കലാപക്കേസില്‍ ഇവര്‍ വിവിധജയിലുകളിലായി ശിക്ഷയനുഭവിച്ചുവരികയായിരുന്നു. ജയില്‍ ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് മാറാട് കൂട്ടക്കൊലയിലെ പ്രതികളെ തുറന്ന ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രത്യേക താല്പര്യപ്രകാരമാണ് മാറാട് കേസിലെ പ്രതികളെ നെട്ടുകാല്ത്തേരിയിലെത്തിച്ചതെന്ന് വ്യക്തമാണ്.
തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ള പ്രതികള്‍ക്ക് തുറന്ന ജയില്‍ അനുവദനീയമല്ല. ജുഡീഷ്യല്‍ അന്വേഷണകമ്മീഷനും ഹൈക്കോടതി തന്നെയും മാറാട് സംഭവം തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്കായി തുറന്ന ജയിലില്‍ പാര്‍ക്കാന്‍ ഒത്താശ ചെയ്തുകൊടുത്തവര്‍ കടുത്ത രാജ്യദ്രോഹം തന്നെയാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാണ്. പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ പ്രതികള്‍ ഇവിടെ കഴിയുന്നുണ്ടെന്നുപോലും അറിയാതെ പോകുമായിരുന്നു. പ്രമാദമായ കൂട്ടക്കൊലകേസിലെ പ്രതികളെ തുറന്നജയിലില്‍ എത്തിച്ച നടപടിയില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി.
യുഡിഎഫ് സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ പരിഷ്കാരങ്ങളുടെ ഇരയാണ് മുഹമ്മദുറാഫിയെന്ന് സിപിഎം കാട്ടാക്കട എര്യാക്കമ്മിറ്റി സെക്രട്ടറി ഐ.ബി. സതീഷ്.
മാറാട് കൂട്ടക്കൊലക്കേസില്‍ കീഴ്ക്കോടതി വെറുതെവിട്ട 76 പ്രതികളില്‍ 24 പേര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം കഠിനതടവും 25000 രൂപ പിഴയും വിധിച്ചത് ഈ മാസം 16നാണ്. തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ എല്ലാ ഹര്‍ജികളും തള്ളി. 63 പേരുടെ ശിക്ഷ ശരിവെച്ച കോടതി 14 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും മറ്റ് 49 പേര്‍ക്ക് 30 വര്‍ഷമെങ്കിലും കുറഞ്ഞത് ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും തള്ളി.
കീഴ്ക്കോടതി വിട്ടയച്ചവരില്‍ 24 പ്രതികള്‍ ശിക്ഷാര്‍ഹരാണെന്ന് കണ്ടെത്തിയ കോടതി കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം കഠിനതടവിന് പുറമെ മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍, വധശ്രമം, നിയമവിരുദ്ധമായ സംഘംചേരല്‍, മതസ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളിലായി 27 വര്‍ഷവും 9 മാസവും തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ജീവപര്യന്തം തടവും 25,000 രൂപ പിഴയും മതിയാകും.
പിഴയൊടുക്കിയില്ലെങ്കില്‍ പ്രതികള്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. വിട്ടയച്ചവരില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ 24 ന് വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നു. കീഴ്ക്കോടതി ശിക്ഷിച്ചവരില്‍ 49 പ്രതികള്‍ക്ക് സ്വാമി ശ്രദ്ധാനന്ദ കേസിലേതുപോലെ മുപ്പതുവര്ഷത്തില് കുറയാത്ത കഠിന ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നത്. ഇത്തരം പ്രതികള്‍ക്ക് തുറന്ന ജയില്‍ അനുവദിച്ചത് നഗ്നമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒരു പ്രതി ജയിലില്‍ മരിച്ചു
കാട്ടാക്കട: മാറാടു കൂട്ടക്കൊലക്കേസിലെ പ്രതി ജയിലില്‍ മരിച്ചു. നെട്ടുകാല് തേരി തുറന്നജയിലായിരുന്ന കോഴിക്കോട് ബേപ്പൂര്‍ മാറാട് പുതിയപുരയില്‍ മുഹമ്മദു റാഫി (32) ആണു മരിച്ചത്. 86-ാം പ്രതിയായ ഇയാളടക്കം 32 പേരെ ഈമാസം ആറിനാണു ചീമേനി ജയിലില്‍നിന്നും നെട്ടുകാല്തേരിയിലെത്തിയത്. ഇന്നലെ രാവിലെ 8.30ന് ജയിലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ജയില്‍ അധികൃതര്‍ ഇയാളെ തൊട്ടടുത്തുള്ളആശുപത്രിയില് എത്തിച്ചു. സ്ഥിതി മോശമായതിനെതുടര്‍ന്നു ആര്യനാട് ആശുപത്രിയിലേക്കും തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി നെടുമങ്ങാട് താലൂക്കാശുപത്രിയിലേക്കും മാറ്റി.
രാവിലെ പത്തുമണിയോടെ ഇയാള്‍ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍. മരിച്ച മുഹമ്മദുറാഫിക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: